അപകടം പറ്റി, ആശുപത്രിയിലേയ്ക്ക് എത്തിച്ചപ്പോൾ തലയോട്ടി വരെ കാണാമായിരുന്നെന്ന് ഡോക്ടർ പറഞ്ഞു: കുറച്ച് നാളായി ഓട്ടത്തിലായിരുന്നു... ആ സംഭവത്തെക്കുറിച്ച് മഹേഷ് കുഞ്ഞുമോൻ....
വാഹനാപകടത്തിൽ പരിക്കേറ്റ മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോന്‍ പഴയ ജീവിതത്തിലേക്ക് തിരിച്ച് വരാനുള്ള തീവ്രമായ ശ്രമത്തിലാണ്. മുഖത്തുള്‍പ്പെടേയേറ്റ പരിക്കുകള്‍ അത്ര പെട്ടെന്ന് മാറില്ലെന്ന് മറ്റാരേക്കാളും നന്നായി മഹേഷിന് തന്നെ അറിയാമെങ്കിലും എല്ലാം മാറി വേദികളിലേക്ക് തിരിച്ചെത്തുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് അദ്ദേഹം. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം താരം കഴിഞ്ഞ ദിവസം വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നു.
ഇതോടെ കെബി ഗണേഷ് കുമാർ എംഎല്‍എ ഉള്‍പ്പെടേയുള്ളവർ മഹേഷ് കുഞ്ഞുമോനെ വീട്ടിലെത്തി സന്ദർശിച്ചു. എത്ര തുക ചിലവഴിക്കേണ്ടി വന്നാലും മഹേഷിന് ചികിത്സ ഉറപ്പ് വരുത്തുമെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി. പണത്തിന്റെ കാര്യത്തില്‍ കുടുംബത്തിന് യാതൊരു ആശങ്കകളും വേണ്ട, സർക്കാർ തലത്തിലും വ്യക്തിപരമായ തലത്തിലും എല്ലാവിധ സഹായവും നല്‍കുമെന്നും എംഎല്‍എ ഉറപ്പ് നല്‍കി.
മുഖത്തെ എല്ലിനൊക്കെ പൊട്ടലുണ്ട്, മൂക്കിന് ക്ഷതമുണ്ട്. പല്ലിന്റെ മോണയൊക്കെ തകർന്നുവെന്നും മഹേഷ് കുഞ്ഞുമോന്‍ ഗണേഷ് കുമാറിനോടായി പറഞ്ഞു. പല്ലിന്റെ ചികിത്സ ചെയ്യണമെങ്കില്‍ മുഖത്തെ അസ്ഥി ഉറയ്ക്കണം. പല്ലുകൊണ്ട് ഇപ്പോള്‍ കടിക്കാനൊന്നും സാധിക്കില്ല. ദ്രാവകരൂപത്തിലുള്ള ഭക്ഷണം മാത്രമാണ് ഇപ്പോള്‍ കഴിക്കുന്നത്. കൈക്ക് ചെറിയ പൊട്ടലുണ്ടെന്നും മഹേഷ് പറയുന്നു.
പരിപാടി കഴിഞ്ഞ വരുമ്പോള്‍ കാറിന്റെ പുറകിലായിരുന്നു ഞാന്‍ ഇരുന്നത്. അപകടം സംഭവിക്കുമ്പോള്‍ ഉറക്കത്തിലായിരുന്നു. മുഖം പോയി മുന്നിലെ സീറ്റില്‍ ഇടിക്കുകയായിരുന്നു. എന്താണ് സംഭവിച്ചത് എന്തൊന്നും ഓർമ്മയില്ല. ഒരു വർഷമാവുന്നുള്ള സ്റ്റേജില്‍ സജീവമാകാന്‍ തുടങ്ങിയിട്ട്. വരുമാനമൊക്കെ വരാന്‍ തുടങ്ങിയത് ഇപ്പോഴാണ്. അതൊക്കെ ചേർത്ത് വെച്ചൊരു വീട് വെക്കാനുള്ള ശ്രമത്തിലായിരുന്നു. എല്ലാം ശരിയാവും. ആരോഗ്യം ബാക്കിയുണ്ടല്ലോയെന്നും താരം പറയുന്നു.
മുഖത്തിനാണ് മൊത്തത്തില്‍ ഇടിയേറ്റത്, എന്നിട്ടും തലയ്ക്ക് കാര്യമായി പറ്റാതിരുന്നത് ഭാഗ്യമായി. തലയില്‍ മുറിവാണുണ്ടായത്. തലയോട്ടിവരെ കാണാമായിരുന്നുവെന്നാണ് ഡോക്ടർ പറഞ്ഞത്. തുന്നലുകളൊക്കെ ഏറെക്കുറെ എടുത്തു. ചുണ്ടിന്റെ തുന്നലൊക്കെയാണ് ഇനി എടുക്കാനുള്ളത്. ഇത് ഒരു വിശ്രമമായിട്ടാണ് കരുതുന്നത്. കുറച്ച് നാളായി ഓട്ടത്തിലായിരുന്നു. ഉറക്കം ഒന്നും കൃത്യമായിരുന്നില്ല. ഇനി വീട്ടില്‍ കുറച്ച് നേരം ഇരിക്കാമെന്നും മഹേഷ് പറഞ്ഞു.
മഹേഷിന്റെ കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിപ്പെടുത്തുമെന്ന് ഗണേഷ് കുമാർ പറഞ്ഞു. 'അപകടത്തിന് ശേഷമുള്ള മഹേഷിന്റെ വീഡിയോ കാണുന്നത് കഴിഞ്ഞ ദിവസമാണ്. അത് കണ്ടപ്പോള്‍ വലിയ വിഷമമായി. അപ്പോള്‍ തന്നെ അദ്ദേഹത്തെ കാണണമെന്ന് തോന്നി. എന്റെ ഭാഗത്ത് നിന്നാണെങ്കിലും സർക്കാറിന്റെ ഭാഗത്ത് നിന്നാണെങ്കിലും എല്ലാവിധ സഹായങ്ങളും ലഭ്യമാക്കും. ഒരു ആശങ്കയും വേണ്ട. എത്ര തുക ചിലവ് വരുന്ന ചികിത്സയാണെങ്കിലും അത് ചെയ്യിക്കും. ഈ വിഷയം മുഖ്യമന്ത്രിയോടും സ്പീക്കറോടും സംസാരിക്കും' കെബി ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
'പല്ലിനെ പറ്റിയൊന്നും വിഷമിക്കേണ്ടതില്ല. പല്ലൊക്കെ എവിടെ കൊണ്ടുപോയിട്ടാണെങ്കിലും ഞാന്‍ വെച്ച് തരും. എറ്റവും നല്ല ആശുപത്രിയില്‍ തന്നെ ചികിത്സ നടത്തും. പണത്തെപ്പറ്റി നിങ്ങള്‍ ചിന്തിക്കുകയേ വേണ്ട. അത് ഞാനേറ്റു. ഡോക്ടർമാരുമായി ഇന്ന് തന്നെ ബന്ധപ്പെടും. മഹേഷ് ഇപ്പോള്‍ സമാധാനപരായി ഇരിക്കുകയാണ് വേണ്ടത്'- കെബി ഗണേഷ് കുമാർ പറഞ്ഞു. നടന്‍ കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിലായിരുന്നു മഹേഷ് കുഞ്ഞുമോനും പരിക്കേറ്റത്.
ബിനു അടിമാലിയ്ക്കും പരിക്കേറ്റിരുന്നെങ്കിലും ആരോഗ്യം വീണ്ടെടുത്ത് വരുകയാണ് അദ്ദേഹം. ജൂൺ അഞ്ചിനു പുലർച്ചെ നാലരയോടെ ദേശീയപാത 66 ലെ പനമ്പിക്കുന്നിൽ കൊല്ലം സുധിയും ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും അടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന കാറും പിക്കപ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സ്റ്റേജ്ഷോയ്ക്കു ശേഷം വടകരയിൽനിന്ന് എറണാകുളത്തേക്കു മടങ്ങുകയായിരുന്നു താരങ്ങൾ. തലയ്ക്കു പരുക്കേറ്റ സുധിയെ പെട്ടെന്നുതന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha