മികച്ച ടൈമിംഗ് കൊണ്ട് കോമഡി റോളുകളിൽ തിളങ്ങി: തിരശീല വീണത് നാടകങ്ങളിലൂടെ ആരംഭിച്ച അഭിനയ ജീവിതത്തിന്....
നടൻ പൂജപ്പുര രവി അന്തരിച്ചു. മറയൂരിലെ മകളുടെ വീട്ടിൽ വച്ചായിരുന്നു മരണം. എൺപത്താറ് വയസായിരുന്നു. നാടിനെയും ചെങ്കള്ളൂർ മഹാദേവരെയും എണ്ണമറ്റ സുഹൃത്ത് ബന്ധങ്ങളെയും വിട്ട് മറയൂരിന്റെ തണുപ്പിലേയ്ക്ക് നാളുകൾക്ക് മുമ്പാണ് അദ്ദേഹം മാറിയത്. മകൾ ലക്ഷ്മിക്കും കുടുംബത്തിനുമൊപ്പം മൂന്നാറിനടുത്ത് മറയൂരിൽ താമസിച്ച് വരികയായിരുന്നു. നാടകപ്രവർത്തകനായും സിനിമാ നടനായും നാടാകെ യാത്ര ചെയ്യുമ്പോഴും നാടിനെ പേരിൽ ചേർത്ത് ഒപ്പം കൊണ്ടുപോയി. തിരക്കുപിടിച്ച അഭിനയജീവിതത്തിലും പൂജപ്പുരയിൽ സാന്നിധ്യമറിയിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
വീട്ടിൽ ഇല്ലെങ്കിൽ, അന്വേഷിച്ചെത്തുന്ന സിനിമാ, സീരിയൽ പ്രവർത്തർ നേരെ എത്തിയിരുന്നത് ചെങ്കള്ളൂർ മഹാദേവ ക്ഷേത്രപരിസരത്തായിരുന്നു. ആരോഗ്യം മോശമായതിനുശേഷമാണ് അമ്പലത്തിലേക്കുള്ള യാത്ര മുടങ്ങുകയും ചെയ്തു. രണ്ടു വർഷമായി വീടിനുള്ളിൽത്തന്നെയായിരുന്നു കഴിഞ്ഞതും. ഭാര്യ തങ്കമ്മ ആറുവർഷം മുമ്പ് മരിച്ചു. മകൾ ലക്ഷ്മിയും മരുമകൻ ഹരിഹരാത്മജൻ നായരും 27 വർഷമായി മറയൂരാണ് താമസം. കൃഷിയും വിവിധ ബിസിനസുമായിക്കഴിയുന്ന അവർക്ക് തിരുവനന്തപുരത്തേക്ക് വരാനാകാത്തതിനെ തുടർന്ന് മറയൂരിലേയ്ക്ക് പൂജപ്പുര രവി താമസം മാറുകയായിരുന്നു.
തണുത്ത കാലാവസ്ഥ അച്ഛന്റെ ആരോഗ്യത്തെ ബാധിക്കുമോയെന്ന ആശങ്ക മകൾ ലക്ഷ്മിയെയും അലട്ടിയിരുന്നു. കലാനിലയം നാടകങ്ങളിലെ സ്ഥിരം നടനായിരുന്നു രവീന്ദ്രൻ നായർ. നാടകസമിതിയിൽ ഇതേ പേരിൽ പലരുണ്ടായിരുന്നു. സമിതി ഉടമ കൃഷ്ണൻ നായർ രവിയെ അന്വേഷിച്ചാൽ ഉദ്ദേശിക്കുന്ന ആളാകില്ല മുന്നിലെത്തുന്നത്. ക്ഷമ നശിക്കുമ്പോൾ ‘ആ പൂജപ്പുരക്കാര’നെ വരാൻ പറയൂ എന്ന് അദ്ദേഹം പറയും. അങ്ങനെയാണ് പേരിനൊപ്പം നാടിനെക്കൂടിച്ചേർത്തത്.
സിനിമയിലും സീരിയലിലും എത്തിയപ്പോഴും കൃഷ്ണൻ നായർ നൽകിയ പേരിൽ അറിയപ്പെട്ടു. പല തലമുറകൾക്കൊപ്പം സിനിമയിൽ അഭിനയിച്ചു. വേലുത്തമ്പി ദളവയിലൂടെയാണ് സിനിമയിലെത്തിയത്. വലുതും ചെറുതുമായ വേഷങ്ങൾ ഒതുക്കത്തോടെ അഭിനയിച്ച് ഫലിപ്പിച്ചു. ശ്രദ്ധേയമായ ആകാരവും ശബ്ദവും പ്രേക്ഷകരെ ആകർഷിച്ചു. ഹാസ്യ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിൽ പ്രത്യേക കൈയടക്കമുണ്ടായിരുന്നു. 2016-ൽ ഗപ്പി എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. സിനിമയിലും സീരിയലിലുമായി പിന്നീട് അവസരങ്ങൾ തേടിയെത്തിയിരുന്നു.
എന്നാൽ തന്റെ അനാരോഗ്യം മറ്റാർക്കും ബുദ്ധിമുട്ടാകരുതെന്ന നിർബന്ധമുള്ളതിനാൽ ഒക്കെയും വേണ്ടെന്ന് വയ്ക്കുകയായിരുന്നു. നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ പൂജപ്പുരയില്‍ മാധവന്‍ പിള്ളയുടെയും ഭവാനിയമ്മയുടെയും നാല് മക്കളില്‍ മൂത്തയാളായാണ് പൂജപ്പുര രവി ജനിച്ചത് . ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്‌കൂള്‍, തിരുമല ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
പൂജപ്പുര രവിയുടെ യഥാർത്ഥ പേര് രവീന്ദ്രൻ എന്നാണ്. മലയാള സിനിമാ, സീരിയൽ മേഖലകളിൽ സജീവമായിരുന്ന പൂജപ്പുര രവിയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സഹപ്രവർത്തകർ ആദരിച്ചിരുന്നു. നാടകങ്ങളിലൂടെയായിരുന്നു പൂജപ്പുര രവിയുടെ അഭിനയജീവിതം ആരംഭിയ്ക്കുന്നത്. കലാനിലയം ഡ്രാമാവിഷൻ എന്നപ്രശസ്ത നാടക കളരിയുടെ ഭാഗമായി അദ്ദേഹം പ്രവർത്തിച്ചിരുന്നു.
1970 കളുടെ പകുതിയോടെയാണ് പൂജപ്പുര രവി സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടക്കക്കാലത്ത് അദ്ദേഹം വളരെ ചെറിയറോളുകളാണ് ചെയ്തിരുന്നത്. ഏതു റോളും ചെയ്യാൻ കഴിയുന്ന ഫ്ലെക്സിബിൾ കാരക്ടർ ആക്ടറാണ് അദ്ദേഹം. 1990 കളോടുകൂടി അദ്ദേഹം സീരിയലുകളിലും അഭിനയിക്കാൻ തുടങ്ങി. 1992ൽ ഇറങ്ങിയ "കള്ളൻ കപ്പലിൽതന്നെ" എന്ന സിനിമയിലെ സുബ്രമണ്യം സ്വാമി അദ്ദേഹത്തിന്റെ ശ്രദ്ധേയമായ വേഷമാണ്.
https://www.facebook.com/Malayalivartha