ശരിക്കൊന്ന് ഉറങ്ങിയിട്ട് കുറെ നാളായി... ഷെഡ്യൂൾ കഴിഞ്ഞു വേണം ശരിക്കൊന്ന് ഉറങ്ങാൻ:-സംവിധായകൻ ആദിത്യന്റെ അറംപറ്റിയ ആ വാക്ക്...
അപ്രതീക്ഷിതമായാണ് സീരിയൽ സംവിധായകൻ ആദിത്യൻ ഈ ലോകത്തോട് വിട പറഞ്ഞത്. സീരിയൽ സെറ്റിൽ നിന്ന് രാത്രി ഒമ്പതരയോടെ ഷൂട്ടിങ് കഴിഞ്ഞാണ് ആദിത്യൻ പേയാടുള്ള വാടക വീട്ടിലേയ്ക്ക് പോയത്. പുലർച്ചെ 2.20 ന് സീരിയലിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ ശരത്തിനെ ആദിത്യൻ ഫോൺ ചെയ്ത് നെഞ്ച് വേദനയാണെന്നും ആശുപത്രിയിലേക്കു പോകണമെന്നും പറഞ്ഞിരുന്നു. ശരത് വീട്ടിലെത്തിയപ്പോൾ അവശനിലയിൽ കണ്ടെത്തിയ സംവിധായകനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇപ്പോഴിതാ സാന്ത്വനം സീരിയലിലെ അഭിനേതാക്കളിൽ ഒരാളായ ബിജേഷ് അവണൂർ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്. പരമ്പരയിൽ സേതു എന്ന കഥാപാത്രത്തെയാണ് ബിജേഷ് അവതരിപ്പിക്കുന്നത്. ഒരു സാധാരണ മനുഷ്യനായി ജീവിച്ചു, അസാധാരണ പ്രകടനം കാഴ്ച്ചവച്ച വച്ച ഒരു സീരിയൽ സംവിധായകനായിരുന്നു ആദിത്യന് എന്ന് ബിജേഷ് പറയുന്നു. ഘനഗാഭീര്യത്തോടെ ഉള്ള ആ ആക്ഷൻ പറച്ചിൽ ഇനി കേൾക്കാൻ കഴിയില്ല എന്നുള്ളത് ഇപ്പോളും വിശ്വസിക്കാൻ പറ്റുന്നില്ല.
ഒരു സാധാരണ മനുഷ്യനായി ജീവിച്ചു, അസാധാരണ പ്രകടനം കാഴ്ച്ചവെച്ച ഒരു സീരിയൽ ഡയറക്ടർ. അതായിരുന്നു ആദിത്യൻ സർ. ഓരോ ദിവസവും ഷൂട്ട് തുടങ്ങും മുൻപ് അദ്ദേഹത്തിന്റെ കാലിൽ തൊട്ടു അനുഗ്രഹം വാങ്ങിയാണ് ക്യാമറക്ക് മുൻപിൽ സാന്ത്വനം ഷൂട്ട് സെറ്റിൽ ഞാൻ നിൽക്കാറുള്ളത്. ആ പാദങ്ങളിൽ അവസാനമായി തൊട്ടു അനുഗ്രഹം വാങ്ങിയതും ഞാൻ ആയിരുന്നു. ഒരു നിയോഗം പോലെ.
മരണവാർത്ത അറിഞ്ഞു കാർ ഓടിച്ചു ഞാൻ കൊല്ലം ചെല്ലുമ്പോൾ എനിക്ക് ഒട്ടേറെ തടസങ്ങളെ തരണം ചെയ്യേണ്ടി വന്നു. നിർത്താതെ പെയ്ത മഴ... റോഡ് പണി മൂലം ഉള്ള ട്രാഫിക് ബ്ലോക്ക്... ആദ്യം കൊല്ലത്തെ വീട്ടിൽ പോകാൻ ശ്രമിച്ച എനിക്ക് നേരത്തിനു എത്താൻ കഴിഞ്ഞില്ല. പിന്നീട് ദഹിപ്പിക്കുന്നിടത്തോട്ടു കൊണ്ട് പോയി എന്ന് സജിൻ വിളിച്ചു പറഞ്ഞു. പിന്നീട് അങ്ങോട്ടായി യാത്ര. അപ്പോളേക്കും അവിടെ ചടങ്ങുകൾ കഴിഞ്ഞു ദഹിപ്പിക്കാൻ ഉള്ള നടപടികൾ തുടങ്ങാറായി. പിന്നീടങ്ങോട്ട് കാർ ഓടിച്ചത് വല്ലാത്ത ഒരു വെപ്രാളത്തോടെ ആയിരുന്നു.
പക്ഷെ... മഴയും, ട്രാഫികും വീണ്ടും തടസങ്ങൾ കൊണ്ട് വന്നു കൊണ്ടിരുന്നു. സജിൻ അടക്കം സീരിയലിൽ വിവിധ മേഖലയിൽ പ്രവർത്തിച്ചിരുന്ന പലരും മാറി മാറി ഫോണിൽ വിളിച്ചു കൊണ്ടിരുന്നു. ഒടുവിൽ ഞാൻ വിളിച്ചു പറഞ്ഞു... ഞാൻ എത്താൻ വൈകും എന്ന് തോന്നുന്നു നിങ്ങൾ അദ്ദേഹത്തെ ദപ്പിച്ചോളു എന്ന്. അത് പറയുമ്പോൾ ഞാൻ ഉള്ളുകൊണ്ട് കരയുക ആയിരുന്നു. അപ്പോൾ അവർ പറഞ്ഞു എങ്ങനെയെങ്കിലും വേഗം വരാൻ. ഒടുവിൽ ഞാൻ എത്തി കാർ പാർക്ക് ചെയ്യാൻ റോഡിൽ നിൽക്കുന്ന ജോസഫ്നെ ഏൽപ്പിച്ചു സറിന്റെ അരികിലേക്ക് ഓടുമ്പോൾ നേരം ഒരുപാട് വൈകിയിരുന്നു.
എന്നെ കാണിക്കാനായി മുഖം മറക്കാത്ത ചെറിയ മയക്കത്തിലെന്നവണ്ണം അവിടെ കണ്ണടച്ച് കിടന്നിരുന്ന സറിനെ കണ്ടപ്പോൾ കരയരുത് എന്ന് കരുതിയിരുന്ന എന്റെ സകല നിയന്ത്രണവും വിട്ടു. ഞാൻ പൊട്ടി കരഞ്ഞു പോയി. ഒടുവിൽ ആ കാൽക്കൽ പിടിച്ചപ്പോൾ... ഇനി ഒരിക്കലും അഭിനയിക്കുന്നതിന് മുൻപേ ആ കാലുകൾ തൊട്ടു അനുഗ്രഹം വാങ്ങാൻ കഴിയില്ലല്ലോ എന്നോർത്തപ്പോൾ, 'സേതു' എന്നുള്ള വിളി ഇനി സാറിൽ നിന്നും ഇല്ല എന്ന് ഓർത്തപ്പോൾ,
രാജീവേട്ടന്റെ തോളിൽ തലചായ്ച്ചു പൊട്ടികരഞ്ഞു പോയി. പിറകിൽ ചിത എരിയുമ്പോൾ അതിനൊപ്പം എന്റെ നെഞ്ചും എരിഞ്ഞടങ്ങുകയായിരുന്നു. 'സേതു... ശരിക്കൊന്നു ഉറങ്ങിയിട്ട് കുറെ നാളായി. ഷെഡ്യൂൾ കഴിഞ്ഞു വേണം ശരിക്കൊന്നു ഉറങ്ങാൻ' എന്ന് സർ എന്റെ ലാസ്റ്റ് ഷൂട്ട് ഡേറ്റിൽ പറഞ്ഞത് അറിയാതെ ഓർത്തു.
അദ്ദേഹം വിശ്രമിക്കട്ടെ. ആരും ശല്യം ചെയ്യാത്ത ലോകത്ത് സമാധാനത്തോടെ... ബിജേഷ് പറഞ്ഞു.
https://www.facebook.com/Malayalivartha