എനിക്കൊന്ന് 'അവനെ' കാണാന്‍ പറ്റ്വോ ഡോക്ടറെ...? പൊട്ടിക്കരഞ്ഞ് ബിനു അടിമാലി: മഹേഷിന് ഒമ്പത് മണിക്കൂർ നീണ്ട ശസ്ത്രക്രിയ
പ്രശസ്ത ഹാസ്യ കലാകാരന്‍ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ ബിനു അടിമാലിയുടെയും ഉല്ലാസ് അരൂരിന്റെയും ആരോഗ്യ നിലയിൽ പുരോഗതി. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മഹേഷ് കുഞ്ഞുമോന് ഇന്ന് അടിയന്തര ശസ്ത്രക്രിയ നടത്തുമെന്നാണ് ആശുപത്രിയിൽ നിന്നുള്ള വിവരം. ഒമ്പത് മണിക്കൂര്‍ നീളുന്ന ശസ്ത്രക്രിയയാണ് മഹേഷിന് നടത്തുന്നത്. അപകടത്തില്‍ മുഖത്തും പല്ലുകള്‍ക്കും ആണ് മഹേഷിന് പരിക്കേറ്റത്.
നിലവില്‍ കൊച്ചി അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ് മഹേഷ്. എല്ലാവരുടെയും പ്രാര്‍ത്ഥന മഹേഷിനോടൊപ്പം ഉണ്ടാകണം എന്ന് സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടു. മുഖത്ത് പരിക്കേറ്റ മഹേഷിന്റെ പല്ലുകള്‍ പൊട്ടിയിട്ടുണ്ട്. അടുത്ത കാലത്ത് മലയാള മിമിക്രി രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് മഹേഷ് കുഞ്ഞുമോന്‍. ശബ്ദാനുകരണത്തിലെ കൃത്യതയാണ് മഹേഷ് പെട്ടെന്ന് ശ്രദ്ധിക്കപ്പെടാന്‍ കാരണമായത്. പിണറായി വിജയന്‍, നരേന്ദ്ര മോദി എന്നിവരുടെ ശബ്ദത്തില്‍ മഹേഷ് പാടിയ പാട്ട് വൈറലായിരുന്നു.
വിനീത് ശ്രീനിവാസന്‍, ബാബുരാജ്, പാലാ സജി, വിജയ് സേതുപതി തുടങ്ങി നിരവധി പേരുടെ ശബ്ദം മഹേഷ് അനുകരിക്കാറുണ്ട്. 'വിക്രം' സിനിമയുടെ മലയാളം പതിപ്പില്‍ ഏഴ് കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയും മഹേഷ് ഞെട്ടിച്ചിരുന്നു. എറണാകുളം ജില്ലയില്‍ പുത്തന്‍ കുരിശിനടുത്ത് കുറിഞ്ഞി സ്വദേശിയാണ് മഹേഷ്. അച്ഛന്‍ കുഞ്ഞുമോന്‍, അമ്മ തങ്കമ്മ, ചേട്ടന്‍ അജേഷ് എന്നിവര്‍ക്കൊപ്പമാണ് മഹേഷ് താമസിക്കുന്നത്.
കൊല്ലം സുധിക്കൊപ്പം വടകരയിലെ പരിപാടിയില്‍ മഹേഷും പങ്കെടുത്തിരുന്നു. ബിനു അടിമാലി, ഉല്ലാസ് അരൂര്‍ എന്നിവര്‍ക്കൊപ്പമാണ് പരിപാടി കഴിഞ്ഞ് മഹേഷും സുധിയും മടങ്ങിയത്. അപകടത്തില്‍ പരിക്കേറ്റ ബിനു അടിമാലിയും ഉല്ലാസും ചികിത്സയില്‍ തുടരുകയാണ്. ബിനു അടിമാലിയും ഉല്ലാസ് അരൂരും എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. ഉല്ലാസ് അരൂരിന്റെ എല്ലിന് പൊട്ടലുണ്ട്. ബിനു അടിമാലി അപകടനില തരണം ചെയ്തു. സുധിയുടെ വിയോഗവാർത്ത അറിഞ്ഞ് ബിനു അടിമാലി തകർന്ന അവസ്ഥയിലാണെന്ന് സുഹൃത്തുക്കൾ വ്യക്തമാക്കി.
ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് തൃശൂര്‍ കയ്പമംഗലത്തിന് സമീപം ഇവര്‍ സഞ്ചരിച്ച കാര്‍ പിക്കപ്പ് വാനിലിടിച്ച് അപകടമുണ്ടായത്. വടകരയില്‍ നിന്ന് എറണാകുളത്തേക്ക് മടങ്ങുന്നിതിനിടെ ആയിരുന്നു അപകടം. കാറിന്റെ മുന്‍സീറ്റിലിരുന്ന കൊല്ലം സുധിയ്ക്ക് തലയ്ക്കാണ് പരിക്കേറ്റത്. സുധിയെ ഉടന്‍ തന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉല്ലാസ് ആയിരുന്നു കാറോടിച്ചിരുന്നത്. ഇന്നലെയായിരുന്നു കൊല്ലം സുധിയുടെ സംസ്‌കാരചടങ്ങുകള്‍ കഴിഞ്ഞത്. പ്രിയകലാകാരനോട് കണ്ണീരോടെയാണ് വാകത്താനവും നാടും നാട്ടുകാരും ചേർന്നു വിട നൽകിയത്. അന്തിമോപചാരം അർപ്പിക്കാനായി ജനം ഒഴുകിയെത്തുന്ന കാഴ്ചയായിരുന്നു.
നിയന്ത്രിക്കാനാവാത്ത ജനാവലിയാണ് പ്രിയ താരത്തെ അവസാനമായി കാണുന്നതിനായി ഇവിടെ എത്തിച്ചേർന്നത്. തിരക്ക് നിയന്ത്രിക്കാൻ കർശനമായ ഇടപെടലുകളാണ് ഒടുവിൽ ഇവിടെ നടത്തിയത്. . അപകട സമയത്ത് കാറിന്റെ രണ്ട് എയർബാഗുകളും പുറത്ത് വന്നെങ്കിലും നെഞ്ച് ഭാഗം ഡാഷ് ബോർഡിൽ ഇടിച്ചാണ് സുധിക്ക് പരിക്കേറ്റത്.
ഇടിയുടെ ആഘാതത്തിൽ വാരിയെല്ലുകൾ തകർന്ന് ആന്തരികാവയങ്ങളിൽ തുളഞ്ഞ് കയറിയതാണ് മരണകാരണമെന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ട്. സുധിയുടെ ചെവിയുടെ പിൻഭാഗത്തും ആഴത്തിലുള്ള മുറിവും ഉണ്ടായിരുന്നു. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായിരുന്ന കൊല്ലം സുധിയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകരും കലാലോകവും.
സീറ്റ് ബെൽറ്റ് അപകടസമയം സുധി ധരിച്ചിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ സീറ്റ് ബെൽറ്റ് ഇടാതെ എങ്ങനെ എയർബാഗ് പുറത്തുവരും എന്ന് ചോദിക്കുന്നവരും കുറവല്ല.
https://www.facebook.com/Malayalivartha