ഹമാസ് കൂട്ടത്തിനിടയിലേക്ക് ഇരച്ച് ഇസ്രയേല്‍ ടാങ്കുകള്‍;ബങ്കറുകളില്‍ നിലവിളി ആയുധങ്ങളില്ലാതെ നട്ടംതിരിഞ്ഞ് ഭീകരര്‍, റഫയുടെ ഉള്‍മേഖലകളും വടക്കന്‍ ഗാസയിലെ ഷെജയ്യ പ്രദേശവും കേന്ദ്രീകരിച്ച് ഇസ്രയേല്‍ ആക്രമണം,യുദ്ധമുഖത്ത് പുതിയ രീതികള്‍ ജൂതപ്പട പയറ്റുന്നത് ഭീകരരെ വട്ടംകറക്കുന്നു
![](https://www.malayalivartha.com/assets/coverphotos/w657/313861_1719840288.jpg)
ഗാസയുടെ ഉള്‍ഭാഗങ്ങളിലേക്ക് ഇരച്ചുകയറി ഇസ്രയേല്‍ ടാങ്കറുകള്‍. ബങ്കറുകളില്‍ നിന്ന് യുദ്ധത്തിന് പുറത്തേക്ക് ഇരച്ചിറങ്ങുന്ന ഹമാസുകളെ കൂറ്റന്‍ ടാങ്കുകള്‍ ചതച്ചരയ്ക്കുന്നു. ടണലുകളില്‍ നിന്ന് കൂട്ടനിലവിളി ഉയരുകയാണ്. ഹമാസിനെ വലയ്ക്കുന്ന പ്രധാന പ്രതിസന്ധി ഇവരുടെ പക്കല്‍ ആയുധശേഷിയും ആള്‍ബലവും കുറയുന്നു എന്നതാണ്. ആയുധങ്ങള്‍ എത്തിക്കുന്നതിനുള്ള എല്ലാ വഴികളും ഐഡിഎഫ് അടയ്ക്കുന്നു. ഈജിപ്ത് അതിര്‍ത്തി വഴി തുരങ്ങള്‍ ഉണ്ടാക്കി ആയുധങ്ങള്‍ എത്തിച്ചപ്പോള്‍ റഫ വളഞ്ഞ് ചെങ്കീരിപ്പട തുരങ്കങ്ങള്‍ നശിപ്പിച്ചു. ഇസ്രയേല്‍ ടാങ്കുകള്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ ശേഷിയുള്ള ആയുധം ഹമാസിന്റെ പക്കല്‍ ഇപ്പോള്‍ ഇല്ല. യുദ്ധമുഖത്ത് പുതിയ രീതികള്‍ ജൂതപ്പട പയറ്റുന്നത് ഭീകരരെ വട്ടംകറക്കുന്നു.
തെക്കന്‍ ഗാസയില്‍ റഫയുടെ ഉള്‍മേഖലകളും വടക്കന്‍ ഗാസയിലെ ഷെജയ്യ പ്രദേശവും കേന്ദ്രീകരിച്ച് ഇസ്രയേല്‍ സൈന്യം ആക്രമണം ശക്തമാക്കി. ഇവിടങ്ങളില്‍ ഷെല്ലാക്രമണങ്ങളില്‍ ഒട്ടേറെ വീടുകള്‍ തകര്‍ന്നു. റഫയിലെ ഷബൂര പട്ടണത്തില്‍ കുട്ടികളടക്കം ഒരു വീട്ടിലെ 6 പേര്‍ കൊല്ലപ്പെട്ടു. സെന്‍ട്രല്‍ റഫയിലെ അല്‍ ഔദ പള്ളിക്ക് സൈന്യം തീയിട്ടു. 2 ദിവസത്തിനകം ഇന്ധനമെത്തിയില്ലെങ്കില്‍ ഗാസയിലെ ശേഷിക്കുന്ന ആശുപത്രികളുടെയും പ്രവര്‍ത്തനം നിലയ്ക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കി.
ഹമാസിന്റെ ഉന്മൂലനമല്ലാതെ മറ്റൊന്നും മുന്നിലില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു നിലപാട് ആവര്‍ത്തിച്ചു. ഡസന്‍ കണക്കിനു ഹമാസുകാരെ ദിവസവും കൊന്നൊടുക്കുന്നതായും അന്തിമ വിജയം നേടാതെ പിന്മാറ്റമില്ലെന്നും നെതന്യാഹു കാബിനറ്റ് യോഗത്തില്‍ പറഞ്ഞു. ഷെജയ്യയിലും റഫയിലും ചെറുത്തുനില്‍പു ശക്തമായി തുടരുന്നുവെന്ന് ഹമാസും പ്രസ്താവിച്ചു. കഴിഞ്ഞ മാസമാദ്യം യുദ്ധം അവസാനിപ്പിക്കാനായി യുഎസ് നേതൃത്വത്തില്‍ ആരംഭിച്ച മധ്യസ്ഥശ്രമങ്ങള്‍ പരാജയപ്പെട്ട നിലയിലാണ്. താല്‍ക്കാലിക വെടിനിര്‍ത്തലാവാമെങ്കിലും 2007 മുതല്‍ ഗാസ ഭരിക്കുന്ന ഹമാസിനെ ഇല്ലാതാക്കും വരെ യുദ്ധം തുടരുമെന്നാണു ഇസ്രയേല്‍ നിലപാട്.
ഹമാസുകള്‍ പതിയിരിക്കുന്ന താവളങ്ങള്‍ കണ്ടെത്തി ആക്രമിക്കുകയാണ് ഇസ്രയേല്‍ സൈന്യം. കഴിഞ്ഞ 24 മണിക്കൂറിനിടെ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. 250ലധികം പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ രണ്ട് ദിവസമായി മേഖലയിലെ ജലവിതരണ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണം. ഒരേസമയം, കരമാര്‍ഗവും വ്യോമമാര്‍ഗവും ആക്രമണം നടത്തുന്നതായി ഇസ്രായേല്‍ സൈനിക വക്താവ് വ്യക്തമാക്കി. ഹമാസുകളെല്ലാം സുരക്ഷിതമായി ബങ്കറിനുള്ളില്‍ പതിയിരിക്കുകയാണ്. ഈ മേഖലകള്‍ക്ക് ചുറ്റും വട്ടംകറങ്ങുകയാണ് ഇസ്രയേല്‍ ടാങ്കുകള്‍. ഒരുതരത്തിലും ഹമാസുകളെ ബങ്കര്‍ യുദ്ധം നടത്താന്‍ അനുവദിക്കാതെ പരമാവധി എല്ലാവരേയും പുറത്തുചാടിക്കനാണ് നീക്കം.
ഇസ്രയേല്‍ ഹിസ്ബുള്ളയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത് ഒരു അവസരമായ് കണ്ടിരിക്കുകയാണ് ഹമാസ്. ഇസ്രയേല്‍ സൈന്യത്തിന്റെ ശ്രദ്ധ ഹിസ്ബുള്ളയ്ക്ക് നേരെ തിരിയുന്ന സമയത്ത് ഗാസയിലേക്ക് ആയുധങ്ങല്‍ എത്തിക്കാന്‍ പ്ലാന്‍. എന്നാല്‍ ഒരേ സമയം ഇരുകൂട്ടരോടും പൊരുതി ഹമാസിന്‍രെ പ്ലാന്‍ പൊളിച്ച് ജൂതപ്പട. അതേ സമയം ഹിസ്ബുള്ളക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഇസ്രയേലിനെതിരെ ഇറാന്റെ ഭീഷണി. ലെബനനിലെ ഹിസ്ബുള്ള ഭീകരര്‍ക്കെതിരേ ഇസ്രയേല്‍ ആയുധം എടുത്താന്‍ വന്‍ തിരിച്ചടി നേരിടും. അങ്ങനെയുണ്ടായാല്‍ ഇസ്രയേലിനെ തുടച്ചുനീക്കുന്ന യുദ്ധമായിരിക്കും ഉണ്ടാവുകയെന്ന് ഇറാന്റെ യുഎന്‍ നയതന്ത്രകാര്യാലയം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു.
ഇറാന്റെ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളെല്ലാം ഇസ്രയേലിനെതിരേ യുദ്ധത്തില്‍ ചേരുമെന്നും ഭീഷണിയില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് ലബനന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തയത്. തെക്കന്‍ ലബനാനിലെ നബാത്തി പ്രവിശ്യയിലെ ഐതറൗണ്‍ ഗ്രാമത്തിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയിരിക്കുന്നത്. രണ്ടു മലകള്‍ക്കിടയിലുള്ള ജനവാസ മേഖലയിലാണ് ആക്രമണം നടത്തിയതെന്ന് ലബനന്‍ പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പടിഞ്ഞാറന്‍ ബെക്കയിലെ സോഹ്മോറില്‍ ഡ്രോണ്‍ ഉപയോഗിച്ചും ഇസ്രായേല്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്നയാള്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതോടെ ലബനാന്‍ യാത്ര ഒഴിവാക്കണമെന്ന് അമേരിക്ക പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. അമേരിക്കയ്ക്ക് പിന്നാലെ ജര്‍മനിയും നെതര്‍ലന്‍ഡ്‌സും പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെക്കന്‍ ലബനാന്‍, സിറിയന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, അഭയാര്‍ഥി സെറ്റില്‍മെന്റുകള്‍ എന്നിവ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.
ഇതിനിടെ ഇസ്രയേല്‍ ഗസയില്‍ നടത്തിയ കൂട്ടക്കുരുതിയില്‍ കൊല്ലപ്പെട്ട ആളുകളുടെ എണ്ണം അംഗീകരിക്കരുതെന്നാവശ്യപ്പെട്ട് യു.എസ് നിയമനിര്‍മാതാക്കള്‍. ഇസ്രയേല്‍-പലസ്തീന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് പുറത്ത് വിടാനുള്ള യു.എസ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ യു.എസ് ജനപ്രതിനിധി സഭയിലെ അംഗങ്ങള്‍ വോട്ട് ചെയ്തു. 62 ഡെമോക്രാറ്റുകളും 207 റിപ്പബ്ലിക് അംഗങ്ങളുമാണ് കണക്കുകള്‍ പുറത്ത് വിടാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വോട്ട് ചെയ്തത്. ഗസയിലെ ആരോഗ്യ മന്ത്രാലയം അന്താരാഷ്ട്ര ബജറ്റ് ഫണ്ടുകള്‍ ലഭിക്കാന്‍ ആവശ്യപ്പെട്ട് നല്‍കിയ സ്ഥിതിവിവര കണക്കുകള്‍ ജനപ്രതിനിധി സഭ നിരാകരിച്ചു. പലസ്തീന് അന്താരാഷ്ട്ര ഫണ്ടുകള്‍ നല്‍കുന്ന കാര്യത്തില്‍ യു.എസ് ജനപ്രതിനിധി സഭ അനുകൂല തീരുമാനമെടുത്താല്‍ ഗസ ആരോഗ്യമന്ത്രാലയം മുന്നോട്ട് വെച്ച കണക്കുകളും സഭ അംഗീകരിക്കേണ്ടതായി വരും.
ഇസ്രയേല്‍ ആക്രമണത്തില്‍ ഏതാണ്ട് 37765 ഫലസ്തീനികള്‍ കൊല്ലപ്പെട്ടെന്നും 86429 പേര്‍ക്ക് പരിക്കേറ്റെന്നുമാണ് ഗസയിലെ ആരോഗ്യ മന്ത്രാലയം മുന്നോട്ടു വെച്ച കണക്കുകളില്‍ പറയുന്നത്. എന്നാല്‍ ലഭിച്ച കണക്കുകളില്‍ പെടാത്ത മരണങ്ങള്‍ ഇനിയുമുണ്ടെന്ന് ഗസ ആരോഗ്യമന്ത്രാലയം പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങളിലും മറ്റുമായി മൃതദേഹങ്ങള്‍ കുടുങ്ങി കിടക്കുന്നതിനാല്‍ കണക്കെടുപ്പ് ബുദ്ധിമുട്ടാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഈ വോട്ടെടുപ്പിനെതിരെ നിരവധി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. വോട്ടെടുപ്പ് പലസ്തീനില്‍ ഇസ്രയേല്‍ നടത്തിയ കൂട്ടക്കുരുതിയുടെ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തു വരാതിരിക്കാന്‍ വേണ്ടിയാണെന്ന് പല നിരീക്ഷകരും വിമര്‍ശിച്ചു.
സഭയിലുണ്ടായിരുന്ന പലസ്തീന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം റഷീദ തലൈബ് വോട്ടെടുപ്പിന് മുന്നോടിയായി നടത്തിയ പ്രസംഗത്തില്‍ തന്റെ പ്രതിഷേധം അറിയിച്ചു. '1948 മുതല്‍ പലസ്തീനികള്‍ക്കെതിരെ മനുഷ്യത്വ രഹിതമായ ആക്രമണങ്ങള്‍ നടക്കുകയും ഇസ്രയേലിനെ മഹത്വവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുമുണ്ട്. എന്നാല്‍ ഈ ചേമ്പറില്‍ പോലും അത് ഇപ്പോള്‍ നടക്കുന്നുവെന്നത് ദുഖകരമാണ്. ഇത്തരം വോട്ടെടുപ്പ് നടത്തുന്നത് തന്നെ ഇസ്രയേലിന്റെ യുദ്ധക്കുറ്റങ്ങള്‍ മറയ്ക്കുന്നതിന് വേണ്ടിയാണ്. ഗസയില്‍ ഓരോ മണിക്കൂറിലും ആറ് കുട്ടികള്‍ വീതം കൊല്ലപ്പെടുന്നുണ്ട്. എന്നാല്‍ ഈ വസ്തുത മറന്നുകൊണ്ട് പലസ്തീനികളെ സ്വന്തം ജനങ്ങളുടെ മരണസംഖ്യ പുറത്ത് വിടാന്‍ പോലും എന്റെ സഹപ്രവര്‍ത്തകര്‍ അനുവദിക്കുന്നില്ല എന്നതാണ് വാസ്തവം,' അവര്‍ പറഞ്ഞു. അതോടൊപ്പം യു.എസ് ജനപ്രതിനിധിസഭയിലെ അംഗങ്ങളെ പലസ്തീന്‍ വിരുദ്ധര്‍ എന്ന് വിളിച്ച് അവര്‍ പ്രതിഷേധിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha