റഷ്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ വച്ച് വിലപേശി യുക്രൈന്‍; ശീതീകരിച്ച തീവണ്ടിയില്‍ മൃതദേഹങ്ങള്‍ക്കായി പ്രത്യേക സംവിധാനം; തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന
ഹര്‍കീവ് നഗരം റഷ്യയില്‍ നിന്ന് തിരിച്ചുപിടിച്ചതോടെ നഗരാവിഷ്ടങ്ങള്‍ക്കിടയില്‍ ചിതറിക്കിടക്കുന്ന റഷ്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ ശേഖരിച്ച് സൂക്ഷിച്ച് യുക്രെയ്ന്‍. 3 മാസമായി ഭൂഗര്‍ഭ മെട്രോയില്‍ അഭയം തേടിയിരുന്ന ജനം പുറത്തിറങ്ങിയതോടെ നഗരം സജീവമായതിനു പിന്നാലെയാണ് കൂടുതല്‍ റഷ്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ശീതീകരിച്ച ട്രെയിന്‍ കംപാര്‍ട്ട്‌മെന്റുകളിലായി റഷ്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. റഷ്യയോട് വിലപേശാനാണ് യുക്രൈന്റെ തീരുമാനം. യുദ്ധത്തടവുകാരുടെ കൈമാറ്റത്തിനായി സമ്മര്‍ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നത്.
കൊല്ലപ്പെട്ട സൈനികരുടെ ശരീരത്തിലുള്ള ടാറ്റൂകള്‍ മുതല്‍ ഡിഎന്‍എ വരെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ഉപയോഗിക്കുന്നു. ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ പ്രത്യേകം സൂക്ഷിക്കുന്നതായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന യുക്രെയ്!നിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ ക്യാപ്റ്റന്‍ ആന്റണ്‍ ഇവാനിക്കോവ് പറഞ്ഞു. കൊല്ലപ്പെട്ട സൈനികരെ തിരിച്ചറിയാന്‍ ഏതെങ്കിലും തരത്തില്‍ സഹായിക്കുന്ന രേഖകളോ പേരുകള്‍ രേഖപ്പെടുത്തിയ ക്രെഡിറ്റ് കാര്‍ഡുകളോ മറ്റോ യുദ്ധഭൂമിയില്‍ നിന്ന് ശേഖരിക്കാന്‍ ശ്രമിക്കുന്നതായും സാധ്യമല്ലാത്ത അവസ്ഥയില്‍ ഡിഎന്‍എ സാംപിള്‍ ശേഖരിക്കുന്നതായും ആന്റണ്‍ ഇവാനിക്കോവ് പറഞ്ഞു.
യുദ്ധത്തടവുകാരെ വിട്ടുകൊടുക്കുന്നതുമായി റഷ്യന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടക്കുന്ന കീവില്‍ മൃതദേഹങ്ങള്‍ ട്രെയിന്‍ മാര്‍ഗമാണ് എത്തിക്കുന്നത്. ഹര്‍കീവിലെ കനത്ത ആക്രമണം നടന്ന മാല രോഹനിലെ കിണറ്റില്‍ നിന്നാണ് രണ്ട് റഷ്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഒരാളുടെ കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. മരണകാരണം വ്യക്തമല്ലെന്ന് അധികൃതര്‍ പറയുന്നു. ഈ പ്രദേശത്ത് നിന്ന് തന്നെയുള്ള ആഴം കുറഞ്ഞ കുഴിയില്‍ അടക്കം ചെയ്ത നിലയിലാണ് ഒരു മൃതദേഹം കണ്ടെത്തിയത്. സൈനികന്റെ പേരും സംസ്‌കരിച്ച തീയതിയും ഒരു കാര്‍ഡില്‍ എഴുതി വച്ചിരുന്നു.
കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ക്കിടെ കണ്ടെത്തിയ 12 മൃതദേഹങ്ങളില്‍ ഒന്ന് ഒരു സ്ത്രീയുടെ വീടിനോട് ചേര്‍ന്നുള്ള ഭൂഗര്‍ഭ അറയില്‍ നിന്നാണ് കിട്ടിയത്. പ്രദേശത്ത് ഒറ്റപ്പെട്ടുപോയ സൈനികന്‍ സ്വയം വെടിവച്ച് മരിച്ചതാണെന്നാണ് യുക്രെയ്!ന്‍ സൈന്യത്തിന്റെ വിശദീകരണം. യുക്രെയ്!ന്‍ പ്രതിരോധസേന കൊന്നൊടുക്കിയ നിരവധി റഷ്യന്‍ സൈനികരുടെ മൃതദേഹങ്ങളാണ് ഹര്‍കീവില്‍ ചിതറിക്കിടക്കുന്നത്. റഷ്യന്‍ അധിനിവേശ നഗരങ്ങളിലെ യുക്രെയ്ന്‍ യുദ്ധത്തടവുകാരെയും കൊല്ലപ്പെട്ട സൈനികരുടെയും മൃതദേഹങ്ങളും കൈമാറണമെന്ന യുക്രെയ്ന്‍ അഭ്യര്‍ഥനയോട് റഷ്യന്‍ പ്രതിരോധമന്ത്രാലയം അനുകൂലമായി പ്രതികരിച്ചിരുന്നില്ല.
ശക്തമായ പേരാട്ടം നടക്കുന്ന കിഴക്കന്‍ യുക്രെയ്‌നിലെ സീവിയറേ ഡോണെറ്റ്‌സ്‌ക്, ലൈസിഷാങ്ക് എന്നീ ഇരട്ട നഗരങ്ങളിലും റഷ്യ വലിയ ആള്‍നാശം നേരിടുന്നതായാണ് റിപ്പോര്‍ട്ട്. യുക്രെയ്!നിലെ റഷ്യന്‍ അധിനിവേശം ആരംഭിച്ച ഫെബ്രുവരി 24 മുതല്‍ മേയ് 24 വരെ 29,500 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് യുക്രെയ്!ന്‍ പ്രതിരോധസേനയുടെ അവകാശവാദം. കിഴക്കന്‍ പ്രവിശ്യകളായ ഡോണെറ്റ്‌സ്‌കും ലുഹാന്‍സ്‌കും നിയന്ത്രണത്തിലാക്കിയതിനു പിന്നാലെയാണ് യുദ്ധത്തില്‍ ഏറെ നിര്‍ണായകമാകുന്ന സീവിയറേ ഡോണെറ്റ്‌സ്‌ക്, ലൈസിഷാങ്ക് നഗരങ്ങള്‍ കീഴടക്കാനുള്ള റഷ്യന്‍ പോരാട്ടം.
ഡോണ്‍ബാസ് മേഖലയില്‍ റഷ്യ നിരന്തരമായ ആക്രമണമാണ് നടത്തുന്നത്. മിസൈല്‍ വര്‍ഷം തുടരുന്നതിനൊപ്പം ടാങ്ക് വ്യൂഹങ്ങള്‍ എല്ലാം തകര്‍ത്തു നീങ്ങുന്നു. പിടിയിലായ യുക്രെയ്ന്‍ പോരാളികളെ വിചാരണ ചെയ്തു ശിക്ഷിക്കുന്നതിന് ട്രൈബ്യൂണല്‍ രൂപീകരിക്കാന്‍ നടപടി ആരംഭിച്ചതായി ഡോണെറ്റ്‌സ്‌കിലെ റഷ്യ അനുകൂല വിമത നേതാവ് അറിയിച്ചു. ഡോണ്‍ബാസ് മേഖലയിലും റഷ്യ വലിയ ആള്‍നാശം നേരിടുന്നതായും കണക്കുകള്‍ ശേഖരിക്കുന്നതായം യുക്രെയ്!ന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha