സിനിമയാണ് അച്ഛന്റെ ഏറ്റവും വലിയ മരുന്ന്: സിനിമയ്ക്ക് വേണ്ടി അച്ഛൻ എന്തും ചെയ്യും - വിനീത് ശ്രീനിവാസൻ
വേറിട്ട ശബ്ദവും ആലാപന ശൈലിയും കൊണ്ട് പുതുഗായകരിൽ ഏറ്റവും ശ്രദ്ധേയനായി മാറിയ ഗായകനാണ് വിനീത് ശ്രീനിവാസൻ. ഗായകൻ എന്നതിനു പുറമേ ഗാനരചന, സംഗീതസംവിധാനം, സിനിമാഭിനയം, തിരക്കഥാ രചന,സംവിധാനം തുടങ്ങി സിനിമയുടെ വൈവിധ്യമാർന്ന മേഖലകളിൽ ധൈര്യപൂർവ്വം പരീക്ഷണങ്ങൾ നടത്താനിറങ്ങിയ ചെറുപ്പക്കാരൻ എന്നൊക്കെയുള്ള വിശേഷണങ്ങൾക്ക് യോജ്യനാണ് വിനീത് ശ്രീനിവാസൻ. മറുവശത്ത് ധ്യാൻ അഭിനയ രംഗത്ത് സജീവമാണ്. ലൗവ് ആക്ഷൻ ഡ്രാമ എന്ന ചിത്രം ധ്യാൻ സംവിധാനം ചെയ്തിട്ടുമുണ്ട്.
സിനിമകളേക്കാളും അഭിമുഖങ്ങളിലൂടെയാണ് ധ്യാൻ ശ്രദ്ധ പിടിച്ച് പറ്റിയത്. ഏറെനാളുകൾക്ക് ശേഷം ശ്രീനിവാസൻ തിരിച്ച് വരുന്ന സിനിമയാണ് കുറുക്കൻ. ആരോഗ്യ പ്രശ്നങ്ങൾ കാരണം ചികിത്സയിലായിരുന്നു ഇക്കഴിഞ്ഞ നാളുകളിൽ ശ്രീനിവാസൻ. മകൻ വിനീതിനൊപ്പമാണ് ശ്രീനിവാസൻ കുറക്കൻ എന്ന സിനിമയിൽ അഭിനയിച്ചത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച മിക്ക സിനിമകളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കുറുക്കനിലൂടെ പഴയ ശ്രീനിവാസനെ തിരിച്ച് കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.
കുറുക്കൻ എന്ന സിനിമയെക്കുറിച്ചും അച്ഛന്റെ തിരിച്ച് വരവിനെക്കുറിച്ചും സംസാരിക്കുകയാണ് വിനീത് ശ്രീനിവാസനിപ്പോൾ. ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിലും സിനിമയാണ് അച്ഛന്റെ ഏറ്റവും വലിയ മരുന്നെന്ന് വിനീത് ശ്രീനിവാസൻ പറയുന്നു. ഉള്ളിന്റെയുള്ളിൽ അച്ഛന് സിനിമ ചെയ്യണം എന്ന് ആഗ്രഹമുണ്ട്. അസുഖം വന്ന് വീട്ടിലിരിക്കാൻ ആഗ്രഹിക്കുന്ന ആളല്ല അച്ഛൻ.
ജോലി ചെയ്ത് കൊണ്ടിരിക്കാൻ ഇഷ്ടമുള്ള ആളാണ്. ഫിസിയോ തെറാപ്പി ചെയ്യണമെന്ന് പറഞ്ഞാലൊന്നും അച്ഛൻ ചെയ്യില്ല. പക്ഷെ സിനിമയ്ക്ക് വേണ്ടിയാണെങ്കിൽ ചെയ്യും. അങ്ങനെയേ അച്ഛനെ തിരിച്ച് കൊണ്ട് വരാൻ പറ്റൂ. കുറുക്കൻ എന്ന സിനിമയിൽ അഭിനയിക്കേണ്ടത് കൊണ്ടാണ് ചികിത്സയ്ക്ക് നിൽക്കുന്നത്. സിനിമയാണ് അച്ഛന്റെ മെഡിസിനെന്നും വിനീത് ശ്രീനിവാസൻ വ്യക്തമാക്കി.
അച്ഛൻ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന സമയത്താണ് ഈ സിനിമ വരുന്നത്. ആ സമയം അച്ഛന് വളരെ പ്രധാനമായിരുന്നു. ബെെപ്പാസ് സർജറിയൊക്കെ കഴിഞ്ഞ് നിൽക്കുന്ന സമയമാണ്. ഒരു ഘട്ടത്തിൽ ഷൂട്ടിംഗ് തുടങ്ങിയപ്പോഴേക്കും തീരെ വയ്യാതായി. അങ്ങനെ ഷൂട്ടിംഗ് നവംബറിലേക്ക് മാറ്റാൻ ആലോചിച്ചു. സഹതാരങ്ങളെല്ലാം സമ്മതിച്ചു.
അച്ഛനെപ്പോഴാണോ ശരിയാകുന്നത് അപ്പോൾ ചെയ്യാം എന്ന് എല്ലാവരും പറഞ്ഞെന്നും വിനീത് ഓർത്തു. ഒരുപാട് പേരുടെ പിന്തുണ കൊണ്ടാണ് സിനിമ നടന്നത്. ലൊക്കേഷനുകൾ തെരഞ്ഞെടുത്തത് പോലും വീടിന്റെ അടുത്തുള്ള സ്ഥലങ്ങൾ നോക്കിയാണെന്നും വിനീത് ചൂണ്ടിക്കാട്ടി. നടൻ ഷൈൻ ടോം ചാക്കോയും കുറുക്കനിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്.
നടനോടൊപ്പമുള്ള അനുഭവങ്ങളും വിനീത് ശ്രീനിവാസൻ പങ്കുവെച്ചു. ഷൈൻ വന്നാൽ സെറ്റിൽ രസമാണ്. ഷൈൻ അത്ര അഗ്രസീവ് ആയ ആളല്ല. പുറത്ത് നിന്ന് നോക്കുമ്പോൾ അങ്ങനെ തോന്നുന്നു എന്നേയുള്ളൂ. ഞങ്ങൾ മുമ്പ് ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ചാപ്പാക്കുരിശ്, ട്രാഫിക് എന്നീ സിനിമകളിൽ ഷൈൻ അസോസിയേറ്റ് ആയിരുന്നു.
ഞങ്ങൾ തമ്മിൽ ആ പഴയ സൗഹൃദമുണ്ടെന്നും വിനീത് ശ്രീനിവാസൻ വ്യക്തമാക്കി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിനീത് മനസ് തുറന്നത്. നവാഗതനായ ജയലാൽ ദിവാകരനാണ് കുറുക്കൻ സംവിധാനം ചെയ്തത്. ജൂലെെ 27 ന് സിനിമ റിലീസ് ചെയ്യും. ശ്രീനിവാസനും വിനീത് ശ്രീനിവാസനും പുറമെ സുധീർ കരമന മാളവിക മേനോൻ, അൻസിബ, ഗൗരി നന്ദ തുടങ്ങിയവരും കുറുക്കനിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. ഫൺ ഇൻവെസ്റ്റിഗേഷൻ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.
https://www.facebook.com/Malayalivartha