കുടുംബവുമൊത്തുള്ള മലേഷ്യൻ യാത്രയിൽ അപകടം; സഹായിക്കാൻ ആരുമില്ലാതെ നിലവിളിച്ച് നവ്യ നായർ...
സൈക്കിൾ യാത്രക്കാരനെ ഇടിച്ച ലോറി പിന്തുടർന്ന് നിർത്തിച്ച് പരിക്ക് പറ്റിയ ആളെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ചും, നിർത്താതെ പോയ ലോറിയെ പിന്തുടർന്ന് നിർത്തിച്ച് ഡ്രൈവറെ പോലീസിന് മുന്നിൽ എത്തിച്ച് ഒക്കെ കയ്യടി നേടിയ നടിയാണ് നവ്യ നായർ. ഇപ്പോഴിതാ കുടുംബവുമൊത്തുള്ള മലേഷ്യൻ യാത്രയിൽ സംഭവിച്ച അപകടത്തെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് നടി. മാതാപിതാക്കൾക്കും സഹോദരനും മകനും ഒപ്പമാണ് നവ്യ യാത്ര പോയത്. പെനാങ്കിൽ വെച്ച് സിപ് ലൈൻ യാത്ര നടത്തുന്നതിനിടെയാണ് തനിക്ക് അപകടം സംഭവിച്ചതെന്നും എന്നാൽ അധികൃതർ തിരിഞ്ഞ് പോലും നോക്കിയില്ലെന്നും നടി വീഡിയോയിൽ പറഞ്ഞു. നടിയുടെ വാക്കുകളിലേക്ക്...
'പെനാങ്കിൽ എസ്കേപ്പിൽ പോയിരുന്നു. അവിടുത്തെ വാട്ടർ റൈഡുകളൊക്കെ അടിപൊളിയായിരുന്നു. എന്നാൽ അത് കഴിഞ്ഞ് ലൻഡ് റൈഡിലേക്ക് പോയപ്പോൾ നമ്മുക്ക് വലിയൊരു അപകടം സംഭവിച്ചു. ആകെ ഷോക്കായിപ്പോയി. സിപ് കോസ്റ്ററിൽവെച്ചായിരുന്നു സംഭവം. ഞാൻ മുൻപ് നിരവധി സിപ് ലൈൻ ചെയ്തിട്ടുണ്ട്. എന്നാൽ സിപ് കോസ്റ്റർ എന്ന് പറയുന്നത് സിപ് ലൈനിൽ വന്നിട്ട് റോളർ കോസ്റ്റർ പോലെ കറങ്ങുന്ന ഒരു സംഭവമായിരുന്നു. സാധാരണഗതിയിൽ ഒരു സെറ്റ് ആൾക്കാരെ കയറ്റി വിട്ട് അവർ തിരിച്ചെത്തിയാലേ അടുത്ത ആളെ കയറ്റി വിടാവൂ. അത് നമ്മളറിഞ്ഞിരുന്നില്ല.
ഇവര് നമ്മളെ കയറ്റിവിട്ടു.അപ്പോൾ ആദ്യം പോയ രണ്ട് സ്ത്രീകൾ പകുതി വഴിയില്‍ സ്റ്റക്കായി കിടക്കുകയായിരുന്നു. എന്റെ കാർട്ട് വന്നിട്ട് ഇവരുടെ കാർട്ടിൽ ഇടിക്കാൻ പോയി. ഞാനും സായിയും ഒരുമിച്ചായിരുന്നു ആ കാർട്ടിൽ. ഞാൻ ആയിരുന്നു മുൻപിൽ. ഞാൻ പെട്ടെന്ന് കാല് വെച്ച് മുൻപോട്ട് തടുക്കാൻ ശ്രമിച്ചു. അത്രയും ശക്തിയിലായതിനാൽ കാല് മടങ്ങി, മുട്ട് ഇടിച്ച് നീര് വന്നു. സായിക്കും കാലിനും മുട്ടിനുമൊക്കെ നീരായി. അവസാനിക്കും വരെ കാല് വെച്ച് പുഷ് ചെയ്തോണ്ടിരുന്നു.
വല്ലാതെ പേടിച്ചുപോയി ഞാൻ. അപ്രതീക്ഷിതമായിരുന്നു. വല്ലാത്തൊരു അവസ്ഥയായി പോയി. ഹെല്‍പ് എന്ന് വിളിച്ച് പറഞ്ഞെങ്കിലും ഒന്നും ചെയ്യാനായില്ല. കാടിന്റെ നടുവിലായിരുന്നു. അവിടെയൊന്നും അവർ കാമറ വെച്ചിട്ടില്ലെന്നത് പിന്നീടാണ് മനസിലായത്. അത് കഴിഞ്ഞ് ഞങ്ങൾ അവരോട് പരാതി പറഞ്ഞു. സുരക്ഷ വിഭാഗത്തിലെ ആളുകളെ വിളിച്ചെങ്കിലും കാര്യമായ പ്രതികരണങ്ങൾ ഉണ്ടായില്ല. എച്ച്ആർ വിഭാഗത്തിലെ ആളുകൾ വിളിച്ചെങ്കിലും അതേ അവസ്ഥയായിരുന്നു. അതിനിടയിൽ ഞങ്ങൾ ലോക്കൽ പോലീസിനെ ബന്ധപ്പെട്ടു. ഈ സമയത്ത് മാനേജർ വന്നിരുന്നു. ഫസ്റ്റ് എയ്ഡ് പോലും എനിക്ക് അരമണിക്കൂർ കഴിഞ്ഞാണ് കിട്ടിയത്.
പരാതി കേട്ട പോലീസ് വന്ന് ആദ്യം അനുകൂലമായിട്ടായിരുന്നു പ്രതികരിച്ചത്. പിന്നീട് പക്ഷെ അവർ ഓപറേഷൻ മാനേജറുമായിട്ടൊക്കെ സംസാരിച്ചതിന് ശേഷം കാര്യങ്ങൾ മാറി. ഇങ്ങനെയൊരു സംഭവം നടന്നെന്ന് റിപ്പോർ്ട്ട് തരാൻ പറഞ്ഞെങ്കിലും അവർ സമ്മതിച്ചില്ല. ഇതൊരു ചെറിയൊരു അപകടമാണെന്ന മട്ടിലാണ് പ്രതികരിച്ചത്. എന്നെ സംബന്ധിച്ച് വലിയ അപകടമല്ല സംഭവിച്ചത്. പക്ഷെ നാളെ ഇവിടെ എത്തുന്നവർക്ക് അപകടത്തിനുള്ള സാധ്യത ഉണ്ട്.
എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ എനിക്ക്. ഭാഗ്യത്തിനാണ് അങ്ങനെ കാൽ ഉയർത്തി ചെയ്യാൻ കഴിഞ്ഞത്. ആദ്യം സായിയോടായിരുന്നു മുൻപിൽ ഇരിക്കാൻ പറഞ്ഞത്. അവനായിരുന്നെങ്കിൽ എനിക്ക് ആലോചിക്കാൻ പോലും പറ്റുന്നില്ല. രാത്രിയൊക്കെ നല്ല വേദനയായിരുന്നു. ഈ സമയത്താണ് നമ്മുടെ രാജ്യത്തായിരുന്നെങ്കിൽ എന്ന് തോന്നുന്നത്. കാരണം അവിടെയായിരുന്നെങ്കിൽ അധികൃതരുടെ കൃത്യമായ ശ്രദ്ധ കിട്ടിയേനെ. നമ്മുടെ നാട് ഇതിനെക്കാളും സുരക്ഷിതമാണ്', എന്നായിരുന്നു നവ്യ പറഞ്ഞത്.
https://www.facebook.com/Malayalivartha