ആംബുലൻസിൽ കയറ്റിയപ്പോൾ അവിടെ സുധി കിടക്കുന്നുണ്ട്.... ശ്വാസം കിട്ടാതെ കാല് അങ്ങോട്ടും ഇങ്ങോട്ടും അനക്കികൊണ്ട് തല വെട്ടിക്കുകയാണ്: അവൻ കിടക്കുന്ന ആ കിടപ്പാണ് എന്റെ മനസ്സിൽ നിന്നും ഇന്നും മായാതെ നിൽക്കുന്നത്:- ബിനു അടിമാലി
ചിരി മാഞ്ഞ് കൊല്ലം സുധി കടന്ന് പോയതിന് ശേഷം ആദ്യമായി സ്റ്റാർ മാജിക് വേദിയിലെത്തിയ ബിനു അടിമാലിയെ കണ്ട് പലർക്കും കണ്ണീരടക്കാനായില്ല. സ്റ്റാർ മാജിക്ക് വേദിയിലേക്ക് ഇടറുന്ന കാലുമായാണ് ബിനു അടിമാലി എത്തിയത്. ചിരിയുടെ മാലപ്പടക്കം പൊട്ടിയിരുന്ന ഫ്ലോറിൽ അപകടത്തെ കുറിച്ച് വിവരിച്ചപ്പോൾ കണ്ടു നിന്നവർ കണ്ണീരണിഞ്ഞു. സ്റ്റാർ മാജിക്കിലൂടെ കൊല്ലം സുധി ഇനിയും ജീവിക്കുമെന്നാണ് അപകടത്തിൽ പരുക്കേറ്റ ബിനു അടിമാലിക്ക് പറയാനുള്ളത്. സ്റ്റുഡിയോയിലെത്തിയ ബിനു പലപ്പോഴും ചിന്തയിലാണ്ടു പോയി. ഉരുളക്കുപ്പേരി പോലെ മറുപടി പറഞ്ഞ് ശീലിച്ച അയാൾ അവിടെ എവിടക്കൊയോ തന്റെ പ്രിയ കൂട്ടുകാരനെ തെരഞ്ഞു.
തമാശകൊണ്ടു സദസിനെ ചിരിപ്പിച്ചവർക്ക് പല തവണ കട്ട് പറയേണ്ടിവന്നു. മറന്നിട്ടു വേണ്ടേ ഓർക്കാൻ എന്നായിരുന്നു കൊല്ലം സുധിയെ കുറിച്ച് ബിനു അടിമാലിയുടെ കമന്റ്. അപകടത്തെ കുറിച്ചും താൻ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചുമൊക്കെ താരം വേദിയിൽ സംസാരിച്ചു. സത്യം പറഞ്ഞാൽ വട്ടിനുള്ള മരുന്ന് കഴിക്കേണ്ട അവസ്ഥയിൽ നിൽക്കുവാണെന്നും ബിനു തന്റെ തനത് ശൈലിയിൽ പറയുന്നു. അപകടം നടന്ന ശേഷം മനസ്സ് തുറന്ന് ചിരിക്കുന്നത് കഴിഞ്ഞ ദിവസത്തെ മിമിക്രി അസോസിയേഷൻ പരിപാടിയിലാണെന്ന് ബിനു അടിമാലി പറഞ്ഞു.
കഴിഞ്ഞ ദിവസം ഡോക്ടറോട് മിമിക്രി സംഘടനയുടെ വേദിയിൽ പരിപാടി അവതരിപ്പിക്കാൻ പൊയ്ക്കോട്ടേ എന്ന് ചോദിച്ചു. ഒരു കാരണവശാലും പോകാതെയിരിക്കരുത് എന്നായിരുന്നു മറുപടി. സൈക്യാട്രി ഡിപ്പാർട്മെന്റിൽ പോകണോ എന്ന ചോദ്യത്തിന് ഇപ്പോൾ വേണ്ട ആദ്യം പരിപാടിക്ക് പോയിവരാനാണ് അദ്ദേഹം പറഞ്ഞതെന്നും ബിനു പറയുന്നു. സുധിയെ കുറിച്ചും ബിനു അടിമാലി വാചാലനായി. സുധി ചിരിക്കുമ്പോൾ കണ്ടിട്ടുണ്ടോ മുഖത്ത് ഒരു സൈഡിൽ ഒരു കുഴി വരും.
അത് അവൻ എന്റെ വലതു സൈഡിൽ തന്നിട്ടുപോയി. അന്നത്തെ ദിവസം അവൻ എന്നെ കാറിന്റെ മുന്നിൽ ഇരുത്തിയില്ല. ഷോയ്ക്ക് വേണ്ടി വടകരക്ക് പോകുമ്പോളും അവൻ ചാടി കയറി മുന്നിൽ ഇരുന്നു. ഭക്ഷണം കഴിഞ്ഞിറങ്ങുമ്പോഴും അവൻ തന്നെ മുന്നിൽ. അന്നത്തെ ദിവസം അവൻ ഫുൾ പവർ ആയിരുന്നു. അതുവരെ കണ്ടിട്ടില്ലാത്ത ഒരു പവറായിരുന്നു അന്ന് സുധിയിൽ കണ്ടത്. ബാക്ക് സീറ്റിൽ ആണ് ഞങ്ങൾ ഇരുന്നിരുന്നത്. സുധി ഉറക്കവും. പിന്നീട് നമ്മളെല്ലാം ഉറക്കം വിട്ടുണരുന്നത് എല്ലാം കഴിഞ്ഞശേഷമാണ്, ബിനു അടിമാലി ഓർത്തു.
ഞാൻ എഴുന്നേറ്റ് നോക്കുമ്പോൾ ആരും അടുത്തില്ല. ആർക്കോ അപകടം പറ്റി, രക്ഷാപ്രവർത്തനത്തിന് അവർ പോയിരിക്കുകയാണ് എന്നാണ് കരുതിയത്. ഞാൻ പുറത്തിറങ്ങിയപ്പോൾ ശരീരത്തിന് ഒരു ഭാരം, അപ്പോൾ കരുതിയത് ഉറക്കത്തിന്റെയാകും എന്നാണ്. പുറത്തിറങ്ങി റോഡിൽ ഇരുന്നപ്പോൾ ഇവിടെ ഒരാൾ കൂടിയുണ്ടെന്ന് ചിലർ വിളിച്ചു പറയുന്നത് കേൾക്കാം. ആംബുലൻസിൽ കയറ്റിയപ്പോൾ അവിടെ സുധി കിടക്കുന്നുണ്ട്. ശ്വാസം കിട്ടാതെ കാല് അങ്ങോട്ടും ഇങ്ങോട്ടും അനക്കികൊണ്ട് തല വെട്ടിക്കുകയാണ്, അവൻ കിടക്കുന്ന ആ കിടപ്പാണ് എന്റെ മനസ്സിൽ നിന്നും ഇന്നും മായാതെ നിൽക്കുന്നത്.
അപ്പോഴും അവന്റെ ശൈലിയിൽ അവൻ പറയുന്നുണ്ട്. എടാ ഏട്ടനെ കെട്ടിയിടല്ലേയെന്ന്. ഞാൻ അപ്പോൾ അവനോട് ചൂടാകുന്നുണ്ട്. മിണ്ടാതെ കിടക്കെടാ അവിടെയെന്ന്. കാരണം അപകടം നടന്നത് എനിക്ക് അറിയില്ലായിരുന്നു. ശ്വാസം കിട്ടാതെയാണ് അവൻ കിടന്നു ഇതൊക്കെ പറഞ്ഞത്. ഞാൻ അന്നുമുതൽ തുടങ്ങിയ കരച്ചിലാണ്. ഇനി എനിക്ക് വയ്യ,
എന്നെയും കൊണ്ട് പോകുന്ന ആൾ വണ്ടിയിൽ നിന്നും അവന്റെ മരണകാര്യം വിളിച്ചു പറയുന്നത് ഞാൻ കേട്ടു. പക്ഷേ സുധി എവിടെയെന്ന് ചോദിച്ചപ്പോൾ ഇവിടെയുണ്ടെന്ന് പറയുകയും ചെയ്യുന്നുണ്ട്. അപ്പോഴും എനിക്ക് അവൻ മരിച്ചുവെന്ന തോന്നലില്ല. എനിക്ക് അവന്റെ കരച്ചിൽ ഇങ്ങനെ കേൾക്കാം. ഒരു വല്ലാത്ത കരച്ചിൽ. രാത്രിയിൽ ഈ സംഭവമൊക്കെയാണ് കേറി വരുന്നത്.
ഒരു രണ്ടുമണി മൂന്നുമണി നേരത്തൊക്കെ ഉണർന്നിരിക്കുകയാണ്,' ബിനു അടിമാലി പറയുന്നു. ഇനി സ്റ്റാർ മാജിക് വേണ്ട, കലാരംഗം തന്നെ വെറുത്തുപോയി, വേറെ വല്ല പരിപാടിയും നോക്കാം എന്നൊക്കെയാണ് താൻ മനസ്സിൽ കരുതിയതിരുന്നതെന്നും ബിനു അടിമാലി പറഞ്ഞു. ബിനു അടിമാലിയെ കൂടാതെ സുധിയുടെ ഭാര്യ രേണുവും രണ്ടു മക്കളും സ്റ്റാർ മാജിക് വേദിയിൽ എത്തിയിരുന്നു.
https://www.facebook.com/Malayalivartha