മകളുടെ വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണി മുഴക്കി നടൻ വിജയകുമാർ: വിഡിയോ പുറത്ത് വിട്ട് മകളും നടിയുമായ അർഥന
നടൻ വിജയകുമാര്‍ വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്ന് പരാതിയുമായി മകളും നടിയുമായ അർഥന. വീട്ടിലേക്ക് മതിൽ ചാടിക്കടന്നെത്തുന്ന വിജയകുമാറിന്റെ വീഡിയോ സഹിതം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അർഥന ഇക്കാര്യം പുറത്ത് വിട്ടത്. സഹായത്തിനായി പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതുകൊണ്ടാണ് പോസ്റ്റിടുന്നതെന്നും നടി കുറിച്ചു. നടൻ വിജയകുമാറും തന്റെ അമ്മയും നിയമപരമായി വിവാഹമോചനം നേടിയവരാണെന്ന് അർഥന പറഞ്ഞു. അമ്മയ്ക്കും സഹോദരിക്കും 85 വയസുള്ള അമ്മൂമ്മയ്ക്കുമൊപ്പം മാതൃവീട്ടിലാണ് താമസിക്കുന്നത്.
വീട്ടിൽ ഇതിനുമുമ്പും അതിക്രമിച്ച് കയറിയതിന് വിജയകുമാറിനെതിരെ കേസ് നൽകിയിട്ടുണ്ടെന്ന് അർഥന ചൂണ്ടിക്കാട്ടി. ചൊവ്വാഴ്ച തങ്ങളുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയ നടൻ വാതിൽ പൂട്ടിയിരുന്നതിനാൽ ജനലിലൂടെയാണ് ഭീഷണി മുഴക്കിയത്. തന്റെ സഹോദരിയെയും മുത്തശ്ശിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നത് കേട്ടപ്പോൾ അദ്ദേഹത്തോട് സംസാരിച്ചു. എന്നാൽ പറയുന്നത് അനുസരിച്ചില്ലെങ്കിൽ സിനിമയിൽ അഭിനയിക്കുന്നത് നിർത്തുമെന്നും ഏതറ്റം വരെയും പോകുമെന്നും ഭീഷണിപ്പെടുത്തുകയാണുണ്ടായതെന്നും അർത്ഥന പറഞ്ഞു. താൻ പറയുന്ന സിനിമകളിൽ മാത്രമെ അഭിനയിക്കാവു എന്ന വിജയകുമാർ ആവശ്യപ്പെട്ടു. അയാൾ ജനലിൽ മുട്ടിവിളിച്ചുകൊണ്ടിരുന്നു.
എന്റെ മുത്തശ്ശി എന്നെ വിറ്റുവെന്ന് അയാൾ ആരോപിച്ചു. ഞാൻ ഇപ്പോൾ ഷൂട്ടിംഗ് പൂർത്തിയാക്കിയ മലയാളം സിനിമയുടെ ടീമിനെയും അയാൾ ചീത്ത പറഞ്ഞു. എന്റെ ജോലിസ്ഥലത്ത് അതിക്രമിച്ച് കയറുന്നതിനും നുഴഞ്ഞുകയറുന്നതിനും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിനും, എന്റെ അമ്മയുടെ ജോലിസ്ഥലത്തും സഹോദരിയുടെ വിദ്യാഭ്യാസ സ്ഥാപനത്തിലും അരാജകത്വം സൃഷ്ടിച്ചതിനും എതിരെ ഞാനും അമ്മയും ഇയാൾക്കെതിരെ ഫയൽ ചെയ്ത ഒരു കേസ് കോടതിയിൽ നടക്കുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത്.
ഞാൻ സിനിമയിൽ അഭിനയിക്കുന്നത് എന്റെ ഇഷ്ടത്തിന് മാത്രമാണ്. അഭിനയം എപ്പോഴും എന്റെ അഭിനിവേശമാണ്. എന്റെ ആരോഗ്യം എന്നെ അനുവദിക്കുന്നിടത്തോളം ഞാൻ അഭിനയിക്കുന്നത് തുടരും. ഞാൻ ഒരു മലയാള സിനിമയിൽ അഭിനയിക്കുമ്പോൾ എന്നെ അഭിനയിക്കുന്നതിൽ നിന്ന് തടയാൻ അദ്ദേഹം കേസ് കൊടുത്തു. ഞാൻ ഷൈലോക്ക് എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോഴും അദ്ദേഹം ഒരു കേസ് ഫയൽ ചെയ്തു. സിനിമ മുടങ്ങാതിരിക്കാൻ ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് സിനിമയിൽ അഭിനയിച്ചതെന്ന് വ്യക്തമാക്കി നിയമപരമായ രേഖയിൽ ഒപ്പിട്ടുകൊടുത്തു. അർഥന ചൂണ്ടിക്കാട്ടി.
കൂടുതൽ എഴുതാനുണ്ട് എന്നാൽ അടിക്കുറിപ്പിന് അനുവദിച്ചിട്ടുള്ള പദ പരിധി തന്നെ അനുവദിക്കുന്നില്ല. തന്റെ അമ്മയ്ക്ക് നൽകാനുള്ള പണവും സ്വർണവും തിരിച്ചുപിടിക്കാൻ ഞങ്ങൾ ഫയൽ ചെയ്ത കേസും അദ്ദേഹത്തിനെതിരെ നിലവിലുണ്ടെന്നുപറഞ്ഞുകൊണ്ടാണ് അർഥന കുറിപ്പ് അവസാനിപ്പിക്കുന്നത്.
മുഖത്ത് മുളകുപൊടി വിതറി 25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവുമായി ബന്ധപ്പെട്ട് വിജയകുമാറിനെ ചോദ്യം ചെയ്യാനായി പൊലീസ് വിളിപ്പിച്ചപ്പോൾ സ്‌റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ച വാർത്തകൾ പുറത്ത് വന്നിരുന്നു. കൈയില്‍ ഒളിപ്പിച്ചിരുന്ന ബ്ലെയ്ഡ് ഉപയോഗിച്ചു ഞരമ്പു മുറിക്കുകയായിരുന്നു. പിന്നീട് വിജയകുമാറിനെ എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി കുറ്റവിമുക്തനാക്കി. വിജയകുമാർ കുറ്റംചെയ്തെന്ന് തെളിയിക്കാൻ പര്യാപ്തമായ തെളിവുകളില്ലെന്നും പ്രോസിക്യൂഷൻ ഹാജരാക്കിയ സ്വതന്ത്ര സാക്ഷിയുടെമൊഴി വിശ്വസനീയമല്ലെന്നും വിലയിരുത്തിയാണ് കോടതി വിജയകുമാറിനെ വെറുതെവിട്ടത്.
കേസിൽ പൊലീസ് ഉദ്യോഗസ്ഥർ ഒഴികെയുള്ള രണ്ടുസാക്ഷികളും കേസിൽ വൂണ്ട് സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടറുടെ മൊഴിയും വിജയകുമാറിന് അനുകൂലമായിരുന്നു. മുമ്പും വിജയകുമാറിനെതിരെ മകൾ രംഗത്ത് എത്തിയിരുന്നു. എനിക്ക് ആരുടേയും പേരിൽ അറിയപ്പെടാൻ താല്‍പര്യമില്ല. ഇക്കാര്യം തുറന്ന് പറഞ്ഞ് നേരത്തെ തന്നെ അഭിമുഖം വാർത്താമാധ്യമത്തിൽ കൊടുത്തിട്ടുണ്ട്. ആരുടേയും സഹായത്തോടെ അല്ല ഞാൻ ഇൻഡസ്‍ട്രിയിൽ വന്നത് എന്നും അര്‍ഥന പറഞ്ഞിരുന്നു. ഒരു തെലുങ്ക് സിനിമയിലാണ് താരം ആദ്യം അഭിനയിച്ചത്. അതിനു ശേഷമാണ് മലയാളത്തില്‍ എത്തിയത്.
https://www.facebook.com/Malayalivartha