സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ആരോഗ്യ നിലയിൽ ആശങ്ക: ഗുരുതരമായ അണുബാധ സ്ഥിരീകരിച്ചു
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ഏറ്റവും നിർണായകമായ സാക്ഷികളിൽ ഒരാളാണ് സംവിധായകൻ ബാലചന്ദ്ര കുമാർ. ബാലചന്ദ്രകുമാറിന്റെ ക്രോസ് വിസ്താരം പൂർത്തിയായിരുന്നു. ഇപ്പോഴിതാ ബാലചന്ദ്രകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. ഇരുവൃക്കകളും തകരാറിലായ ബാലചന്ദ്രകുമാറിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ബാലചന്ദ്രകുമാര്‍ ചികിത്സയിൽ കഴിയുന്നത്. ബാലചന്ദ്രകുമാറിന് ഗുരുതരമായ അണുബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വിദഗ്ദ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം ഇപ്പോഴുള്ളത്.
കേസിന്റെ വിസ്താരത്തിന് ഇടയില്‍ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. ഇരുവൃക്കകളും സ്തംഭിച്ചതോടെ ബാലചന്ദ്രകുമാര്‍ ആഴ്ചയില്‍ രണ്ട് ദിവസം ഡയാലിസിസിന് വിധേയമായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതോടെ കഴിഞ്ഞ ദിവസം ഡയാലിസിസ് തടസപ്പെടുകയായിരുന്നു. കേസ് അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് ഇതിനിടെയിലാണ് അദ്ദേഹത്തിന് രോഗം മൂര്‍ച്ഛിച്ചത്. ബാലചന്ദ്രകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ കേസിന്റെ വിചാരണയെ ഇത് കാര്യമായി ബാധിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വൃക്ക രോഗബാധയെ തുടര്‍ന്ന് ബാലചന്ദ്രകുമാര്‍ ചികിത്സിയിലാണ്. ആരോഗ്യസ്ഥിതി മോശമായതോടെ ജോലി ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് ചികിത്സ കാര്യങ്ങള്‍ നടക്കുന്നത്.
നടി കേസിലെ ഏറ്റവും പ്രധാന സാക്ഷിയെന്ന് പറയാവുന്ന ബാലചന്ദ്രകുമാർ നേരത്തെയും ക്രോസ് വിസ്താരം പൂർത്തിയാക്കുന്നതിന് മുമ്പ് അസുഖത്തെ തുടർന്ന് ചികിത്സ തേടിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക സാക്ഷികളില്‍ ഒരാളാണ് അദ്ദേഹം.
കേസില്‍ ബാലചന്ദ്രകുമാർ നടത്തിയ നിര്‍ണായക വെളിപ്പെടുത്തലാണ് വീണ്ടും കേസ് ചര്‍ച്ചയാക്കിയത്. എന്നാല്‍ വിചാരണയുടെ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ബാലചന്ദ്രകുമാര്‍ അസുഖബാധിതനാണെന്ന വിവരം എല്ലാവരെയും ഞെട്ടിക്കുന്നുണ്ട്.
വൃക്ക രോഗം കാരണം അദ്ദേഹത്തിന് രണ്ട് ദിവസത്തെ ഇടവേളകളില്‍ ഡയാലിസിസ് വേണമെന്ന അവസ്ഥയാണ്. കേസിന്റെ വിചാരണ നടപടികളുടെ ഭാഗമാകാന്‍ നിലവിലെ സാഹചര്യത്തില്‍ ബാലചന്ദ്രകുമാറിന് തടസം നേരിടുന്നുണ്ട്. നേരത്തെ കേസിന്റെ വിചാരണ നടക്കുന്ന സമയത്ത് തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് വരാനുള്ള പ്രയാസം പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് കര്‍ശന സുരക്ഷ ഒരുക്കണമെന്ന നിര്‍ദ്ദേശം ആ സമയക്ക് ഉയര്‍ന്നിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ കേസിന്റെ ഗതിയെ തന്നെ മാറ്റിമറിച്ചിരുന്നു. 2017 ഫെബ്രുവരി 17ന് കൊച്ചിയില്‍ വച്ചാണ് നടി ആക്രമിക്കപ്പെടുന്നത്. ഫെബ്രുവരി 23ന് പള്‍സര്‍ സുനി പിടിയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജുലായില്‍ നടന്‍ ദിലീപിനെ കേസില്‍ എട്ടാം പ്രതിയായി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയെന്നാണ് കേസ്.
നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ ജൂലായ് 31 ന് ഉള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന്‍റെയായിരുന്നു നിർദ്ദേശം. കേസ് വീണ്ടും ഓഗസ്റ്റ് നാലിന് പരിഗണിക്കും. അതിനുള്ളിൽ വിചാരണ പൂർത്തിയാക്കി റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിചാരണ കോടതി ജഡ്ജി യന്ത്രമല്ലെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഒരോ തവണയും കേസിന്‍റെ പുരോഗതി സംബന്ധിച്ച് ഒരേ തരത്തിലുള്ള റിപ്പോര്‍ട്ടാണ് വിചാരണ കോടതി ജഡ്ജി അയക്കുന്നതെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി ചൂണ്ടിക്കാട്ടി.
അതേസമയം വിചാരണ വൈകുന്നത് ദിലീപിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന വീഴ്ചയെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ വ്യക്തമാക്കി. കേസിലെ എട്ടാം പ്രതിയായ ദിലീപിനെ രണ്ട് ദിവസമാണ് പ്രോസിക്യുഷന്‍ വിസ്താരം നടത്തിയത്. എന്നാൽ സാക്ഷിയായ ബാലചന്ദ്രകുമാറിൻ്റെ വിസ്താരം ദീലീപിൻ്റെ അഭിഭാഷകർ നീട്ടിക്കൊണ്ടു പോകുന്നുവെന്ന് സംസ്ഥാനം കോടതിയിൽ പറഞ്ഞു. ഇരുപത്തിമൂന്ന് ദിവസമായി എതിര്‍ വിഭാഗം ക്രോസ് എക്സാമിനേഷന്‍ നടത്തുകയാണെന്ന് സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകന്‍ രഞ്ജീത്ത് കുമാര്‍, സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ തുടങ്ങിയവർ കോടതിയിൽ വ്യക്തമാക്കി.
https://www.facebook.com/Malayalivartha