അപ്പയുടെ പ്രായം... ആ സംഭവങ്ങൾ എങ്ങനെ നടന്നു? അതൊക്കെ ആലോചിക്കണം: വർഷങ്ങൾക്ക് ശേഷം ആ സംഭവത്തെക്കുറിച്ച് തുറന്നടിച്ച് വിജയ് യേശുദാസ്
പൊതുവെ സെൽഫികളോട് താൽപര്യമില്ലാത്ത ഗായകൻ യേശുദാസ് ഒരിക്കൽ തനിക്കൊപ്പം സെൽഫി പകർത്താൻ ശ്രമിച്ച ആരാധകനോട് ദേഷ്യപ്പെട്ടത് വൈറലായിരുന്നു. അന്ന് പലരും യേശുദാസിനെ ക്രൂരമായി വിമർശിച്ചു. അഞ്ച് വർഷം മുമ്പാണ് സംഭവം നടന്നത്. നടന്ന് പോവുന്നതിനിടയില്‍ അടുത്ത് വന്ന് സെല്‍ഫി എടുത്ത ആളുടെ ഫോണ്‍ വാങ്ങി അദ്ദേഹത്തോട് കയര്‍ത്ത് സംസാരിച്ചു യേശുദാസ്. ഇതിന്റെ വീഡിയോ വൈറലായിരുന്നു.
യേശുദാസിനെ അഹങ്കാരിയെന്ന് വിളിച്ചും നിരവധി കമന്റുകളും കുറിപ്പുകളും സോഷ്യൽ മീഡിയയിൽ അന്ന് നിറഞ്ഞിരുന്നു. ഇപ്പോഴിതാ അന്നത്തെ സംഭവത്തിൽ തന്റെ അഭിപ്രായമെന്താണെന്ന് പറയുകയാണ് വിജയ് യേശുദാസ്. അന്ന് കുറ്റപ്പെടുത്തിയവര്‍ അദ്ദേഹത്തിന്റെ പ്രായം പോലും പരിഗണിച്ചില്ലെന്നും ഇത്തരക്കാരെ പറ്റി ചിന്തിക്കാതിരിക്കുന്നതാണ് നല്ലതെന്നുമാണ് വിജയ് അഭിമുഖത്തിൽ പറഞ്ഞത്.
'അപ്പയുടെ പ്രായം, ആ സംഭവങ്ങൾ എങ്ങനെ നടന്നു, എന്നുള്ളതൊക്കെ നമ്മൾ ആലോചിക്കണം. മിക്ക ഓൺലൈനുകളും അതിനെ വേറെ രീതിയിൽ കൊടുത്തു. ശിവകുമാർ സാറിന് അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. ഇവരൊക്കെ എവിടെ നിന്നും വന്നതാണ്, എത്രയോ നാളുകളായി ഫീൽഡിൽ ഉള്ളവരാണ്, അവരുടെ പ്രായം എന്താണ്, അതുപോലും പരിഗണിക്കാതെയാണ് ചിലരുടെ റിയാക്ഷനുകളും കമന്റുകളും വന്നത്.
അങ്ങനെയുള്ള ആൾക്കാരെ പറ്റി നമ്മൾ ചിന്തിക്കാതിരിക്കുന്നതാണ് നല്ലത്', സെൽഫി വിഷയത്തിൽ പ്രതികരിച്ച് വിജയ് പറഞ്ഞു. ഒപ്പം തനിക്ക് വിദേശത്ത് വെച്ചുണ്ടായ അനുഭവവും വിജയ് വെളിപ്പെടുത്തി. 'ഞാൻ ദുബായ് ഷോപ്പിങ് സെന്ററിൽ നിന്നപ്പോൾ കുറച്ചുപേർ അടുത്ത് വന്ന് ഫോട്ടോ എടുക്കാൻ തുടങ്ങി. എല്ലാവർക്കും ഞാൻ എടുത്ത് കൊടുക്കുന്നുണ്ട്. ഒരാൾ എന്റെ അടുത്ത് വന്ന് ഫോൺ ഓണാക്കി.
നമസ്കാരം കൂട്ടുകാരെ എന്റെ ടിക്ക് ടോക്കിലേക്ക് സ്വാഗതം എന്ന് പറഞ്ഞ് വീഡിയോ എടുക്കാൻ തുടങ്ങി. ആദ്യമായിട്ടാണ് ജീവിതത്തിൽ അങ്ങനെ ഒരു അനുഭവം. അത് കണ്ട് എനിക്ക് ചിരിയും വരുന്നുണ്ട്. പക്ഷെ ഞാൻ അയാളോട് ചോദിച്ചു... ഹലോ എന്താണ്....? നിങ്ങളുടെ ടിക്ക് ടോക്കിലേക്ക് എന്നെ കൊണ്ടുവരാൻ എപ്പോഴാണ് പെർമിഷൻ മേടിച്ചതെന്ന്. ശേഷം അത് വേണ്ടെന്ന് പറഞ്ഞ് ഫോൺ മേടിച്ച് ഫോട്ടോ എടുക്കാമെന്ന് പറഞ്ഞ് ഫോട്ടോ എടുത്തിട്ട് പുള്ളി പോയിയെന്നും', വിജയ് അനുഭവം പങ്കുവെച്ച് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിജയ് അഭിപ്രായം പറഞ്ഞത്.
https://www.facebook.com/Malayalivartha