ടോക്കിയോയിൽ ക്വാഡ് ഉച്ചകോടി... മോദി ബൈഡൻ കൂടിക്കാഴ്ച... കണ്ണുകടിച്ച് പാക്കും ചൈനയും
പ്രധാനമന്ത്രി നരേന്ദ്രമോദി നാലാമത് ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കും. മെയ് 24ന് ടോക്കിയോയിലാണ് ഉച്ചകോടി. ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളാണ് ക്വാഡിലെ അംഗങ്ങൾ.
ഉച്ചകോടി വേളയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി മോദി പ്രത്യേക കൂടിക്കാഴ്ച നടത്താനും തീരുമാനമുണ്ട്. ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിഡയേയും മോദി പ്രത്യേകം നേരിൽ കാണും. മെയ് 24ന് തന്നെയാണ് ജപ്പാൻ പ്രധാനമന്ത്രിയെയും യുഎസ് പ്രസിഡന്റിനെയും മോദി കാണുക. ഇതിനിടെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തിയേക്കും. വിദേശകാര്യ മന്ത്രാലയം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ക്വാഡ് പ്രതിനിധികളുടെ നാലാമത്തെ ഉച്ചകോടിയാണ് ടോക്കിയോയിൽ നടക്കുന്നത്. ആദ്യത്തെ ഉച്ചകോടി വെർച്വൽ കൂടിക്കാഴ്ചയായിരുന്നു. 2021 മാർച്ചിലായിരുന്നു ഇത് നടന്നത്. ഇന്തോ-പസഫിക്കിന്റെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായുള്ള വിഷയങ്ങളാണ് ക്വാഡ് ഉച്ചകോടിയിൽ ചർച്ചയാവുക.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം നേപ്പാൾ സന്ദർശനം നടത്തിയിരുന്നു. ഇന്ത്യാ - നേപ്പാൾ ബന്ധം ഹിമാലയം പോലെ ഉറച്ചതെന്നാണ് നരേന്ദ്ര മോദി സന്ദർശനത്തിനിടെ പറഞ്ഞത്. നേപ്പാളിലെ ലുംബിനിയിൽ ബുദ്ധ പൂർണ്ണിമ ആഘോഷത്തിലും പ്രധാനമന്ത്രി സംസാരിച്ചിരുന്നു. സന്ദർശനത്തിനിടെ വിവിധ മേഖലകളിലെ സഹകരണത്തിന് ഇന്ത്യയും നേപ്പാളും ആറ് കരാറുകളിലും ഒപ്പിട്ടു.
https://www.facebook.com/Malayalivartha