യുക്രൈന്റെ അഞ്ചില്‍ ഒന്നും പിടിച്ചടക്കി റഷ്യ നാറ്റോയോട് സഹായത്തിനായി കേണപേക്ഷിച്ച് സെലന്‍സ്‌കി കൂടെയുണ്ടാകുമെന്ന് അമേരിക്ക
യുക്രെയ്ന്‍ റഷ്യ യുദ്ധം നൂറു ദിവസം പിന്നിടുമ്പോള്‍ ആക്രമണങ്ങള്‍ ഉടനെ അവസാനിക്കുന്നതിന്റെ ഒരു സൂചനയും ലഭ്യമാകുന്നില്ല. രാജ്യത്തിന്റെ അഞ്ചിലൊന്ന് റഷ്യ പിടിച്ചെന്നു സമ്മതിക്കുന്ന യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി, റഷ്യ പിടിച്ച പ്രദേശങ്ങള്‍ ഒന്നൊന്നായി തിരിച്ചുപിടിക്കയാണെന്നും അവകാശപ്പെട്ടു. യുഎസും ജര്‍മനിയും വാഗ്ദാനം ചെയ്തു റോക്കറ്റ്, റഡാര്‍ സംവിധാനം ഉടന്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ യുക്രെയ്‌നിനു കൂടുതല്‍ ആയുധങ്ങള്‍ നല്‍കാനുള്ള നീക്കം 'തീക്കളി'യാണെന്നും സ്ഥിതി വഷളാക്കാനേ ഉപകരിക്കൂ എന്നും റഷ്യ മുന്നറിയിപ്പു നല്‍കി. ലക്ഷ്യമിട്ടതുപോലെ കാര്യങ്ങള്‍ മുന്നേറുന്നുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ അവകാശപ്പെട്ടു.
ലുഹാന്‍സ്‌ക് മേഖലയില്‍ സിവീയറോഡോണെസ്റ്റ്‌സ്‌ക് നഗരം പൂര്‍ണ നിയന്ത്രണത്തിലാക്കാന്‍ റഷ്യ കനത്ത ആക്രമണമാണ് അഴിച്ചുവിട്ടച്. സമീപത്തുള്ള ലൈസിഷാന്‍സ്‌ക് കേന്ദ്രമാക്കി യുക്രെയ്ന്‍ ചെറുത്തുനില്‍പ് ശക്തമാക്കി. ഡോണെറ്റ്‌സ്‌ക് മേഖലയിലെ ഇരട്ടനഗരങ്ങളായ ക്രമറ്റോര്‍സ്‌കും സ്ലൊവ്യാന്‍സ്‌കും പിടിച്ചു വടക്കോട്ടു മുന്നേറാന്‍ റഷ്യ മിസൈല്‍ ആക്രമണം കടുപ്പിച്ചു. ജനവാസ മേഖലകളിലേക്ക് റഷ്യ 15 ക്രൂസ് മിസൈലുകള്‍ അയച്ച് വന്‍ നാശമുണ്ടാക്കിയതായി സെലെന്‍സ്‌കി അറിയിച്ചു. അതേസമയം, യുഎസിനും ജര്‍മനിക്കും പുറമേ ബ്രിട്ടനും യുക്രെയ്‌നിന് അത്യാധുനിക മധ്യദൂര റോക്കറ്റ് സംവിധാനം നല്‍കുമെന്ന് അറിയിച്ചു. മിസൈലുകളും റൈഫിളുകളും ടാങ്ക് വേധ ആയുധങ്ങളും നല്‍കുമെന്ന് സ്വീഡന്‍ അറിയിച്ചു.
നയതന്ത്ര പിന്തുണ വര്‍ധിപ്പിക്കുന്നതിനായി യുക്രെയ്ന്‍ യുഎസ് അംബാസഡര്‍ ബ്രിജിറ്റ് ബ്രിങ്കിന് സ്വീകരണം നല്‍കി അവരോധിച്ചു. 2019ല്‍ ട്രംപ് അംബാസഡറെ പിന്‍വലിച്ചശേഷം എത്തുന്ന ആദ്യ അംബാസഡറാണ് ബ്രിങ്ക്. പലിശനിരക്ക് 10ല്‍ നിന്ന് 25% ആയി ഉയര്‍ത്തി അനിയന്ത്രിതമായ വിലക്കയറ്റം നിയന്ത്രിക്കാന്‍ യുക്രെയ്ന്‍ ശ്രമം തുടങ്ങി. പുട്ടിനുമായി അടുത്ത ബന്ധമുള്ള കൂടുതല്‍ റഷ്യന്‍ വ്യവസായികള്‍ക്ക് യുഎസ് ഉപരോധം ഏര്‍പ്പെടുത്തി. ഇവരുടെ ആഡംബര നൗകകളും സ്വകാര്യ ജെറ്റുകളും പിടിച്ചെടുക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നി!ര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha