ശ്രീ എന്നോട് ആവശ്യപ്പെട്ട ഒരു ചെറിയ കാര്യം സാധിച്ചുകൊടുക്കാൻ കഴിഞ്ഞില്ല... വേദനയോടെ ബിജു നാരായണൻ
44-ാം വയസിൽ കാൻസർ ബാധയെ തുടർന്നായിരുന്നു ബിജു നാരായണന്റെ ഭാര്യ ശ്രീലത അന്തരിച്ചത്. അടുത്ത മാസം ശ്രീലത മരിച്ചിട്ട് നാല് വർഷം തികയുകയാണ്. പ്രിയപ്പെട്ടവളുടെ മരണമെന്ന സത്യത്തോട് ഇതുവരെ പൊരുത്തപ്പെടാൻ ആയിട്ടില്ല ബിജുവിനും മക്കൾക്കും. എന്നാ താന്‍ കേസ് കൊട് എന്ന സിനിമയ്ക്കായി ദേവദൂതര്‍ ഗാനം വീണ്ടും റെക്കോര്‍ഡ് ചെയ്തപ്പോള്‍ അത് പാടിയത് ബിജു നാരായണനായിരുന്നു. ബിജുവിന്റെ ശബ്ദത്തിനൊപ്പം ചാക്കോച്ചന്റെ ഡാന്‍സും കൂടിയായതോടെ പാട്ട് ട്രെന്‍ഡിംഗായി മാറിയിരുന്നു. ആ സന്തോഷം കാണാൻ ഭാര്യ കൂടെ ഇല്ലല്ലോ എന്ന സങ്കടം ഗായകനെ ഏറെ അലട്ടിയിരുന്നു. ഇപ്പോഴിതാ ബിജു നാരായണൻ അന്ന് നൽകിയ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പ്രീഡിഗ്രി പഠനത്തിനിടയിലായിരുന്നു ബിജു നാരായണും ശ്രീലതയും പരിചയപ്പെടുന്നത്. 10 വര്‍ഷം പ്രണയിച്ചതിന് ശേഷമായാണ് ഇരുവരും വിവാഹിതരായത്. 21 വര്‍ഷമായി ഇരുവരും ഒന്നിച്ചായിരുന്നു. 31 വര്‍ഷമായി ഏറ്റവും അടുത്ത് നിന്നിരുന്ന ആള്‍ പോയപ്പോള്‍ അതെങ്ങനെ നേരിടുമെന്നറിയില്ലെന്നായിരുന്നു ബിജു നാരായണന്‍ പറഞ്ഞത്. വേദനകളില്ലാത്ത ലോകത്തേക്ക് ശ്രീ പോവട്ടെയെന്ന് കരുതിയായിരുന്നു മോര്‍ഫിന്‍ കൊടുത്തത്.
ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നയാള്‍ ഭാര്യ തന്നെയാണ്. ഒടുവിലായി പാടിയ ഞാന്‍ മേരിക്കുട്ടിയിലെ പാട്ടിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. അവാര്‍ഡുകളും കിട്ടിയിരുന്നു. അതൊക്കെ കാണാന്‍ അവളൊപ്പമുണ്ടായിരുന്നു. ജീവിതത്തില്‍ എല്ലാ അവസരത്തിലും കൂടെ നിന്നയാളാണ് അവള്‍. അവളുടെ വിയോഗം തന്നെ ശരിക്കും തളര്‍ത്തിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. മറ്റൊരു അഭിമുഖത്തിൽ ഭാര്യയുടെ ഒരു ചെറിയ ആഗ്രഹം സാധിച്ചു കൊടുക്കാൻ കഴിയാത്ത വേദന ഇപ്പോഴും ഉണ്ടെന്നു ബിജു പറയുന്നു.
വലിയ സ്വപ്നങ്ങളോ ആഗ്രഹങ്ങളോ ഒന്നുമില്ലാതിരുന്ന ശ്രീ എന്നോട് ആവശ്യപ്പെട്ട ഒരു ചെറിയ കാര്യം സാധിച്ചുകൊടുക്കാൻ കഴിയാതിരുന്നതിന്റെ വിങ്ങൽ ഇന്നും മനസ്സിലുണ്ട്. കളമശ്ശേരിയിലെ പുഴയോരത്തെ ഞങ്ങളുടെ വീട്ടിൽ ഗായകരുടെ കൂട്ടായ്മയായ സമം ഓർഗനൈസേഷന്റെ എക്സിക്യുട്ടീവ് കമ്മിറ്റി കൂടിയിരുന്നപ്പോഴാണ് സംഭവം. അവിടെയെത്തിയ എല്ലാ ഗായകരുടെയും കൂടെ നിന്നു തനിക്ക് ഒരു ഫോട്ടോ എടുക്കണമെന്നാണ് ശ്രീ പറഞ്ഞത്. അതിനെന്താ എടുക്കാമല്ലോ എന്നു ഞാൻ പറഞ്ഞെങ്കിലും അന്ന് ഗൗരവമുള്ള വിഷയങ്ങളൊക്കെ സംസാരിച്ചിരുന്ന കൂട്ടത്തിൽ ഫോട്ടോയുടെ കാര്യം മറന്നുപോയി…. എല്ലാവരും പോയ ശേഷമാണ് അതു ഞാൻ ഓർക്കുന്നത്.
അടുത്ത തവണ നമുക്ക് ഉറപ്പായി ഫോട്ടോ എടുക്കാമെന്നു ഞാൻ ശ്രീയോട് പറഞ്ഞു. എന്നാൽ, അതിനു കാത്തുനിൽക്കാതെ അർബുദ രോഗം അവളെ തട്ടിയെടുത്തെന്ന് ബിജു വേദനയോടെ പറഞ്ഞു. തന്റെ ജീവിതപങ്കാളി മാത്രമല്ല ആത്മസുഹൃത്തും കൂടിയായിരുന്നു ശ്രീലത എന്നാണ് ബിജു നാരായണൻ പറയുന്നത്. തന്റെ എല്ലാകാര്യങ്ങളും നോക്കിയിരുന്നത് ശ്രീലത ആയിരുന്നു. ശ്രീയ്ക്ക് അസുഖം കുറവുണ്ടായിരുന്ന സമയത്ത് ഓസ്ട്രേലിയയിൽ ഒരു സംഗീത പരിപാടി താൻ ഏറ്റെടുത്തിരുന്നു. അതിനായി ഉടനെ പോകുകയാണ്.
അവിടെ എന്തു പാടണം, എനിക്ക് പാടാൻ കഴിയുമോ എന്നു പോലും അറിയില്ല. വീടിന്റെ ഏകാന്തതയിൽ നിന്ന് പുറത്തേക്കിറങ്ങിയാൽ മനസ്സിനൽപം മാറ്റും വരുമെന്നു സുഹൃത്തുക്കൾ പറയുന്നു. അങ്ങനെയൊരു മാറ്റം വരുമോയെന്നും അറിയില്ലെന്നുമാണ് ബിജു പറയുന്നത്. അതിനൊപ്പം തന്നെ കാൻസറിന്റെ വേദനയിൽ ഭാര്യ പിടയുന്നത് സങ്കൽപ്പിക്കാനാകാതെ വേദനകളില്ലാത്ത ലോകത്തേക്ക് ശ്രീ പോകട്ടെയെന്നാണ് അവസാന ദിവസങ്ങളിൽ ഞാൻ പ്രാർഥിച്ചത് എന്നും ബിജു തുറന്നുപറയുന്നു.
https://www.facebook.com/Malayalivartha