വിജയ് ആന്റണിയുടെ മകൾ വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നെന്ന് കുടുംബം:- മാനസിക പിരിമുറുക്കം ഉണ്ടായതിന്റെ ലക്ഷണമൊന്നും കാണിച്ചിരുന്നില്ലെന്ന് സുഹൃത്തുക്കൾ:- ഞങ്ങളെ ആശ്വസിപ്പിക്കുന്നവൾ, ഞങ്ങളെ കരയിച്ച് പോയി...
വീട്ടിലെ കിടപ്പ് മുറിയിൽ ജീവനൊടുക്കിയ നിലയിൽ നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകളെ കണ്ടെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. പ്ലസ് ടൂ വിദ്യാർത്ഥിനിയായ മീര വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നതായാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്. എന്നാൽ അവസാനമായി മീരയെ കാണാൻ എത്തിയ സുഹൃത്തുക്കൾക്ക് പറയാനുണ്ടായിരുന്നത് മറ്റൊന്നായിരുന്നു. മീര ആത്മഹത്യ ചെയ്ത വാർത്ത തങ്ങളെ ഞെട്ടിച്ചു. അവൾക്ക് മാനസിക പിരിമുറുക്കം ഉണ്ടായതിന്റെ ലക്ഷണമൊന്നും ഞങ്ങൾ അറിഞ്ഞിരുന്നില്ല, എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ ഞങ്ങൾ അവളെ പരമാവധി ആശ്വസിപ്പിക്കുമായിരുന്നു. പക്ഷേ ഞങ്ങളെയെല്ലാം കരയിപ്പിച്ച് അവൾ പോയി എന്നായിരുന്നു കൂട്ടുകാർ പറഞ്ഞത്.
സ്കൂളിലെ കള്‍ച്ചറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മീരയെ തിരഞ്ഞെടുത്തത് ഇക്കഴിഞ്ഞ ജൂണിലാണ്. സ്കൂളിൽ മിടുക്കിയായിരുന്നു. ഒരു തരത്തിലുള്ള സമ്മർദവും മീരയെ അലട്ടിരുന്നതായി തോന്നിയിരുന്നില്ലെന്ന് സ്കൂളിലെ അധ്യാപിക മാധ്യമങ്ങളോടു പറഞ്ഞു. മീരയുടെ സഹപാഠികൾ മാത്രമല്ല, ആ വിദ്യാലയത്തിലെ എല്ലാ കുട്ടികളും മീരയെ ഓർത്ത് കരയുകയാണെന്ന് അവർ പറയുന്നു. വിജയ് ആന്റണിയുടെ മകളെ സ്‌കൂളിലും വീട്ടിലും എല്ലാവരും പിന്തുണയ്‌ക്കുമ്പോൾ എന്തുകൊണ്ടാണ് ആ 16കാരി ആത്മഹത്യ ചെയ്യാൻ പെട്ടെന്ന് ഇങ്ങനെയൊരു തീരുമാനമെടുത്തത് എന്നത് ദുരൂഹമായി തുടരുകയാണ്.
വീട്ടിലെ ജോലിക്കാരിയോട് പോലും വേർതിരിവ് കാണിക്കാത്ത കുട്ടിയായിരുന്നു മീരയെന്ന് മൂന്ന് മാസത്തോളം പാചക ജോലിക്ക് നിന്ന ചന്ദ്രകാന്തി പറയുന്നു. മീരയുടെ മരണവാർത്ത അറിഞ്ഞ് പെരമ്പൂരിൽ നിന്ന് വന്നതാണ്. ഈ വിവരം അറിഞ്ഞ് ഹൃദയം തകർന്നുപോയി. അറിഞ്ഞ വിവരം സത്യമാണോ കള്ളമാണോ എന്നറിയാൻ കഴിയാത്ത അവസ്ഥയിലാണ് ഞാൻ. വിജയ് ആന്റണി സാർ നല്ല സ്നേഹമുള്ള മനുഷ്യനാണ്. കുട്ടികളോട് വളരെ സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്. എന്തെങ്കിലും വേണോ എന്ന് ചോദിച്ചാൽ വരുന്നേ ആന്റീ എന്ന് പറയും, നമ്മളെ ബുദ്ധിമുട്ടിക്കരുത് എന്നുള്ളതുകൊണ്ട് ചായ, കാപ്പി എല്ലാം അടുക്കളയിൽ വന്ന് എടുത്തു കൊണ്ടു പോകും.
ആരെയും ശല്യം ചെയ്യാതെ സ്നേഹമായിട്ട് പെരുമാറുന്ന കുട്ടിയാണ്. ഒരു സ്പൂൺ വേണമെങ്കിൽ പോലും ‘‘ആന്റീ ഞാൻ എടുക്കാം നിങ്ങൾ ബുദ്ധിമുട്ടേണ്ട’’ എന്ന് പറയും. ഉച്ചത്തിൽ സംസാരിക്കാറില്ല കുട്ടി വീട്ടിൽ ഉണ്ടെന്ന് പോലും ആരും അറിയില്ല. ആഹാരത്തിന് ഒരു നിർബന്ധവും ഇല്ല, തൈര് ഉണ്ടെങ്കിൽ അവൾക്ക് സന്തോഷമാണ്. എനിക്ക് ഇഷ്ടമുണ്ടായിട്ടല്ല അവരുടെ വീട്ടിൽ നിന്ന് പോയത്. വിവാഹം കഴിഞ്ഞ് 13 വർഷത്തിന് ശേഷം എന്റെ മകൾ ഗർഭിണിയായതറിഞ്ഞ് പോയതാണ്. വിജയ് സാറിന്റെ ഭാര്യയും അമ്മയും എല്ലാം നല്ല സ്നേഹമുള്ള ആളുകളാണ്. മീരയ്ക്ക് പാട്ട് വളരെ ഇഷ്ടമാണ് എപ്പോഴും അച്ഛന്റെ പാട്ടുകൾ വച്ച് കേട്ടു കൊണ്ടിരിക്കുമായിരുന്നു.
ടിവിയിൽ വാർത്ത അറിഞ്ഞാണ് ഞങ്ങൾ വന്നത്. കേട്ടിട്ട് വിശ്വസിക്കാൻ കഴിയുന്നില്ല. 16 വയസ്സുള്ള കുട്ടിയാണ് പോയത് എന്റെ വീട്ടിലെ കുട്ടി പോയതുപോലെ ഭയങ്കര വിഷമം. അവളുടെ ആത്മാവിനു വേണ്ടി പ്രാർഥിക്കുന്നു- ചന്ദ്രകാന്തി പറഞ്ഞു. വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് മീരയുടെ സംസ്ക്കാര ചടങ്ങുകൾ നടന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ മകളെ ആദ്യം കണ്ടത് വിജയ് ആന്‍റണി തന്നെ ആയിരുന്നു. പോസ്റ്റ്മോര്‍ട്ടം നടത്തി വൈകീട്ടാണ് മീരയുടെ ശരീരം ബന്ധുക്കള്‍ക്ക് കൈമാറിയത്.
പിന്നാലെ ആള്‍വാര്‍പേട്ടിലെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചു. മകളുടെ ചേതനയറ്റ ശരീരം ആംബുലൻസിൽ നിന്നും ഇറക്കിയതില്‍ വിജയ് ആന്‍റണിയും ചേര്‍ന്നു. പുറത്ത് നിന്ന മാധ്യമങ്ങളുടെ ക്യാമറകണ്ണില്‍ പെടാതിരിക്കാന്‍ വെളുത്ത തൂവാലയാല്‍ മകളുടെ മുഖം അംബുലന്‍സില്‍ മറച്ചുപിടിച്ചിരുന്നു. മൃതദേഹത്തില്‍ വീണ് പൊട്ടിക്കരയുന്ന വിജയ്യെ സമാധാനിപ്പിക്കാൻ സുഹൃത്തുക്കൾക്കും കഴിയാത്ത അവസ്ഥയായിരുന്നു. സഹപാഠികളുടെയും, മാതാപിതാക്കളുടെയും മൊഴി പോലീസ് രേഖപ്പെടുത്തും.
https://www.facebook.com/Malayalivartha