ആരോഗ്യനിലയിൽ പുരോഗതി! തലസ്ഥാനത്ത് നിന്നും ഡോക്ടർ സംഘം പാഞ്ഞു; നടൻ ഇന്നസെന്റിന്റെ തിരിച്ച് വരവിനായി പ്രാർത്ഥനയോടെ ആരാധകർ
ചികിത്സയില്‍ കഴിയുന്ന നടനും മുന്‍ എം.പിയുമായ ഇന്നസെന്റിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് നില മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. അദ്ദേഹത്തെ ചികിത്സയിക്കാനും പരിശോധിയ്ക്കാനും പ്രത്യേക മെഡിക്കല്‍ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചതോടെയാണ് നടന്റെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായത്. തിരുവനന്തപുരം ആര്‍സിസിയിലേയും തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളെജിലെയും വിദഗ്ധ ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്നാണ് ആശുപുത്രിയില്‍ പ്രവേശിപ്പിച്ചത്. മരുന്നുകള്‍ കാര്യമായി ഗുണം ചെയ്യാത്ത സ്ഥിതിവിശേഷമായിരുന്നു. നടന്‍ ഗണേഷ് കുമാറിന്‍റെയും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍റെയും ഇടപെടലിനെ തുടര്‍ന്നാണ് സര്‍ക്കാരില്‍ നിന്നുംമെഡിക്കല്‍ സംഘത്തെ രൂപീകരിക്കാനുള്ള തീരുമാനമുണ്ടാക്കിയത്. നടന്റെ തിരിച്ച് വരവിനായി പ്രാർത്ഥിക്കുകയാണ് ആരാധകരും. അതേസമയം നടനായും നിർമാതാവായും എഴുത്തുകാരനായും എം.പി.യായുമെല്ലാം നമ്മുടെ ജീവിതത്തിൽ നിറഞ്ഞുനിൽക്കുന്ന ഇന്നസെന്റ് സിനിമയിലൂടെ മലയാളിയെ ചിരിപ്പിക്കാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. എല്ലാവിധ കഷ്ടപ്പാടുകളും താണ്ടിയാണ് നടനാവുക എന്ന തന്റെ സ്വപ്നത്തിന്റെ പൂർത്തീകരണത്തിലേക്ക് അദ്ദേഹം എത്തിയത്.
സംവിധായകൻ മോഹൻ മുഖേനയാണ് സിനിമാ രംഗത്തു വരുന്നത്. 1972ൽ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യ ചിത്രം.ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേർന്ന് ശത്രു കംബൈൻസ് എന്ന സിനിമാ നിർമ്മാണ കമ്പനി തുടങ്ങി. ഈ ബാനറിൽ ഇളക്കങ്ങൾ, വിട പറയും മുൻപെ, ഓർമ്മക്കായ്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചു. പിന്നാലെ മലയാള സിനിമ ലോകത്തെ ഹാസ്യ നടനായി സ്ഥാനം പിടിച്ചു. ഇന്നിപ്പോൾ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡൻറ് കൂടിയാണ് ഇന്നസെന്റ്. 2014 മേയിൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. എംപിയായപ്പോള്‍ പാര്‍ട്ടിക്ക് നാല് വോട്ട് പിടിക്കാനല്ല ശ്രമിച്ചതെന്നും അഞ്ചിടത്ത് കാന്‍സര്‍ പരിശോധന സംവിധാനങ്ങള്‍ സ്ഥാപിച്ചുവെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കിയിരുന്നു. അങ്കമാലി. ചാലക്കുടി, ആലുവ, പെരുമ്പാവൂര്‍ എന്നീ അഞ്ച് സ്ഥലങ്ങളില്‍ മാമോഗ്രാം ചികിത്സാ കേന്ദ്രം സ്ഥാപിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.
സവിശേഷമായ ശരീര ഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെൻറിന്റെ സവിശേഷതകളാണ്. ഗജകേസരി യോഗം, റാംജിറാവു സ്പീക്കിംഗ്, ഡോക്ടർ പശുപതി, മാന്നാർ മത്തായി സ്പീക്കിംഗ് തുടങ്ങിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. 2009-ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് ഇന്നസെന്റിനായിരുന്നു. കൂടാതെ, മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡും ഫിലിം ക്രിട്ടിക്സ് അവാർഡും ഇന്നസെന്റിന് ലഭിച്ചിട്ടുണ്ട്. 2013-ൽ തൊണ്ടയ്ക്ക് അർബുദ രോഗം ബാധിച്ചതിനെ തുടർന്ന് ഇന്നസെന്റ് കീമോതെറാപ്പിക്ക് വിധേയനാവുകയും തുടർന്നു് സുഖം പ്രാപിക്കുകയുമുണ്ടായി. കാന്‍സർ രോഗം സ്ഥിരീകരിച്ചാല്‍ അതിനെ മറ്റുള്ളവരില്‍ നിന്ന് മറച്ചുവെക്കാനായിരിക്കും എല്ലാവരും ശ്രമിക്കുക. എന്നാല്‍ തനിക്ക് കാന്‍സറാണെന്ന് അദ്ദേഹം ലോകത്തോട് വിളിച്ച് പറയുകയായിരുന്നു. ഞാന്‍ ആരുടേയും മുതല്‍ കട്ടു കൊണ്ട് വന്നിട്ടില്ല, പുറത്തു പറയാതിരിക്കാന്‍ എന്നായിരുന്നു നേരത്തെ ഇത് സംബന്ധിച്ച് അദ്ദേഹം നടത്തിയ പ്രതികരണം. കാൻസർ ചികിത്സയുടെ അനുഭവങ്ങൾ എല്ലാം ചേര്‍ത്ത് അദ്ദേഹം "കാൻസർ വാർഡിലെ ചിരി" എന്ന പേരിൽ പ്രതീക്ഷയുടെ പുസ്തകം പുറത്തിറക്കുകയുമുണ്ടായി. പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ ആലിസിനും അർബുദ രോഗം ബാധിച്ചിരുന്നു. ഇന്നസെന്റിന്റെ ആത്മകഥയ്ക്ക് പിന്നാലെ ഞാൻ ഇന്നസെന്റ് (സ്മരണകൾ), മഴക്കണ്ണാടി എന്ന ചെറുകഥാ സമാഹാരം എന്നിങ്ങനെ രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha