നവ്യക്ക് പാരിതോഷികങ്ങളും ആഭരണങ്ങളും നൽകി:- ഡേറ്റിംഗിലാണെന്ന് മൊഴി നൽകിയത് സച്ചിൻ സാവന്ത്:- അയൽവാസി എന്ന നിലയിലാണ് പരിചയമെന്ന് നടി
ഐ.ആർ.എസ്. ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിന്റെ പേരിലുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് നടിയും നർത്തകിയുമായ നവ്യ നായരിൽ നിന്നും ഇ.ഡി. മൊഴി രേഖപ്പെടുത്തി. ഫോൺ മാർഗമാണ് മൊഴി രേഖപ്പെടുത്തിയത്. നവ്യക്ക് പാരിതോഷികങ്ങളും ആഭരണങ്ങളും നൽകി എന്ന് സച്ചിൻ വെളിപ്പെടുത്തുകയും ഡേറ്റിങ്ങിലാണ് എന്ന് മൊഴി നൽകുകയും ചെയ്തതാണ് വിവാദങ്ങളുടെ തുടക്കം.
സംഭവത്തെ തുടർന്ന് നവ്യയെ ഇ.ഡി ചോദ്യം ചെയ്യുകയായിരുന്നു. എന്നാൽ സച്ചിൻ സാവന്തുമായി അടുത്ത ബന്ധമില്ലെന്നും സച്ചിനുമായി മുംബൈയിലെ ഫ്ളാറ്റിലെ അയൽവാസി എന്ന നിലയിലാണ് പരിചയമെന്നും നവ്യ പറഞ്ഞു. ഗുരുവായൂർ ദർശനത്തിനെത്തിയപ്പോൾ താൻ അതിനുവേണ്ടിയുള്ള ക്രമീകരണങ്ങൾ ചെയ്തു നൽകി. രണ്ടുപേരുടെയും കുട്ടികൾ തമ്മിൽ സൗഹൃദമുണ്ട്. മകന്റെ ജന്മദിനത്തിന് സമ്മാനവുമായി വന്നിരുന്നു. അതെന്തായിരുന്നു എന്ന് ഓർമയില്ല. വ്യക്തിപരമായ കാര്യങ്ങളിൽ അറിവോ, അടുപ്പമോ ഇല്ല എന്നും നവ്യ പറഞ്ഞു.
രണ്ടരക്കോടിയോളം രൂപയുടെ അനധികൃത സ്വത്തുസമ്പാദനത്തിന്റെ പേരിലാണ് സച്ചിൻ സാവന്തിനെ ഇ.ഡി. ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ ഇയാൾ നവ്യയുമായുള്ള അടുപ്പത്തെക്കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു. മൊബൈൽ ഫോൺ വിവരങ്ങൾ, ചാറ്റ്, സ്റ്റെറ്റ്മെന്റ്റ് തുടങ്ങിയവ പരിശോധിച്ചത് വഴിയാണ് സച്ചിനുമായുള്ള നവ്യയുടെ ബന്ധം വ്യക്തമായത്. സൗഹൃദത്തിന്റെ പേരിൽ ചില ആഭരണങ്ങൾ സച്ചിൻ സമ്മാനിച്ചിരുന്നു എന്നും നവ്യ വ്യക്തമാക്കി.
മുംബൈയിൽ ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടർ ആയി സച്ചിൻ സേവനമനുഷ്‌ഠിച്ചിരുന്നു. ബിനാമി പേരിൽ സ്വത്തും സ്ഥാപനങ്ങളും ഇയാളുടേതായി ഉണ്ടായിരുന്നു എന്ന് കണ്ടെത്തിയിരുന്നു. കുടുംബാംഗങ്ങളുടെ പേരിൽ ചില നിക്ഷേപങ്ങളും നടത്തി. അച്ഛനും അളിയനും ഡയറക്ടർമാർ ആയ ഒരു ഡമ്മി കമ്പനിയുടെ പേരിലുമുണ്ട് നിക്ഷേപം. ചില സ്ഥാവര വസ്തുക്കളും ഈ കമ്പനിയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇക്കൊല്ലം ജൂൺ മാസത്തിലാണ് ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചത്.
ഇത്രയുമെല്ലാം ചെയ്തത് ബാങ്ക് ലോൺ എടുത്താണ് എന്നായിരുന്നു വാദം. കൂടാതെ നവി മുംബൈയിൽ സച്ചിന്റെ പേരിൽ ഒരു ഫ്ലാറ്റ് ഉണ്ട്. സുഹൃത്തിന്റെ പേരിൽ വാങ്ങിയ BMW കാറിന്റെ പേരിലും അന്വേഷണം നടന്നുവരികയാണ്. സർക്കാർ സർവീസിലിരിക്കെ വരുമാന സ്രോതസ്സുകൾക്ക് ആനുപാതികമല്ലാത്തവിധം 2.46 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചതിന് സാവന്തിനും കുടുംബാംഗങ്ങൾക്കും എതിരേയുള്ള സി.ബി.ഐ.യുടെ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് സാവന്തിന്റെ പേരിലുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസ് ഇ.ഡി. അന്വേഷിക്കുന്നത്.
കുറ്റപത്രത്തിന്റെ ഭാഗമായി നവ്യാ നായരുടെ മൊഴി പ്രത്യേക ഇ.ഡി. കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇ.ഡി. അന്വേഷണത്തിൽ സാവന്ത്, നവ്യാ നായർക്ക് ആഭരണങ്ങളുൾപ്പെടെ ചില സമ്മാനങ്ങൾ നൽകിയതായി കണ്ടെത്തിയിരുന്നു. എന്നാൽ ഒരു സുഹൃത്ത് എന്ന നിലയിൽ മാത്രമാണ് സച്ചിനെ പരിചയമെന്നും സുഹൃത്തെന്ന രീതിയിലാണ് സമ്മാനങ്ങൾ കൈപ്പറ്റിയതെന്നും നവ്യാ നായർ പറഞ്ഞതായി കുറ്റപത്രത്തിലുണ്ട്.
സൗഹൃദത്തിന്റെ അടയാളമായി സച്ചിൻ തനിക്ക് ചില ആഭരണങ്ങൾ സമ്മാനിച്ചതായി നവ്യ തന്റെ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സുഖമില്ലാത്തതിനാൽ നവ്യ ചികിത്സയിലാണിപ്പോൾ. തുടർന്നാണ് ഫോൺ മാർഗം ഇ.ഡി മൊഴി എടുത്തത്. 2011-ൽ സാവന്ത് കുടുംബത്തിന്റെ ആകെ ആസ്തി 1.4 ലക്ഷം രൂപയായിരുന്നു.
2022-ൽ ഇത് 2.1 കോടി രൂപയായി ഉയർന്നു. ഈ കേസിൽ സാവന്തിനെതിരേ അഴിമതി പരാതി ലഭിച്ചതിനു പിന്നാലെയാണ് അനധികൃത സ്വത്തുസമ്പാദനത്തിന് സി.ബി.ഐ. കേസ് രജിസ്റ്റർ ചെയ്തത്. സാവന്തിനെ നേരത്തേ മുംബൈ സോണൽ ഓഫീസിൽ ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടറായി നിയമിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha