കർഷകരുടെ ദാരുണ അവസ്ഥ മന്ത്രിയുടെ മുന്നിൽ അവതരിപ്പിച്ച നടൻ ജയസൂര്യയെ കട്ട സംഘിയാക്കി, സോഷ്യൽ മീഡിയ:- താൻ പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുന്നതായി നടൻ
നെല്ല് കർഷകരുടെ ദാരുണാവസ്ഥ കളമശേരിയിലെ പൊതുപരിപാടിയിൽ പങ്കെടുത്ത മന്ത്രിയുടെ മുന്നിൽ അവതരിപ്പിച്ച നടൻ ജയസൂര്യയെ കട്ട സംഘിയാക്കി സൈബറിടം. നടൻ ഇതോടെ സർക്കാരിന്റെ കണ്ണിലെ കരടായി. ഈ വിമർശനത്തോടെ ജയസൂര്യയുടെ സ്ഥലം അളക്കാൻ ആളുവരുമെന്നാണ് കോൺഗ്രസ് പരിഹാസ രൂപേണ പറഞ്ഞത്. എന്നാൽ, ഇപ്പോഴത്തെ അവസ്ഥയിൽ തല്ക്കാലം ജയസൂര്യയുടെ വീട് അളക്കാൻ ആള് വരാൻ സാധ്യത കുറവാണ്. പകരം നടനെ സംഘപരിവാറുകാരനാക്കിയുള്ള ക്യാപ്‌സ്യൂളാണ് ഇടതു സൈബറിടത്തിൽ പ്രചരിക്കുന്നത്.
സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയ നടൻ ജയസൂര്യയുടെ പരാമർശത്തിനു പിന്നിൽ അജൻഡയുണ്ടെന്നാണ് കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞത്. യാഥാർഥ്യവുമായി ബന്ധമില്ലാത്ത തിരക്കഥയിലാണ് ജയസൂര്യ അഭിനയിച്ചതെന്നും അതു റിലീസായ ദിവസം തന്നെ ദയനീയമായി പൊട്ടിപ്പോയെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജയസൂര്യക്കെതിരെ വിമർശനങ്ങളുമായി സൈബർ സഖാക്കൾ എത്തിയത്.
സംവിധായകൻ കൂടിയായ എം എ നിഷാദാണ് ജയസൂര്യയെ സംഘപരിവാറുകാരനാക്കി ആദ്യം രംഗത്തു വന്നത്. ഈ പോസ്റ്റ് സൈബർ സഖാക്കൾ ആവേശത്തോടെ ഷെയർ ചെയ്യുകയും ചെയ്യുന്നു. പേട്ട ജയൻ നീ കുറച്ചും കൂടി മൂക്കാനുണ്ട്, ധ്വജ പ്രണാമം... എന്നാണ് നിഷാദ് ഫേസ്‌ബുക്ക് പോസ്റ്റിൽ വിമർശിക്കുന്നത്.
ആ പോസ്റ്റ് ഇങ്ങനെ:
പേട്ട ജയന്റ്‌റെ ''ഷോ ഓഫിനെ''അർഹിക്കുന്ന ലാഘവത്തോടെ അവഗണിക്കുക...ചുമ്മ വിസിബിലിറ്റിക്ക് വേണ്ടി തള്ളുന്ന ഒരു തള്ള് അത്ര തന്നെ.. അയാളുടെ പ്രസംഗത്തിൽ ഒരാത്മ സുഹൃത്തിന്റ്‌റെ പേര് സൂചിപ്പിച്ചിരുന്നുവല്ലോ, ആ മിത്രം പറഞ്ഞ് കൊടുത്തത് വെള്ളം തൊടാതെ മിഴുങ്ങിയിട്ട് അത് വന്ന് വേദിയിൽ ചർദ്ദിച്ചുവെന്നല്ലാതെ.. പ്രത്യേകിച്ച് കാര്യമില്ല എന്നതാണ് സത്യം. കർഷകർ അനുഭവിക്കുന്ന യഥാർത്ഥ പ്രശ്‌നമെന്താണെന്ന് ആ ചങ്ങായിയോട് ഒന്നു ചോദിച്ചാൽ..ബ ബ്ബ ബ്ബ അടിക്കുന്നത് മാലോകർക്ക് കാണാം.. ചുമ്മ ഷോ...നമ്മുക്കറിയാത്ത പേട്ട ജയനല്ലല്ലോ... എന്തരോ എന്തോ ?
ആത്മ മിത്രം കൃഷ്ണപ്രസാദ് അവർകൾ മാസങ്ങൾക്ക് മുമ്പ് നെല്ലിന്റ്‌റെ പൈസ വാങ്ങിയതിന്റ്‌റെ രസീത് ദാ..താഴെ കൊടുക്കുന്നു.. പേട്ട ജയൻ നീ കുറച്ചും കൂടി മൂക്കാനുണ്ട്. ധ്വജ പ്രണാമം... എന്നായിരുന്നു പോസ്റ്റ്. ഇതോടെ ഈ പ്രചരണത്തിന് മറുപടിയുമായി ജയസൂര്യ രംഗത്തുവന്നു. നെല്ല് സംഭരണ വിഷയത്തിൽ താൻ പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുന്നതായി നടൻ ജയസൂര്യ രംഗത്തുവന്നു.
തനിക്ക് കക്ഷി രാഷ്ട്രീയമില്ല. കർഷകപക്ഷത്താണ് താൻ. ആറു മാസം മുൻപ് സംഭരിച്ച നെല്ലിന്റെ വില ഇനിയും കർഷകർക്ക് കൊടുക്കാത്തത് അനീതിയല്ലേ എന്നും ജയസൂര്യ ചോദിക്കുന്നു. കളമശേരിയിലെ വേദിയിൽ താൻ എത്തിയപ്പോഴാണ് കൃഷി മന്ത്രി അവിടെ ഉണ്ടെന്ന കാര്യം അറിഞ്ഞത്. കർഷകരുടെ വിഷയം വേദിയിൽ പറയാതെ നേരിട്ട് പറഞ്ഞാൽ അത് ലക്ഷ്യപ്രാപ്തിയിൽ എത്തില്ല. അതുകൊണ്ടാണ് വേദിയിൽ തന്നെ പറയാൻ തീരുമാനിച്ചതെന്നും ജയസൂര്യ പറഞ്ഞു. ഒരു മലയാള ദിനപത്രത്തിലെ കുറിപ്പിലാണ് താരത്തിന്റെ വിശദീകരണം.
നടൻ ഒരു യാത്രയിൽ ആയതിനാൽ വിഷയത്തോട് നേരിട്ടു പ്രകരിച്ചിരുന്നില്ല. കർഷക വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ നടൻ ജയസൂര്യ നടത്തിയ പരാമർശത്തിൽ ചർച്ച തുടരുകയാണ്.സമൂഹമാധ്യമങ്ങളിൽ ജയസൂര്യയെ അനുകൂലിച്ചുീ വിമർശിച്ചുമാണ് അഭിപ്രായ പ്രകടനങ്ങൾ. കേന്ദ്ര സർക്കാരിനെതിരെ രാജ്യത്തെ കർഷകർ സമരം നടത്തിയപ്പോൾ പ്രതികരിക്കാത്ത ജയസൂര്യയുടെ നിലപാട് ഇരട്ടത്താപ്പ് എന്നാണ് വിമർശനം. എന്നാൽ ഓണത്തിന് ശേഷം സംസ്ഥാനത്തിന് പുറത്തു യാത്രയിൽ ആയ നടൻ ഫേസ്‌ബുക്ക് അക്കൗണ്ട് വഴിയും തുടർ പ്രതികരണങ്ങൾ അറിയിച്ചിട്ടില്ല.
https://www.facebook.com/Malayalivartha