വിശ്വാസം കച്ചവടമാക്കുന്നവരെ തുറന്ന് കാട്ടുന്ന ചിത്രം... പാസ്റ്ററായി തകർത്ത് ഫഹദ് ഫാസിൽ... അദ്ഭുത രോഗശാന്തി ശുശ്രൂഷയുടെ പേരിൽ നടക്കുന്ന ആത്മീയ പ്രാർത്ഥനകൾക്ക് പിന്നിലെ കോർപ്പറേറ്റ് കമ്പനികളുടെ സ്വാർത്ഥമായ കച്ചവട താല്പര്യത്തെ തുറന്നുകാട്ടുന്ന ഫഹദ് ചിത്രം...തിയറ്ററിൽ തകർത്തോടി ട്രാൻസ്
പ്രേക്ഷക ഹൃദയങ്ങളിലേക്ക്ഇടിച്ചുകയറി തിയറ്ററുകൾ തകർത്തോടുന്ന ഏറ്റവും ഫഹദ് ഫാസിൽ ചിത്രമാണ് ട്രാൻസ്. പേര് സൂചിപ്പിക്കുന്നതുപോലെ വളരെ വ്യത്യസ്തതയുള്ള ചിത്രം. പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഫെബ്രുവരി 20 നാണു ട്രാൻസ് പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയത്.
മലയാളത്തിലെ കഴിവുറ്റ യുവ സംവിധായകരിലൊരാളായ അൻവർ റഷീദ് ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ ചിത്രം മലയാളി സിനിമാപ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്തിയിട്ടില്ല എന്നുതന്നെയാണ് പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത് . മികച്ച അവതരണ രീതിയും വ്യത്യസ്തമായ കഥയും മികച്ച അഭിനയം കാഴ്ച്ചവെച്ച കഥാപാത്രങ്ങളുമൊക്കെയെയും ട്രാൻസ് ഒരു ദൃശ്യ വിരുന്നുതന്നെയാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. സംവിധാനത്തിലെ മികവുകൊണ്ടും ടെക്‌നിക്കൽ വശങ്ങളിലെ പ്രത്യേകതകൾ കൊണ്ടും ഒരു വേറിട്ടൊരു അനുഭവം തന്നെയാണ് ചിത്രം പങ്കുവെക്കുന്നത്.
കന്യാകുമാരിയിൽ ജോലി ചെയ്യുന്ന മോട്ടിവേഷണൽ ട്രെയ്‌നറായ വിജു പ്രസാദ് എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്. തിങ്ങിനിറഞ്ഞ സദസിന് മുന്നിൽ താൻ മോട്ടിവേഷണൽ സ്‌പീച്ചുകൾ നടത്തുന്നത് സ്വപ്നം കണ്ടു നടക്കുന്ന പാതി സൈക്കോയായ വിജുവിന്റെ ജീവിതത്തിൽ ആത്മീയതയും അന്ധവിശ്വാസങ്ങളും കൂടിക്കലരുന്നു. തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. കുഞ്ഞുനാളിൽ തന്നെ അച്ഛനും അമ്മയും നഷ്ടപ്പെട്ടതോടെ ഭ്രാന്തുള്ള അനുജനൊപ്പം കഷ്ടപ്പെടേണ്ടി വരുന്ന വിജുവിന്റെ ജീവിതമാണ് സിനിമയുടെ ആദ്യപകുതി പങ്കുവെക്കുന്നത് . രണ്ടാംപകുതിയിൽ വിജുവിൽ നിന്ന് പാസ്‌റ്റർ ജോഷ്വ കാൾട്ടനിലേക്കുള്ള താരത്തിന്റെ രൂപാന്തരമാണ് സിനിമ പറയുന്നത്.
അദ്ഭുത രോഗശാന്തി ശുശ്രൂഷയുടെ പേരിൽ നടക്കുന്ന ആത്മീയ പ്രാർത്ഥനകൾക്ക് പിന്നിലെ കോർപ്പറേറ്റ് കമ്പനികളുടെ സ്വാർത്ഥമായ കച്ചവട താല്പര്യത്തെ തുറന്നുകാട്ടാനുള്ള ധീരമായ ശ്രമമാണ് ഈ സിനിമയിലൂടെ സംവിധായകൻ നടത്തിയിരിക്കുന്നത്. ശെരിയായ വിശ്വാസവും അന്ധവിശ്വാസവും തമ്മില്ലുള്ള ആത്മീയമായൊരു പോരാണ് സംവിധായകൻ മികച്ചൊരു ഫ്രെയിമിലൂടെ തുറന്നു കാട്ടുന്നത്. വിശ്വാസത്തെ അന്ധവിശ്വാസമാക്കുകയും പിന്നീട് അത് ചൂഷണം ചെയ്യപ്പെടുന്നതുമാണ് വിൻസെന്റ് വടക്കൻ രചിച്ച തിരക്കഥയുടെ മുഖ്യ വിഷയം . ആദ്യ പകുതി മികച്ച കാഴ്ചാനുഭവം നൽകുമ്പോൾ രണ്ടാം പകുതി പക്ഷേ, പ്രതീക്ഷിച്ച മികവിലേക്ക് ഉയർന്നില്ലെന്ന് പ്രേക്ഷകർ പ്രതികരിക്കുന്നു. ക്ലൈമാക്സിൽ കഥക്ക് പൂർണ്ണത വന്നില്ലായെന്നാണ് പ്രേക്ഷകരുടെ പരാതി.
മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളായ ഫഹദ് ഫാസിലിന്റെ ത്രസിപ്പിക്കുന്ന അഭിനയമികവാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്. പാസ്റ്റർ ജോഷ്വ കാൾട്ടനായുള്ള ഫഹദിന്റെ പകർന്നാട്ടം ആരെയും അത്ഭുതപ്പെടുത്തും. മാനസികാസ്വാസ്ഥ്യമുള്ള പാസ്റ്ററുടെ വേഷത്തിൽ ഫഹദ് അരങ്ങ് തകർക്കുമ്പോൾ മൈതാനങ്ങളിലും മറ്റും നമ്മൾ കണ്ടുപരിചയിച്ച സുവിശേഷ പ്രാസംഗികർ ഒന്നുമല്ലെന്ന് ചിലപ്പോൾ തോന്നിപ്പോകും. അത്രമേൽ കോരിത്തരിപ്പിക്കുന്നതാണ് ഫഹദ് എന്ന നടന്റെ അഭിനയ മികവ്.
ചിത്രത്തിലെ മറ്റ് താരങ്ങൾ ഗൗതം മേനോൻ, ചെമ്പൻ വിനോദ്, സംവിധായകൻ ദിലീഷ് പോത്തൻ എന്നിവരാണ്. മറ്റ് കഥാപാത്രങ്ങളിൽ ഒരുപടി മുന്നിൽ നിൽക്കുന്നത് ദിലീഷ് പോത്തൻ അവതരിപ്പിക്കുന്ന അവറാച്ചൻ എന്ന കഥാപാത്രമാണ്. ഗിൽബർട്ട് ആയി ചെമ്പൻ വിനോദിന്റെ രൂപമാറ്റവും അനുഭവിച്ച് അറിയാം. സൗബിൻ ഷാഹിർ അവതരിപ്പിച്ച ടി.വി ജേർണലിസ്റ്റായ മത്തായിയും ചിത്രത്തിൽ മറ്റൊരു രസക്കൂട്ട് നൽകുന്നു . എന്നാൽ ക്ലൈമാക്സിൽ കൈയടി നേടുന്നത് വിനായകൻ അവതരിപ്പിക്കുന്ന വർഗീസ് എന്ന കഥാപാത്രമാണ്. ചെറുതാണെങ്കിൽ കൂടി പ്രേക്ഷകരുടെ മനസ്സിലേക്ക് ഇടിച്ചുകയറുന്നതാണ് വിനായകന്റെ കഥാപാത്രം . ധർമ്മജൻ ബോൾഗാട്ടി, ജോജു ജോർജ്, ബേസിൽ ജോസഫ്, ശ്രിന്ദ അർഹാൻ, അർജുൻ അശോകൻ, ഉണ്ണിമായ പ്രസാദ്, അശ്വതി മേനോൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
'ബാംഗ്ലൂർ ഡേയ്‌സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദമ്പതികളായ ഫഹദ് ഫാസിലും നസ്രിയയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ട്രാൻസ് . പ്രണയം തകർന്നതിനെ തുടർന്ന് വിഷാദരോഗത്തിനും മദ്യത്തിനും മയക്കുമരുന്നിനും അടിമയായ അൾട്രാ മോഡോണായ എസ്തർ എന്ന കഥാപാത്രത്തിലേക്ക് നസ്രിയ ആവേശിക്കുകയായിരുന്നു . നസ്രിയയുടെ സ്റ്റൈലിഷ് ലുക്കും ശ്രദ്ധേയം വളരെ പ്രേക്ഷക ശ്രദ്ധ നേടി
.
ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടിയുടെ സൗണ്ട് ഡിസൈനിംഗ് മികച്ച അനുഭവമാണ് സമ്മാനിക്കുന്നത്. അമൽ നീരദിന്റെ ഛായാഗ്രഹണവും സിനിമയുടെ മേന്മ വർധിപ്പിക്കുന്നു . രാം ഗോപാൽ വർമ്മയുടെ 'ശിവ'യ്ക്ക് ശേഷം (2006) മറ്റൊരു സംവിധായകനുവേണ്ടി അമൽ നീരദ് ക്യാമറ ചലിപ്പിക്കുന്നത് ട്രാൻസിലാണ്. സുശീൽ ശ്യാമും ജാക്‌സൺ വിജയനും ചേർന്ന് നൽകിയിരിക്കുന്ന പശ്ചാത്തല സംഗീതം ആണ് സിനിമക്ക് ആത്മാവ് നൽകുന്നത് . അൻവർ റഷീദ് എന്റർടെയിൻമെന്റിന്റെ ബാനറിലാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ഒരു വലിയ വിരുന്നു തന്നെയാണ് ട്രാൻസ് എന്ന ചിത്രത്തിലൂടെ അൻവർ റഷീദ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം.
https://www.facebook.com/Malayalivartha