ഞാൻ അവനെ സ്നേഹിച്ചില്ല എന്നൊക്കെ ആളുകൾ പറഞ്ഞ് പരത്തിയതാണ്:- അത്രയും മോശം അനുഭവമാണ് ഉണ്ടായത്... കണ്ണീരോടെ ബാലഭാസ്‌ക്കറിന്റെ അമ്മയുടെ തുറന്ന് പറച്ചിൽ
സംഗീതം കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ കലാകാരൻ ബാലഭാസ്‌ക്കർ കാർ അപകടത്തിൽ മരിച്ചിട്ട് അഞ്ച് വർഷം കഴിഞ്ഞെങ്കിലും ആ മരണത്തിന്റെ വേദനയില്‍ നിന്നും അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആരാധകരും ഇന്നും മുക്തരായിട്ടില്ല. കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബാലുവിന്റെ മരണവും അതുമായി ബന്ധപ്പെട്ട ആരോപണങ്ങളുമൊക്കെ വീണ്ടും സജീവമായി മാറിയിരിക്കുകയാണ്.
ബാലഭാസ്കറിന്റെ മരണശേഷം ചർച്ചയായ ഒന്നായിരുന്നു അദ്ദേഹം അമ്മയുമായി അകൽച്ചയിലായിരുന്നു എന്നത്. ഇപ്പോഴിതാ അതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അമ്മ ശാന്തകുമാരി. ഞാൻ അവനെ സ്നേഹിച്ചില്ല എന്നൊക്കെ ആളുകൾ പറഞ്ഞുപരത്തിയതാണ്.
ഞാൻ ഇങ്ങനെ ഒരു മകനെ അന്ന് പ്രസവിച്ചിട്ടുണ്ടെന്ന് ഹോസ്പിറ്റലിൽ നിന്നും എഴുതിവാങ്ങി അങ്ങനെയൊരു രേഖ ഉണ്ടാക്കി വെക്കണമെന്ന് വരെ തോന്നിയിട്ടുണ്ട്. അത്രയും മോശം അനുഭവമാണ് ഉണ്ടായത്. എന്റെ മോൾക്ക് രണ്ടര വയസ്സുള്ളപ്പോഴാണ് അവൻ ജനിക്കുന്നത്. എന്റെ മരിച്ചുപോയ അച്ഛന്റെ രൂപവും നിറവും ഒക്കെ ആയതുകൊണ്ട് ബാലഭാസ്കർ എന്ന് പേരിട്ടു. അച്ഛനും നല്ലൊരു കലാകാരനായിരുന്നു, അങ്ങനെ ആഗ്രഹിച്ചാണ് അവനെ വളർത്തിയതും',
'ഞാൻ ഒരു സർക്കാർ സ്‌കൂൾ അദ്ധ്യാപിക ആയിരുന്നു. സംഗീതം ഇഷ്ടമായിരുന്നു. അതുകൊണ്ട് കുഞ്ഞുങ്ങളെ ഗർഭിണി ആയിരുന്നപ്പോൾ തന്നെ അവർക്ക് സംഗീതത്തിൽ ബന്ധമുണ്ടാകാൻ ഞാൻ ശ്രദ്ധിച്ചിരുന്നു. ജനിച്ച ശേഷവും അവർക്ക് സംഗീത വാസന ഉണ്ടാകാനുള്ള കാര്യങ്ങൾ ചെയ്തു. പിന്നീട് അവൻ അമ്മാവന്റെ അടുത്ത് വയലിൻ പഠിക്കാൻ തുടങ്ങി. എന്റെ മോൾക്ക് ചില ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു,
അങ്ങനെ ആശുപത്രിയിൽ അഡ്മിറ്റായ സമയത്ത് അവനെ എനിക്ക് അമ്മൂമ്മയുടെ അടുത്ത് ആക്കേണ്ടി വന്നു എന്നത് ശരിയാണ്. ജോലിക്ക് പോകുന്ന സമയങ്ങളിൽ പലപ്പോഴും അമ്മയുടെ അടുത്ത് ആക്കേണ്ടി വന്നിട്ടുണ്ട്. അല്ലാതെയുള്ള സമയങ്ങളിൽ മക്കളുടെ കൂടെ തന്നെ ഞാൻ ഉണ്ടായിരുന്നു. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് അവനെ എല്ലാ മത്സരങ്ങൾക്കും കൊണ്ടുപോയിരുന്നത് ഞാനാണ്. അല്ലാതെ അവനെ ഒഴിവാക്കിയുള്ള ജീവിതം അല്ലായിരുന്നു. പിജിക്ക് പഠിക്കുമ്പോളാണ് കൂട്ടുകാരെല്ലാം കൂടി അവനെ കല്യാണം കഴിപ്പിക്കുന്നത്.
വീടൊക്കെ വച്ച് കഴിഞ്ഞപ്പോൾ അച്ഛൻ ചെല്ലുന്നതൊന്നും ഭാര്യക്ക് ഇഷ്ടമല്ലായിരുന്നു. അതുവരെ വലിയ കാര്യമായിരുന്നു. വയ്യാത്ത മകളേക്കാൾ അവനെ പറ്റിയാണ് ഞങ്ങൾ വിഷമിച്ചിരുന്നത്. പണം കടം കൊടുക്കുന്നതൊക്കെ സ്ഥിരം പരിപാടിയായി മാറി. അതൊക്കെ കാണുമ്പോൾ എനിക്ക് പേടിയായിരുന്നു. കല്യാണം കഴിച്ചുപോയല്ലോ എന്നോർത്തിട്ട് ഞങ്ങൾ അവനുമുന്നിൽ കതകടച്ചിട്ടില്ല, അവൻ വരാറുണ്ടായിരുന്നു. വിവാഹശേഷം ഞങ്ങൾ ഒന്നിച്ച് പാട്ടുകൾ ചെയ്തിട്ടുണ്ട്.
അമ്മയും മകനും തമ്മിൽ വിരോധത്തിലായിരുന്നുവെന്ന് ആളുകൾ പറയുന്നത് കേൾക്കുമ്പോൾ അത്ഭുതം തോന്നും. അവരുടെ കുടുംബകാര്യത്തിൽ ഒന്നും ഞാൻ ഇടപെടാറുണ്ടായിരുന്നില്ല. വിവാഹ ശേഷം പതിനെട്ട് വർഷത്തിനുശേഷമാണ് അവൻ സഹോദരിയെ കാണുന്നത്. അവൾ അന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു.
അവളെ അന്ന് കണ്ടപ്പോൾ അവൻ ഒരുപാട് സന്തോഷിച്ചു, ഒരു മൊബൈലൊക്കെ വാങ്ങിക്കൊടുത്തു. ഡിസ്ചാർജായ ശേഷവും അവളെ കാണാൻ വീട്ടിൽ വന്നു. മുൻപോട്ടുള്ള ചികിത്സയ്ക്ക് അവൾ തയ്യാറാവുന്നത് തന്നെ അവൻ പറഞ്ഞിട്ടാണ്. പക്ഷേ അപ്പോഴേക്കും അവന്റെ മരണം സംഭവിച്ചു.
ഞങ്ങൾക്കിപ്പോൾ ഒറ്റ ലക്ഷ്യമേയുള്ളൂ, അവന്റെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തണം. അതിനു ശേഷം മരിക്കണം. അല്ലാതെ ജീവിച്ചിരിക്കണമെന്ന് ഒരു താല്പര്യവുമില്ല. സംഗീതത്തിന്റെയും ഈശ്വര വിശ്വാസത്തിന്റെയും ബലത്തിലാണ് ഞാൻ മുന്നോട്ട് പോകുന്നത്. എന്നെ ആശ്രയിച്ച് രണ്ടുപേരുള്ളത് കൊണ്ട് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടില്ല. എനിക്കെല്ലാം നഷ്ടമായി, എന്റെ മകനും പോയി. ജീവിതം ആകെ തീർന്നുവെന്ന് 'അമ്മ പറയുന്നു.
https://www.facebook.com/Malayalivartha