കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന നടൻ മനോബാല അന്തരിച്ചു: അനുശോചനം രേഖപ്പെടുത്തി സിനിമാ ലോകം
35 വർഷത്തെ സിനിമാ ജീവിതത്തിൽ 450-ഓളം ചിത്രങ്ങളിൽ അഭിനയിച്ച നടനും സംവിധായകനും നിർമാതാവുമായ മനോബാല (69) അന്തരിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 1979-ൽ ഭാരതിരാജ സംവിധാനം ചെയ്ത പുതിയ വാർപ്പുകൾ ആണ് ആദ്യചിത്രം. കമൽ ഹാസന്റെ നിർദേശാനുസരണം ഭാരതിരാജയുടെ അസിസ്റ്റന്റ് ആയാണ് സിനിമയിൽ പ്രവേശിച്ചത്. കാജൽ അഗർവാൾ മുഖ്യവേഷത്തിലെത്തിയ 'ഗോസ്റ്റി'യിലാണ് അവസാനമായി അഭിനയിച്ചത്.
25-ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ആഗായ ഗംഗൈ ആണ് ആദ്യസംവിധാന സംരംഭം. പിള്ളൈ നിലാ, ഊർക്കാവലൻ, എൻ പുരുഷൻതാൻ എനക്ക് മട്ടുംതാൻ, കറുപ്പ് വൈള്ളൈ, പാരമ്പര്യം തുടങ്ങിയവയാണ് സംവിധാനം ചെയ്തതിൽ ശ്രദ്ധേയമായ ചിത്രങ്ങൾ.
നിരവധി ടെലിവിഷൻ പരമ്പരകളിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. രക്ഷകൻ, കാക്ക കാക്ക, ബോയ്സ്, വില്ലൻ, സേതു, പിതാമഗൻ, അരുൾ, പേരഴഗൻ, ചന്ദ്രമുഖി, അന്യൻ, ഗജിനി, അഴകിയ തമിഴ് മകൻ തുടങ്ങിയവയാണ് ശ്രദ്ധേയമായ മറ്റുചിത്രങ്ങൾ. രജനീകാന്ത് അടക്കമുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha