സിന്ധു നദീജല ഉടമ്പടിയിൽ ഒപ്പവച്ച് ഇന്ത്യയും പാക്കും! ജലയുദ്ധത്തിന്റ വക്കിലോ?
കശ്മീർ താഴ്വരയുടെ കാര്യത്തിൽ ഇന്ത്യ കൈക്കൊണ്ടിരിക്കുന്ന പുതിയ നയങ്ങളുടെ പേരിൽ, ചെല്ലുന്ന അന്താരാഷ്ട്ര വേദികളിൽ എല്ലാം തന്നെ കോലാഹലങ്ങൾ ഉയർത്തുകയാണ് പാകിസ്ഥാൻ. നിരന്തരം കുറ്റപ്പെടുത്താൻ മാത്രമായി നാവെടുക്കുന്ന പാക്കിസ്താനുമായി സന്ധിയിലേർപ്പെടുകയാണ് ഇന്ത്യ.
സിന്ധു നദീജല വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇന്ത്യയും പാകിസ്ഥാനും ഒപ്പുവച്ചു എന്ന വാർത്തകൾ ഇത് ശരിവയ്ക്കുന്നതാണ്. ഈ വര്‍ഷം മാര്‍ച്ച് 31ന് അവസാനിക്കുന്ന വാര്‍ഷിക റിപ്പോര്‍ട്ടാണ് രണ്ട് ദിവസത്തെ യോഗത്തില്‍ സിന്ധുനദീജല കമ്മിഷന്‍ അംഗീകരിച്ചത്. കമ്മിഷന്റെ 118ാമത് ദ്വിദിന യോഗം തിങ്കളാഴ്ചയാണ് ന്യൂഡല്‍ഹിയില്‍ ആരംഭിച്ചത്.
1960ലെ സിന്ധു നദീജല ഉടമ്പടി പ്രകാരം വര്‍ഷന്തോറും ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടത്താറുണ്ട്. സയ്യിദ് മുഹമ്മദ്, മെഹര്‍ അലി ഷാ, സാഹിബ്സാദ് ഖാന്‍, ഹബീബ് ഉള്ളാ ബോഡ്ല, സമന്‍ മുനീബ്, ഖാലിദ് മഹ്‌മൂദ് എന്നിവരടങ്ങിയതാണ് പാകിസ്താന്റെ പ്രതിനിധി സംഘം. സിന്ധു കമ്മീഷണര്‍ എ കെ പാലിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ഇന്ത്യയ്ക്കു വേണ്ടി ചര്‍ച്ചകളില്‍ പങ്കെടുത്തത്. 117ാമത് യോഗം ഈ വര്‍ഷം മാര്‍ച്ച് ഒന്നു മുതല്‍ മൂന്നുവരെ ഇസ്ലാമാബാദില്‍ ചേര്‍ന്നിരുന്നു.
സിന്ധു നദീജല ഉടമ്പടിയുടെ (ഐഡബ്ല്യുടി) ഭാഗമായുള്ള കൂടിക്കാഴ്ച സൗഹാർദ്ദപരമായ രീതിയിലാണ് നടന്നതെന്നും ഇരുരാജ്യങ്ങളുടെയും പ്രതിബദ്ധതയെ കമ്മീഷൻ വിലമതിക്കുന്നതായും കൂടിക്കാഴ്ചയ്ക്ക് ശേഷം ചൊവ്വാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഹൃദ്യമായ രീതിയിലാണ് കൂടിക്കാഴ്ച നടന്നത്. സിന്ധു നദീജല ഉടമ്പടി പ്രകാരം ഇടയ്‌ക്കിടെ ഇടപഴകാനും ഉഭയകക്ഷി ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാനുമുള്ള ഇരുവിഭാഗത്തിന്റെയും പ്രതിബദ്ധതയെ കമ്മീഷൻ അഭിനന്ദിച്ചു," വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നുണ്ട്.
1960 ലെ സിന്ധു നദീതട ഉടമ്പടി ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ സിന്ധു നദീതടത്തിലെ ആറ് നദികളിലെ ജലം പങ്കിടുന്നതിന്റെ വിശദാംശങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്. 1960 സെപ്തംബർ 19 -ന് കറാച്ചിയിൽ വച്ച് ഇന്ത്യയുടെ പ്രധാനമന്ത്രി നെഹ്‍റുവും പാകിസ്താൻ പ്രസിഡന്റ് അയൂബ് ഖാനും ഒപ്പുവച്ച 'സിന്ധു നദീജല ഉടമ്പടി' ആണ് ഇരുരാജ്യങ്ങൾക്കും ഇടയിലെ നദീജലം പങ്കുവെക്കുന്നതിനുള്ള നിലവിലെ മാർഗ്ഗനിർദ്ദേശരേഖ.
ഈ കരാർ പ്രകാരം കിഴക്കോട്ടൊഴുകുന്ന ബിയാസ്, രാവി, സത്ലജ് എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്കും പടിഞ്ഞാറോട്ടൊഴുകുന്ന സിന്ധു, ചിനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാകിസ്താനും ലഭിച്ചു. 'ജലം എങ്ങനെ പങ്കുവയ്ക്കും' എന്നുള്ളതായിരുന്നു കൂടിയ വിവാദങ്ങൾ ഉണ്ടാക്കിയ വ്യവസ്ഥ. പാകിസ്താനിലേക്ക് ഒഴുകുന്ന നദികൾ ആദ്യം ഇന്ത്യയിൽക്കൂടി ഒഴുകുന്നതിനാൽ, അതിലെ ജലം ജലസേചനത്തിനും യാത്രയ്ക്കും വൈദ്യുതോൽപ്പാദനത്തിനും ഇന്ത്യയ്ക്ക് ഉപയോഗിക്കാൻ വ്യവസ്ഥകൾ ഉണ്ടായിരുന്നു.
എന്നാൽ, പാകിസ്ഥാൻ കശ്മീർ വിഷയത്തിൽ കാണിച്ചു കൊണ്ടിരിക്കുന്ന ശത്രുതാ മനോഭാവം നദിയിലെ വെള്ളത്തിന്റെ കാര്യത്തിൽ തങ്ങളുടെ നയം മാറ്റാൻ ഇന്ത്യൻ ഗവണ്മെന്റിനെ പ്രേരിപ്പിച്ചേക്കും എന്നാണ് കരുതപ്പെടുന്നത്. കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിങ്ങ് ശെഖാവത്ത് കഴിഞ്ഞ ദിവസം അറിയിച്ചത് സിന്ധു നദീജല കരാർ ലംഘിക്കാതെ തന്നെ ഇന്ത്യ പാകിസ്താനിലേക്കുള്ള നദീജലത്തിന്റെ അളവ് കുറക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കും എന്നാണ്. ഇത് സംബന്ധിച്ചുള്ള ആരോപണങ്ങളുമായി പാകിസ്ഥാനിലെ അധികാരികൾ ഇതിനകം തന്നെ വന്നുകഴിഞ്ഞു.
പാകിസ്ഥാന്റെ ഭാഗത്തുനിന്നും അതിർത്തികടന്നുള്ള ഭീകരാക്രമണങ്ങളിൽ സഹികെട്ട് ഒടുവിൽ 2016 -ൽ ഈ സിന്ധു നദീജല ഉടമ്പടിയുടെ ഒരു സമ്മേളനം റദ്ദാക്കിക്കൊണ്ട് നരേന്ദ്ര മോദി പറഞ്ഞത് ഇപ്രകാരമായിരുന്നു, "ചോരയും വെള്ളവും കൂടി ഒന്നിച്ചൊഴുകിയാൽ ശരിയാവില്ല..!" അതിനും ശേഷമാണ് 2019 ഫെബ്രുവരിയിൽ പുൽവാമയിൽ ആക്രമണം നടക്കുന്നതും, സർക്കാർ ജലവിനിയോഗം സംബന്ധിച്ച തങ്ങളുടെ നിലപാട് കൂടുതൽ കടുപ്പിക്കാൻ തീരുമാനിക്കുന്നതും. അല്ലെങ്കിൽ തന്നെ, നരേന്ദ്ര മോദി സർക്കാരിനെ സംബന്ധിച്ചിടത്തോളം രാജ്യത്ത് ലഭ്യമായ ജലത്തിന്റെ ഫലപ്രദമായ വിനിയോഗം ഒരു അഭിമാനപ്രശ്നം കൂടിയായി പിന്നീട് മാറിയിരുന്നു.
സിന്ധു ജല ഉടമ്പടിയുടെ (IWT) പ്രസക്തമായ വ്യവസ്ഥകള്‍ അനുസരിച്ച് ഇന്ത്യയിലും പാകിസ്ഥാനിലും മാറിമാറി മീറ്റിംഗ് എല്ലാ വര്‍ഷവും നടത്തേണ്ടതുണ്ട്. സിന്ധു നദീജല ഉടമ്പടി അതിന്റെ യഥാര്‍ത്ഥ തത്വത്തില്‍ തന്നെ നടപ്പാക്കാനുള്ള പ്രതിജ്ഞാബദ്ധത ഇന്ത്യയും പാകിസ്ഥാനും ആവര്‍ത്തിച്ചിരുന്നു. സിന്ധു നദീജല കമ്മീഷന്റെ അടുത്ത യോഗവും ഇന്ത്യയില്‍ തന്നെ നടക്കുമെന്നാണ് പ്രതീക്ഷ. ഉടമ്പടിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനുള്ള ഇരുരാജ്യങ്ങളുടേയും പരിശ്രമത്തെ കമ്മിഷന്‍ അഭിനന്ദിച്ചു. അടുത്ത യോഗം പാകിസ്ഥാനില്‍ ചേരാന്‍ തീരുമാനിച്ചതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha