ഇന്നസെന്റിന്റെ ആരോഗ്യാവസ്ഥ വീണ്ടും ഗുരുതരമായി! രോഗ പ്രതിരോധം കുറഞ്ഞത് വെല്ലുവിളി! ശ്വാസകോശ പ്രശ്‌നങ്ങളിൽ ആശങ്ക...ലേക് ഷോറിൽ പാഞ്ഞെത്തി താരങ്ങൾ! പ്രാർത്ഥനയോടെ മലയാളികൾ
നടനും മുന്‍ എം.പിയുമായ ഇന്നസെന്റിന്റെ ആരോഗ്യനിലയില്‍ വീണ്ടും ആശങ്ക. നടന്റെ തിരിച്ച് വരവിനായി പ്രാര്ഥനയിലായിരുന്നു ആരാധകർ. ഇന്നസെന്റിന്റെ ആരോഗ്യം നിരീക്ഷിക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ സർക്കാർ നിയോഗിച്ചിരുന്നു. മരുന്നുകളോട് നടൻ അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു. നടന്റെ തിരിച്ച് വരവ് പ്രതീക്ഷയോടെ കാത്തിരിക്കുന്നതിനിടയിലാണ് വീണ്ടും താരത്തിന്റെ ആരോഗ്യ നില മോശമായതായി ഇപ്പോൾ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ശ്വാസകോശ പ്രശ്‌നങ്ങൾ അതീവ ഗുരുതരാവസ്ഥയിലായെന്നാണ് സൂചനകൾ.
ലേക് ഷോർ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ഇപ്പോൾ ചികിൽസ നടക്കുന്നത്. സർക്കാർ നിയോഗിച്ച മെഡിക്കൽ സംഘവും സ്ഥിതി വിലയിരുത്തുന്നുണ്ട്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജിലേയും തിരുവനന്തപുരം ആർ എസ് സിയിലേയും വിദഗ്ധ ഡോക്ടർമാരാണ് മെഡിക്കൽ ബോർഡിലുള്ളത്. ന്യുമോണിയ ബാധിച്ച ഇന്നസെന്റിന്റെ ആരോഗ്യം അദ്യം അതീവ വഷളായിരുന്നു. മരുന്നുകൾ കാര്യമായി ഗുണം ചെയ്യാത്ത അവസ്ഥയുമുണ്ടായിരുന്നു. പിന്നീട് മെച്ചപ്പെട്ടു. എന്നാൽ ശ്വാസകോശത്തിനുള്ള പ്രശ്‌നങ്ങൾ ഇന്നസെന്റിന് പിന്നേയും പ്രശ്‌നമായി മാറി. ന്യുമോണിയയും അണുബാധയും വിട്ടുമാറാത്തതും പ്രശ്‌നമായി. അരുതാത്തതൊന്നും സംഭവിക്കല്ലേ എന്ന പ്രാർത്ഥനയിലാണ് ആരാധകർ. സിനിമയിലൂടെ ഇന്നസെന്റ് മലയാളിയെ ചിരിപ്പിക്കാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. എല്ലാവിധ കഷ്ടപ്പാടുകളും താണ്ടിയാണ് നടനാവുക എന്ന തന്റെ സ്വപ്നത്തിന്റെ പൂർത്തീകരണത്തിലേക്ക് അദ്ദേഹം എത്തിയത്.
സംവിധായകൻ മോഹൻ മുഖേനയാണ് സിനിമാ രംഗത്തു വരുന്നത്. 1972ൽ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യ ചിത്രം.ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേർന്ന് ശത്രു കംബൈൻസ് എന്ന സിനിമാ നിർമ്മാണ കമ്പനി തുടങ്ങി. ഈ ബാനറിൽ ഇളക്കങ്ങൾ, വിട പറയും മുൻപെ, ഓർമ്മക്കായ്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചു. പിന്നാലെ മലയാള സിനിമ ലോകത്തെ ഹാസ്യ നടനായി സ്ഥാനം പിടിച്ചു. ഇന്നിപ്പോൾ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡൻറ് കൂടിയാണ് ഇന്നസെന്റ്. 2014 മേയിൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. എംപിയായപ്പോള്‍ പാര്‍ട്ടിക്ക് നാല് വോട്ട് പിടിക്കാനല്ല ശ്രമിച്ചതെന്നും അഞ്ചിടത്ത് കാന്‍സര്‍ പരിശോധന സംവിധാനങ്ങള്‍ സ്ഥാപിച്ചുവെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കിയിരുന്നു. അങ്കമാലി. ചാലക്കുടി, ആലുവ, പെരുമ്പാവൂര്‍ എന്നീ അഞ്ച് സ്ഥലങ്ങളില്‍ മാമോഗ്രാം ചികിത്സാ കേന്ദ്രം സ്ഥാപിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.
സവിശേഷമായ ശരീര ഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെൻറിന്റെ സവിശേഷതകളാണ്. ഗജകേസരി യോഗം, റാംജിറാവു സ്പീക്കിംഗ്, ഡോക്ടർ പശുപതി, മാന്നാർ മത്തായി സ്പീക്കിംഗ് തുടങ്ങിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. 2009-ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് ഇന്നസെന്റിനായിരുന്നു. കൂടാതെ, മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡും ഫിലിം ക്രിട്ടിക്സ് അവാർഡും ഇന്നസെന്റിന് ലഭിച്ചിട്ടുണ്ട്. 2013-ൽ തൊണ്ടയ്ക്ക് അർബുദ രോഗം ബാധിച്ചതിനെ തുടർന്ന് ഇന്നസെന്റ് കീമോതെറാപ്പിക്ക് വിധേയനാവുകയും തുടർന്നു് സുഖം പ്രാപിക്കുകയുമുണ്ടായി. കാന്‍സർ രോഗം സ്ഥിരീകരിച്ചാല്‍ അതിനെ മറ്റുള്ളവരില്‍ നിന്ന് മറച്ചുവെക്കാനായിരിക്കും എല്ലാവരും ശ്രമിക്കുക. എന്നാല്‍ തനിക്ക് കാന്‍സറാണെന്ന് അദ്ദേഹം ലോകത്തോട് വിളിച്ച് പറയുകയായിരുന്നു. ഞാന്‍ ആരുടേയും മുതല്‍ കട്ടു കൊണ്ട് വന്നിട്ടില്ല, പുറത്തു പറയാതിരിക്കാന്‍ എന്നായിരുന്നു നേരത്തെ ഇത് സംബന്ധിച്ച് അദ്ദേഹം നടത്തിയ പ്രതികരണം. കാൻസർ ചികിത്സയുടെ അനുഭവങ്ങൾ എല്ലാം ചേര്‍ത്ത് അദ്ദേഹം "കാൻസർ വാർഡിലെ ചിരി" എന്ന പേരിൽ പ്രതീക്ഷയുടെ പുസ്തകം പുറത്തിറക്കുകയുമുണ്ടായി. പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ ആലിസിനും അർബുദ രോഗം ബാധിച്ചിരുന്നു. ഇന്നസെന്റിന്റെ ആത്മകഥയ്ക്ക് പിന്നാലെ ഞാൻ ഇന്നസെന്റ് (സ്മരണകൾ), മഴക്കണ്ണാടി എന്ന ചെറുകഥാ സമാഹാരം എന്നിങ്ങനെ രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha