യുദ്ധകാഹളം മുഴക്കി ചൈനീസ് വിമാന വാഹിനിക്കപ്പൽ... ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്... ലക്ഷ്യം ജപ്പാനും തയ്‌വാനുമോ?
ചൈനീസ് വിമാന വാഹിനിക്കപ്പലായ ലിയാനിങ് സര്‍വ സന്നാഹങ്ങളോടെ ജപ്പാനും തയ്‌വാനും ഇടയിലെ ഉള്‍ക്കടലില്‍ സൈനികാഭ്യാസം നടത്തിയതായി വാർത്തകൾ പുറത്ത് വരികയാണ്. ജാപ്പനീസ് സേനയുടേയും അമേരിക്കയുടേയും ശക്തമായ നിരീക്ഷണത്തിലായിരുന്നു ചൈനീസ് വിമാന വാഹിനിക്കപ്പലിന്റെ രണ്ടാഴ്ചയോളമായുള്ള നീക്കങ്ങള്‍ കണ്ടെത്തിയത്. സാറ്റലൈറ്റ് ചിത്രങ്ങളിലും ചൈനീസ് നീക്കം എങ്ങനെയാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ്.
ലിയോനിങ്ങിനൊപ്പം ഒരു സൈനിക വ്യൂഹം തന്നെ ചൈന ഒരുക്കിയിട്ടുണ്ട്. നാന്‍ചാങ് ടൈപ്പ് 055 പടക്കപ്പലുകള്‍ മൂന്ന് ടൈപ്പ് 052 ഡി ഡിസ്‌ട്രോയര്‍ പടക്കപ്പലുകള്‍, ടൈപ്പ് 052സി പടക്കപ്പല്‍, ടൈപ്പ് 054എ ഫ്രിഗേറ്റ് പടക്കപ്പല്‍, ടൈപ്പ് 901 പടക്കപ്പല്‍ എന്നിവയും ലിയോനിങ്ങിനെ അനുഗമിക്കുന്നുണ്ട്. ഇത് ആദ്യമായാണ് ലിയോനിങ് വിമാന വാഹിനിക്കപ്പലിനെ പടിഞ്ഞാറന്‍ പസിഫിക്കിലോ മിയാക്കോ ഉള്‍ക്കടലിലോ കണ്ടെത്തുന്നത്. ജപ്പാനും തയ്‌വാനും ഇടയിലുള്ള തന്ത്രപ്രധാനമായ ഉള്‍ക്കടലാണ് മിയാക്കോ.
ജപ്പാന്റെ യായേമ ദ്വീപുകളില്‍ നിന്നും 85 നോട്ടിക്കല്‍ മൈലും തയ്‌വാനില്‍ നിന്നും 160 നോട്ടിക്കല്‍ മൈല്‍ അകലെയുമായിട്ടായിരുന്നു ചൈനീസ് വിമാന വാഹിനിക്കപ്പലിന്റെ സഞ്ചാരം. മേയ് മൂന്നിനും ഒൻപതിനും ഇടയില്‍ ലിയോനിങില്‍ സൈനികാഭ്യാസം നടന്നുവെന്നും ജാപ്പനീസ് പ്രതിരോധ മന്ത്രി നോബോ കിഷി വ്യക്തമാക്കുകയുണ്ടായി. ഷെന്‍യാങ് ജെ 15 പോര്‍വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും മുങ്ങിക്കപ്പലുകളെ പ്രതിരോധിക്കാനുള്ള അഭ്യാസങ്ങളും സൈനികാഭ്യാസത്തിന്റെ ഭാഗമായി നടന്നു.
തായ്‌വാനുമായുള്ള പ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ട് 2021 ഏപ്രില്‍ മാസത്തിലും ലിയോനിങ് വിമാന വാഹിനിക്കപ്പല്‍ മറ്റു പടക്കപ്പലുകളുമായി ദക്ഷിണ ചൈന ഉള്‍ക്കടലില്‍ നീക്കം നടത്തിയിരുന്നു. ഇതിനിടെ കടലില്‍ അമേരിക്കയുടെ തിയഡോര്‍ റൂസ്‌വെല്‍റ്റ് പടക്കപ്പല്‍ സേനയുടെ സമീപത്ത് ചൈനീസ് പടക്കപ്പലുകള്‍ എത്തിയത് ആശങ്കകള്‍ വര്‍ധിപ്പിച്ചിരുന്നു.
ചൈനയുടെ പുതിയ നീക്കം അമേരിക്കയുടേയും ജപ്പാന്റേയും തയ്‌വാന്റേയും ശ്രദ്ധ ആകര്‍ഷിക്കുന്നതായിരുന്നു. ഒരു യുദ്ധ സമാന അന്തരീക്ഷത്തില്‍ പ്രതികരിക്കുന്നതിന് സമാനമായ രീതിയിലായിരുന്നു ചൈനീസ് പടക്കപ്പലുകളുടെ നീക്കവും സൈനികാഭ്യാസവും. അമേരിക്കയുടെ ആര്‍സി- 135 റിവെറ്റ് ജോയിന്റ് നിരീക്ഷണ വിമാനങ്ങള്‍ തുടര്‍ച്ചയായി ചൈനീസ് വിമാനവാഹിനിക്കപ്പലിന്റേയും പടക്കപ്പലുകളുടേയും നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
https://www.facebook.com/Malayalivartha