ഗുരുവായൂര്‍ സന്ദര്‍ശനത്തിനായി സാവന്തിന് പല പ്രാവശ്യം സൗകര്യങ്ങള്‍ ചെയ്ത് നൽകി:- മകന്‍റെ പിറന്നാളിന് സമ്മാനം നല്‍കിയതല്ലാതെ, മറ്റ് ഉപഹാരങ്ങൾ സ്വീകരിച്ചിട്ടില്ല:- ചോദ്യം ചെയ്യലിന് ശേഷം നവ്യയുടെ കുടുംബത്തിന്റെ പ്രതികരണം
സച്ചിൻ സാവന്തുമായുള്ള ബന്ധത്തിൻ്റെ പേരിൽ നടി നവ്യ നായരെ ഇഡി ചോദ്യം ചെയ്തതിനു പിന്നാലെ വിശദീകരണവുമായി നടിയുടെ കുടുംബം രംഗത്ത്. സച്ചിൻ സാവന്തുമായുള്ളത് അയൽപക്ക ബന്ധം മാത്രമാണെന്നും അദ്ദേഹം നവ്യയുടെ മകന് പിറന്നാൾ സമ്മാനം മാത്രമാണ് നൽകിയതെന്നും കുടുംബം വിശദീകരിച്ചു. അതല്ലാതെ സച്ചിൻ സാവന്തിൻ്റെ പക്കൽ നിന്ന് മറ്റൊരു വിധത്തിലുള്ള ഉപഹാരങ്ങളൊന്നും സ്വീകരിച്ചിട്ടില്ലെന്നും കുടുംബം വ്യക്തമാക്കി. സച്ചിൻ സാവന്തും നവ്യയും തമ്മിൽ ഒരു റെസിഡന്‍ഷ്യന്‍ സൊസൈറ്റിയിലെ താമസക്കാര്‍ എന്ന ബന്ധം മാത്രമാണുള്ളത്.
അവർ തമ്മിൽ പരിചയമുണ്ട്. നവ്യയുടെ പിതാവ് ഗുരുവായൂര്‍ സന്ദര്‍ശനത്തിനായി സാവന്തിന് പല പ്രാവശ്യം സൗകര്യങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ട്. നവ്യയുടെ മകന്‍റെ പിറന്നാളിന് സമ്മാനം നല്‍കിയതല്ലാതെ സച്ചിന്‍ സാവന്തില്‍ നിന്ന് ഉപഹാരങ്ങളൊന്നും സ്വീകരിച്ചിട്ടില്ല- കുടുംബം വ്യക്തമാക്കി. നടിയെ ഇഡി ചോദ്യം ചെയ്തതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഇതു സംബന്ധിച്ചുള്ള ചർച്ചകൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി കുടുംബം രംഗത്തെത്തിയത്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായി നവ്യക്ക് അടുത്ത ബന്ധമുണ്ടെന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് നവ്യ നായരെ ഇ.ഡി ചോദ്യം ചെയ്തത്. സച്ചിൻ സാവന്ത് നവ്യക്ക് ആഭരണങ്ങൾ അടക്കം സമ്മാനിച്ചതായി കണ്ടെത്തിയെന്നാണ് ഇഡി വ്യക്തമാക്കിയത്. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഇരുവരുടെയും വാട്സാപ്പ് സന്ദേശങ്ങളും ഇഡി പരിശോധിച്ചിരുന്നു.
2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവുമായി ബന്ധപ്പെട്ട കേസിലാണ് സച്ചിൻ സാവന്ത് അറസ്റ്റിലായത്. കസ്റ്റംസ് അഡീഷണൽ കമ്മീഷണറായ സച്ചിനെ ജൂൺ 27ന് ലഖ്‌നൗവിൽ വെച്ചാണ് ഇഡി അറസ്റ്റ് ചെയ്തത്. കേസിൽ പ്രത്യേക പിഎംഎൽഎ കോടതിയിൽ അന്വേഷണ ഏജൻസി സമർപ്പിച്ച കുറ്റപത്രത്തിൽ നടിയെക്കുറിച്ച് പരാമർശമുണ്ടെന്നുള്ളതും ചോദ്യം ചെയ്യലിന് കാരണമാകുകയായിരുന്നു. നവ്യക്ക് പാരിതോഷികങ്ങളും ആഭരണങ്ങളും നൽകി എന്ന് സച്ചിൻ വെളിപ്പെടുത്തുകയും ഡേറ്റിങ്ങിലാണ് എന്ന് മൊഴി നൽകുകയും ചെയ്തതാണ് വിവാദങ്ങളുടെ തുടക്കം.
സംഭവത്തെ തുടർന്ന് നവ്യയെ ഇ.ഡി ചോദ്യം ചെയ്യുകയായിരുന്നു. എന്നാൽ സച്ചിൻ സാവന്തുമായി അടുത്ത ബന്ധമില്ലെന്നും സച്ചിനുമായി മുംബൈയിലെ ഫ്ളാറ്റിലെ അയൽവാസി എന്ന നിലയിലാണ് പരിചയമെന്നും നവ്യ പറഞ്ഞു. ഗുരുവായൂർ ദർശനത്തിനെത്തിയപ്പോൾ താൻ അതിനുവേണ്ടിയുള്ള ക്രമീകരണങ്ങൾ ചെയ്തു നൽകി. രണ്ടുപേരുടെയും കുട്ടികൾ തമ്മിൽ സൗഹൃദമുണ്ട്. മകന്റെ ജന്മദിനത്തിന് സമ്മാനവുമായി വന്നിരുന്നു.
അതെന്തായിരുന്നു എന്ന് ഓർമയില്ല. വ്യക്തിപരമായ കാര്യങ്ങളിൽ അറിവോ, അടുപ്പമോ ഇല്ല എന്നും നവ്യ പറഞ്ഞു. മുംബൈയിൽ ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടർ ആയി സച്ചിൻ സേവനമനുഷ്‌ഠിച്ചിരുന്നു. ബിനാമി പേരിൽ സ്വത്തും സ്ഥാപനങ്ങളും ഇയാളുടേതായി ഉണ്ടായിരുന്നു എന്ന് കണ്ടെത്തിയിരുന്നു. കുടുംബാംഗങ്ങളുടെ പേരിൽ ചില നിക്ഷേപങ്ങളും നടത്തി. അച്ഛനും അളിയനും ഡയറക്ടർമാർ ആയ ഒരു ഡമ്മി കമ്പനിയുടെ പേരിലുമുണ്ട് നിക്ഷേപം. ചില സ്ഥാവര വസ്തുക്കളും ഈ കമ്പനിയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇക്കൊല്ലം ജൂൺ മാസത്തിലാണ് ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചത്.
ഇത്രയുമെല്ലാം ചെയ്തത് ബാങ്ക് ലോൺ എടുത്താണ് എന്നായിരുന്നു വാദം. കൂടാതെ നവി മുംബൈയിൽ സച്ചിന്റെ പേരിൽ ഒരു ഫ്ലാറ്റ് ഉണ്ട്. സുഹൃത്തിന്റെ പേരിൽ വാങ്ങിയ BMW കാറിന്റെ പേരിലും അന്വേഷണം നടന്നുവരികയാണ്. സർക്കാർ സർവീസിലിരിക്കെ വരുമാന സ്രോതസ്സുകൾക്ക് ആനുപാതികമല്ലാത്ത വിധം 2.46 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചതിന്
സാവന്തിനും കുടുംബാംഗങ്ങൾക്കും എതിരേയുള്ള സി.ബി.ഐ.യുടെ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് സാവന്തിന്റെ പേരിലുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസ് ഇ.ഡി. അന്വേഷിക്കുന്നത്. കുറ്റപത്രത്തിന്റെ ഭാഗമായി നവ്യാ നായരുടെ മൊഴി പ്രത്യേക ഇ.ഡി. കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha