സിറിയയില്‍ വിമതര്‍ക്കുമേല്‍ സൈന്യത്തിന്റെ രാസായുധ പ്രയോഗം; 1300ഓളം പേര്‍ കൊല്ലപ്പെട്ടു.
ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍ വിമതര്‍ക്കു നേരെ സൈന്യം നടത്തിയ രാസായുധ പ്രയോഗത്തില്‍ 1300ലേറെ പേര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിന് ആളുകള്‍ ഗുരുതരാവസ്ഥയിലാണ്. തലസ്ഥാനമായ ദമാസ്കസിലെ എയ്ന്‍ ടര്‍മ, സമാല്‍ക, ജോബര്‍ എന്നിവിടങ്ങളിലാണ് രാസായുധ പ്രയോഗം നടത്തിയെതന്നാണ് റിപ്പോര്‍ട്ട്.
വിമതസേന തമ്പടിച്ചതെന്ന് കരുതുന്ന ഘൗട്ട മേഖലയില്‍ രാസായുധം വഹിക്കുന്ന ബോംബുകളും റോക്കറ്റുകളും ഉപയോഗിച്ച് സൈന്യം തുടര്‍ച്ചയായി ആക്രമണം നടത്തുകയായിരുന്നു. രാസായുധങ്ങള്‍ അടങ്ങിയ റോക്കറ്റുകളാണ് പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സേന വിമതര്‍ക്ക് നേരെ പ്രയോഗിച്ചത്. സ്ത്രീകളും കുട്ടികളുമാണ് മരിച്ചവരില്‍ കൂടുതലും. ആക്രമണത്തിന് ഇരയായവരുടെ വായില്‍ നിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു എന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. രാസായുധ പ്രയോഗത്തെ തുടര്‍ന്ന് അവശരായി ആശുപത്രിയില്‍ കിടക്കുന്ന കുട്ടികളുടെ ചിത്രങ്ങളും മാധ്യമങ്ങള്‍ പുറത്തുവിട്ടു.
അതേസമയം രാസായുധ ആക്രമണം നടന്നെന്ന ആരോപണത്തെ സിറിയ നിഷേധിച്ചു. ഇതെല്ലാം മാധ്യമസൃഷ്ടിയാണെന്നാണ് ഔദ്യോഗിക പ്രതികരണം. നേരത്തേയും സൈന്യം സിറിയയില്‍ രാസായുധ പ്രയോഗം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം സര്‍ക്കാര്‍ തള്ളികളയുകയായിരുന്നു. മാരകമായ സരിന്‍ എന്ന വാതകമാണ് കൂട്ടകൊലയക്ക് ഉപയോഗിച്ചത്.
https://www.facebook.com/Malayalivartha