ദുബായിൽ ഇന്ത്യൻ ജീവനക്കാരെ ആക്രമിച്ച് മൂന്നു ലക്ഷം ദിർഹം തട്ടിയ സംഭവം: മൂന്ന് പാകിസ്താനികൾക്ക് ശിക്ഷ

കടയിലേക്ക് അതിക്രമിച്ച് കയറി കടയുടമയെ ആക്രമിച്ച സംഭവം. ഇന്ത്യക്കാരനായ ജീവനക്കാരനെ ആക്രമിച്ചത് പാകിസ്ഥാനികൾ എന്ന് കണ്ടെത്തി. ദുബായ് പോലീസിന്റെ ക്രിമിനൽ അന്വേഷണ ഉദ്യോഗസ്ഥരായി ചമഞ്ഞായിരുന്നു നായിഫിലെ ഒരു സ്വർണ വ്യാപാര കമ്പനിയുടെ ഓഫീസിൽ മൂവർ സംഘം സായുധ കൊള്ള നടത്തിയത്.
കഴിഞ്ഞ വർഷം മാർച്ച് ഏഴിന് നടന്ന സംഭവത്തിൽ മൂന്നു ലക്ഷത്തിലേറെ ദിർഹമും മൊബൈൽ ഫോണുകളുമാണ് പ്രതികൾ തട്ടിയെടുത്തിരുന്നത്. ദുബായ് നായിഫിലെ വ്യാപാര സ്ഥാപനത്തിലാണ് ആക്രമണം നടന്നിരുന്നത്. സംഭവത്തിൽ പ്രതികൾക്കെതിരെ കടുത്ത നടപടയുണ്ടാകുമെന്നാണ് വിവരം. നായിഫിലെ ഒരു വാണിജ്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒരു സ്വർണ വ്യാപാര സ്ഥാപനത്തിന്റെ ഓഫീസിലായിരുന്നു സിഐഡി പോലീസ് എന്ന വ്യാജേന മൂന്നംഗ സംഘം കൊള്ള നടത്തിയത്.
മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിലായിരുന്നു അക്രമം എന്ന് പോലീസ് പറഞ്ഞു. സംഭവ ദിവസം, കുറ്റവാളികളായ മൂന്നുപേർ കെട്ടിടത്തിൽ പ്രവേശിച്ച് രണ്ടാം നിലയിലുള്ള കമ്പനിയുടെ ഓഫീസിലെത്തുകയായിരുന്നു. മറ്റൊരാൾ പുറത്തെ കാര്യങ്ങൾ നിരീക്ഷിക്കുന്നതിനായി ഓഫീസിന് പുറത്ത് നിന്നു.
ഓഫീസ് ജീവനക്കാരനായ ഇന്ത്യൻ പൗരൻ ഓഫീസ് തുറക്കുന്ന സമയത്ത് പതിയിരുന്ന് ആക്രമിച്ച് ബലമായി അകത്തേക്ക് തള്ളിയിടുകയായിരുന്നു.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഓഫീസർമാരാണെന്ന് അവകാശപ്പെട്ട സംഘം, ജീവനക്കാരന്റെ സാംസങ് എസ് 32 അൾട്രാ ഫോൺ പിടിച്ചെടുത്തു. തൊട്ടുപിന്നാലെ, ഓഫീസിലെത്തിയ മറ്റൊരു ഇന്ത്യൻ ജീവനക്കാരനെയും അക്രമിച്ച സംഘം കൈയിലുണ്ടായ ഐഫോൺ 14 പ്രോയും തട്ടിയെടുത്തു.
പിന്നീട് അക്രമികൾ ഓഫീസ് മേശയിൽ സൂക്ഷിച്ചിരുന്ന 322,000 ദിർഹം പണവും നിരീക്ഷണ ക്യാമറ റെക്കോർഡിങ് ഉപകരണവും മോഷ്ടിച്ച് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. ഉടൻ തന്നെ സംഭവം പോലീസിൽ റിപ്പോർട്ട് ചെയ്യുകയും ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ ടീമിന് രൂപം നൽകിയ പോലിസ് പ്രതികൾക്കായി വല വിരിക്കുകയുമായിരുന്നു.
അധികം വൈകാതെ സംഘത്തിൽ ഉൾപ്പെട്ട നാല് പേരെ പോലിസ് അറസ്റ്റ് ചെയ്യുകയും പ്രതികളിൽനിന്ന് ഉദ്യോഗസ്ഥർ 34,305 ദിർഹം കണ്ടെടുക്കുകയും ചെയ്തു. മോഷണം, പിടിച്ചുപറി, അക്രമം നടത്തൽ, നിയമ വിരുദ്ധമായി ഓഫീസിൽ അതിക്രമിച്ചു കടക്കൽ, നിയമപാലകരായി ആൾമാറാട്ടം നടത്തൽ തുടങ്ങിയ കുറ്റങ്ങളായിരുന്നു പ്രതികൾക്കെതിരെ ചുമയത്തിയിരുന്നത്.
വിചാരണാവേളയിൽ പ്രതികൾ കുറ്റം നിഷേധിച്ചെങ്കിലും തെളിവുകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ കോടതി മൂന്നുപേരെ കുറ്റക്കാരെന്ന് കണ്ടെത്തുകയായിരുന്നു. ഓരോരുത്തർക്കും ഒരു വർഷം തടവും തുടർന്ന് നാടുകടത്തലും വിധിച്ചു.
കൂടാതെ, ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി മൂന്നു പേർക്കും കൂടി 290,795 ദിർഹം പിഴയും വിധിച്ചു. പിഴ അടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ, ഓരോ 100 ദിർഹത്തിനും ഒരു ദിവസം കൂടി ജയിലിൽ കിടക്കേണ്ടിവരും. അതേസമയം, ഓഫീസിന് പുറത്ത് കാവൽനിന്ന നാലാം പ്രതിയെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു.
https://www.facebook.com/Malayalivartha