ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ അപ്പീല്‍ ഹൈക്കോടതി പരിഗണിക്കുന്നത് ഇന്ന്...
നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്നും സാക്ഷികളെ സ്വാധീനിച്ചെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ ആക്ഷേപം. നേരത്തെ ഇതേ ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. തെളിവുകള്‍ പരിശോധിക്കാതെയാണ് വിചാരണ കോടതി തീരുമാനമെടുത്തതെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ശബ്ദ സന്ദേശങ്ങള്‍ കോടതി പരിഗണിച്ചില്ലെന്നും ക്രൈംബ്രാഞ്ച് ആരോപിക്കുന്നു. ഹര്‍ജി തള്ളിയ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധി നിയമ വിരുദ്ധമാണെന്നുമാണെന്നും സര്‍ക്കാര്‍ പറഞ്ഞു.
ദിലീപ് സാക്ഷികളെ സ്വാധീനിക്കുകയും തെളിവ് നശിപ്പിക്കുകയും ചെയ്തെന്ന ആരോപണങ്ങൾക്കപ്പുറം ക്യത്യമായ തെളിവുകൾ പ്രോസിക്യൂഷന് ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണാ കോടതി ഹർജി തള്ളിയത്. സാക്ഷികളെ സ്വാധീനിച്ചതായുള്ള ചില ശബ്ദ സന്ദേശങ്ങൾ ഇതിന് തെളിവായി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയെങ്കിലും അതിൻറെ ആധികാരികത ഉറപ്പാക്കിയിട്ടില്ലെന്ന് വിചാരണാ കോടതി കണ്ടെത്തിയിരുന്നു.
നേരത്തെ കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ 8 മാസം കൂടി സുപ്രീംകോടതി സമയം അനുവദിച്ചിരുന്നു. വിചാരണ പൂര്‍ത്തിയാക്കാന്‍ 2024 മാര്‍ച്ച് 31 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. എന്നാൽ വിചാരണ കഴിവതും വേഗം പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.
വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കരുതെന്ന ദിലീപിന്റെ വാദം തള്ളിയാണ് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്. നേരത്തെ ജൂലായ് 31 ന് ഉള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ സാക്ഷി വിസ്താരം പൂര്‍ത്തിയാക്കാന്‍ മാത്രം മൂന്ന് മാസം വേണമെന്ന് വിചാരണക്കോടതി ജഡ്ജി ചൂണ്ടിക്കാട്ടി.
കേസില്‍ ഇനി ആറ് സാക്ഷികളുടെ വിസ്താരം ബാക്കിയുണ്ട്. ഇത് ഉള്‍പ്പെടെ വ്യക്തമാക്കിയാണ് വിചാരണക്കോടതി ജഡ്ജി സാവകാശം തേടിയത്. ഇതിനിടെ വിചാരണ നടപടികള്‍ക്ക് സമയം നീട്ടിച്ചോദിച്ച ജഡ്ജി ഹണി എം വര്‍ഗീസിനെതിരെ ദിലീപിന്റെ അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
ദിലീപിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന വീഴ്ചമൂലമാണ് വിചാരണ വൈകുന്നതെന്നാണ് സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചത്. ദീലീപിന്റെ അഭിഭാഷകര്‍ സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ വിസ്താരം നീട്ടിക്കൊണ്ടു പോകുന്നുവെന്നും സംസ്ഥാനം കോടതിയില്‍ പറഞ്ഞു.
മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ കൂടൂതല്‍ നടപടികളിലേക്ക് ഹൈക്കോടതി കടന്നിരുന്നു. കേസിലെ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ മാര്‍ഗ്ഗ നിര്‍ദേശം വേണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നു.
അതിജീവിത നല്‍കിയ ഹര്‍ജിയില്‍ വാദം മാറ്റിവെക്കണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളുകയും ചെയ്തു. അന്വേഷണം വേണമെന്ന ആവശ്യത്തില്‍ മറ്റാര്‍ക്കും പരാതി ഇല്ലല്ലോയെന്നും ദിലീപിന് മാത്രം ആണല്ലോ പരാതിയെന്നും കോടതി ചോദിച്ചു. ഇതിന് പിന്നാലെയാണ് ഹര്‍ജി തള്ളിയത്. 2022 ലാണ് കോടതിയില്‍ സൂക്ഷിച്ചിരുന്ന നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ത്തപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ദൃശ്യങ്ങള്‍ ചോര്‍ന്നതായി വിവരം പുറത്തുവന്നതോടെ അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രത്യേകം അന്വേഷിക്കണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം. ഈ ഹര്‍ജിയില്‍ അതിജീവിതയുടെ അഭിഭാഷകന്റെ വാദം മാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. വാദങ്ങള്‍ അവസാന ഘട്ടത്തിലെത്തിയതോടെയാണ് ദിലീപിന്റെ പുതിയ നീക്കം.
നേരത്തെ കേസിലെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് അതിജീവിത അന്വേഷണം ആവശ്യപ്പെടുന്നതെന്ന് ദിലീപ് വാദിച്ചിരുന്നു. മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണം ആവശ്യപ്പെട്ട അതിജീവിതയുടെ ഹര്‍ജിയിലാണ് ദിലീപ് നേരത്തെ തന്റെ ഭാഗം അറിയിച്ചത്.
https://www.facebook.com/Malayalivartha