ഒരു വീട് വയ്ക്കണമെന്ന നടൻ കൊല്ലം സുധിയുടെ സ്വപ്നം സാക്ഷാത്ക്കരിക്കാൻ ഒരുങ്ങി ഫ്‌ളവേഴ്‌സും 24 ചാനലും: കുട്ടികളുടെ വിദ്യാഭ്യാസവും ഏറ്റെടുക്കും....
കൊല്ലം സുധിയുടെ വേര്‍പാട് താങ്ങാനാകാതെ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് ഭാര്യ രേണുവും മക്കളായ രാഹുലും ഋതുലും. സഹപ്രവർത്തകർക്കും ആരാധകർക്കും ഒരുപോലെ ഞെട്ടലുണ്ടാക്കിയ വാഹനാപകടം കഴിഞ്ഞ ദിവസമാണ് ഉണ്ടായത്. കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന സുധിയുടെ വിയോഗം കുടുംബത്തെ ഏറെ തളർത്തിയിരിക്കുകയാണ്. എങ്ങും തങ്ങളുടെ പ്രിയ സുഹൃത്തിനെ, സഹപ്രവർത്തകനെ കുറിച്ചുള്ള ഓർമകളാണ് രാഷ്ട്രീയ- സിനിമ-സീരിയൽ രംഗത്തെ പ്രമഖർ പങ്കുവയ്ക്കുന്നത്. ഏറ്റവും വലിയ ആഗ്രഹം ബാക്കിയാക്കിയാണ് സുധി യാത്രയായതെന്ന് നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഒരു വീടുവെയ്ക്കണമെന്നായിരുന്നു സുധിയുടെ ഏറ്റവും വലിയ മോഹം. അന്ന് ഞങ്ങള്‍ എല്ലാം ശരിയാകുമെന്ന് പറഞ്ഞ് അദ്ദേഹത്തെ ആശ്വസിപ്പിച്ച് വിട്ടതാണെന്നായിരുന്നു ഉല്ലാസ് പറഞ്ഞത്. ഇപ്പോൾ സുധിയുടെ സ്വപ്നം സാക്ഷാത്കരിക്കുകയാണ് ഫ്‌ളവേഴ്‌സും 24 ചാനലും. സുധിയ്ക്ക് വീട് വെച്ച നൽകുമെന്നാണ് ശ്രീകണ്ഠൻ നായർ പറയുന്നത്.
നമ്മുടെ കുടുംബത്തിലെ ഒരംഗത്തെയാണ് നഷ്ടമായിരിക്കുന്നത്. സുധി അവശേഷിപ്പിച്ചുപോയ നല്ല ഓർമ്മകളുണ്ട്. ഫ്ലവേയ്‌സും 24 ചേർന്ന് സുധിയ്ക്ക് വീട് വെച്ച് നൽകും. കുട്ടികളുടെ വിദ്യാഭ്യാസം ഈ നെറ്റ്വർക്ക് മുന്നോട്ട് കൊണ്ടുപോകും. കൊല്ലം സുധിയെ വഴിയിൽ ഉപേക്ഷിക്കുന്ന രീതി നമ്മൾ എടുക്കില്ല. ആ കുടുംബത്തിന്റെ കൂടെ അത്താണിയായി ഞങ്ങൾ കൂടെയുണ്ടാകും. ആ കുടുംബത്തിന് എത്രയും പെട്ടെന്ന് ഒരു വീട് ഉണ്ടാകുമെന്നാണ് ശ്രീകണ്ഠൻ നായർ പറയുന്നത്.
കുടുംബമെന്നാല്‍ ജീവനായിരുന്നു സുധിക്ക്. അതിനാല്‍ എവിടെ പരിപാടിക്ക് പോയാലും വേഗം വീട്ടിലേക്ക് തിരിച്ചെത്താന്‍ പരമാവധി സുധി ശ്രമിക്കുമായിരുന്നു. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തെ ഇല്ലായ്മകളിലും സന്തോഷിപ്പിക്കാന്‍ സുധി തന്നാലാവും വിധം ശ്രമിച്ചിരുന്നു. സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം പോലും സുധിയിലേക്ക് എത്തുന്നത് അങ്ങനെയാണ്. അതിനായി പൊങ്ങന്താനത്ത് ഇപ്പോള്‍ വാടകയ്ക്ക് താമസിക്കുന്ന വീടിന് സമീപം അഞ്ച് സെന്റ് ഭൂമി വാങ്ങാന്‍ അഡ്വാന്‍സ് നല്‍കിയിരുന്നു.
എന്നാല്‍ ബാക്കി പണം ഒത്തുവരാത്തതിനാല്‍ രജിസ്ട്രേഷന്‍ നടന്നില്ല. ഞായറാഴ്ച വടകരയിലെ ഷോയില്‍ പങ്കെടുക്കാനായി എത്തിയ ഉടനെ സുധി വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തിരുന്നു. പല്ലുവേദനയുള്ള മുഖം അപ്പോഴേക്ക് നീരുവെച്ച് വീങ്ങിയിരുന്നു. ഇത് കണ്ട വിഷമത്തില്‍ താന്‍ ഷോ വേഗം തീര്‍ത്ത് വീട്ടിലെത്താം എന്നും എത്തിയാലുടന്‍ ആശുപത്രിയില്‍ പോകാമെന്നുമാണ് സുധി ഭാര്യയോട് പറഞ്ഞത്. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന ഭാര്യാപിതാവ് തങ്കച്ചനേയും ആശുപത്രിയില്‍ കാണിക്കാമെന്ന് സുധി പറഞ്ഞിരുന്നു.
ഇതിനായാണ് സുധി അന്ന് രാത്രി ഏറെ വൈകിയിട്ടും സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ പുറപ്പെട്ടത്. പ്ലസ് ടു കഴിഞ്ഞ് നില്‍ക്കുന്ന മൂത്ത മകന്‍ രാഹുല്‍ ആയിരുന്നു പലപ്പോഴും സുധിക്കൊപ്പം പരിപാടിയില്‍ കൂടെ പോകാറുള്ളത്. വടകരയിലേക്കും രാഹുല്‍ വരാമെന്ന് പറഞ്ഞിരുന്നതാണ്. എന്നാല്‍ അന്ന് രാഹുലിനോട് സുധി വരേണ്ടെന്ന് പറഞ്ഞു. സുധിയുടെ അപ്രതീക്ഷിത വേര്‍പാടില്‍ തകര്‍ന്നിരിക്കുകയാണ് രേണുവും മക്കളും.
പ്രിയകലാകാരനോട് കണ്ണീരോടെ വാകത്താനവും നാടും നാട്ടുകാരും ചേർന്നു വിട നൽകുകയാണ്. നൂറുകണക്കിന് ആളുകളാണ് ഇവിടെ അന്തിമോപചാരം അർപ്പിക്കാനായി എത്തിച്ചേർന്നിരിക്കുന്നത്. നേരത്തെ വീട്ടിലും സ്‌കൂളിലും പൊതുദർശനത്തിന് എത്തിച്ചപ്പോൾ നാട്ടുകാർ ഒന്നിച്ചെത്തി കണ്ണീരോടെ വിട നൽകിയിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ പള്ളി ഓഡിറ്റോറിയത്തിൽ എത്തിച്ചത്. രാവിലെ ഒൻപത് മണിയോടെയാണ് മൃതദേഹം വീട്ടിൽ എത്തിച്ചത്. തുടർന്നു എം.ജി യുപി സ്‌കൂളിൽ മൃതദേഹം എത്തിച്ചു. തുടർന്ന്, എംജി യുപി സ്‌കൂളിൽ നിന്ന് വിലാപയാത്രയായാണ് ക്ലാനാനായ പള്ളി ഓഡിറ്റോറിയത്തിലേയ്ക്കു മൃതദേഹം എത്തിച്ചിരിക്കുന്നത്.
പള്ളി ഓഡിറ്റോറിയത്തിനു മുന്നിലെത്തിച്ച സഭാ ബിഷപ്പും അധികൃതരും ചേർന്നു ഏറ്റുവാങ്ങി. തുടർന്ന് പൊതുദർശനത്തിന് വച്ചു. കൊല്ലത്തു നിന്നെത്തി വാകത്താനത്തിന്റെ പ്രിയപുത്രനായി മാറിയ സുധിയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ ആയിരങ്ങളാണ് ഇവിടെ എത്തിച്ചേർന്നിരിക്കുന്നത്. ഫ്‌ളവേഴ്‌സ് ടിവി താരങ്ങൾ അടക്കം സുധിയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ ഇവിടെ എത്തിച്ചേർന്നിട്ടുണ്ട്. പ്രിയപ്പെട്ട കലാകാരന് അന്തിമയാത്ര നൽകാനാണ് പല സ്റ്റേജുകളിലും ഒന്നിച്ചുണ്ടായിരുന്ന സുഹൃത്തുക്കൾ വാകത്താനത്ത് എത്തിയത്. ഫ്‌ളവേഴ്‌സ് ടിവിയിലെ പരിപാടികളിൽ ഒന്നിച്ചുണ്ടായിരുന്ന താരങ്ങൾ അടക്കം ഇവിടെ എത്തി അന്തിമോപചാരം അർപ്പിക്കുന്നുണ്ട്.
നിയന്ത്രിക്കാനാവാത്ത ജനാവലിയാണ് പ്രിയ താരത്തെ അവസാനമായി കാണുന്നതിനായി ഇവിടെ എത്തിച്ചേർന്നിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കാൻ കർശനമായ ഇടപെടലുകളാണ് ഒടുവിൽ ഇവിടെ നടത്തിയത്. ഇന്നലെ പുലർച്ചെ തൃശൂർ കയ്പമംഗലത്ത് വെച്ച് ഉണ്ടായ അപകടത്തിലാണ് കൊല്ലം സുധി മരിച്ചത്. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha