ഗാസയെ 'റ' മാതൃകയില്‍ വളഞ്ഞ് IDF ;വടക്കൻ ഗാസയിൽ പുതിയ നഗരം സ്ഥാപിക്കാൻ പ്രത്യേക പദ്ധതി
ഗാസ മുനമ്പിലെ വടക്കൻ പ്രദേശങ്ങളിൽ നിന്ന്ഹമാസിനെ തുടച്ചു നീക്കി എന്നും അവിടെ ഇനി പുതിയ നഗരം നിർമിക്കുമെന്നും നെതന്യാഹു . ഹമാസ് തീവ്രവാദികളെ ഇല്ലാതാക്കുന്ന ദൗത്യം പൂർത്തിയാക്കിയതായി സൈനിക വക്താവ് ഡാനിയൽ ഹഗാരിയാണ്അന്താരാഷ്ട്ര മാധ്യമങ്ങളെ അറിയിച്ചത്
വടക്കൻ ഗാസയിൽ പുതിയ നഗരം സ്ഥാപിക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കിയതായാണ് റിപ്പോർട്ട് .നോർത്ത് ഗാസയിലെ സ്‌ഡെറോട്ട് സിറ്റിയിൽ റെയിൽവേ സ്റ്റേഷന് സമീപമായിരിക്കും പുതിയ നഗരം നിർമ്മിക്കുന്നത് . പുതിയ നഗരത്തിന്റെ നിർമാണ ചുമതല ഇസ്രായേൽ കൺസ്ട്രക്ഷൻ ആൻഡ് ഹൗസിംഗ് മന്ത്രാലയത്തിനാണ് . ഒക്ടോബർ 7 ലെ ഹമാസ് ആക്രമണം ഏറ്റവും കൂടുതൽ ബാധിച്ചത് ഈ നഗരത്തെയാണ്.
30,000 ത്തിലധികം ആയിരുന്നു യുദ്ധം തുടങ്ങുന്നതിനു മുൻപ് ഇവിടുത്തെ ജനസംഖ്യ . എന്നാൽ ഇസ്രായേൽ ഹമാസ് പോരാട്ടം തുടങ്ങിയതോടെ ഈ നഗരത്തിൽ നിന്ന് മിക്കവാറും എല്ലാ ആളുകളും പലായനം ചെയ്തിരുന്നു. ഇസ്രായേലിന്റെ പുനർനിർമാണ പദ്ധതിയിൽ 5000 പുതിയ ഭവന യൂണിറ്റുകളുണ്ട്. വിദ്യാർത്ഥികൾക്കുള്ള അപ്പാർട്ട്‌മെൻ്റുകൾ, വാണിജ്യത്തിനും തൊഴിലിനുമായി ഏകദേശം 370,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾ, 350,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ പൊതു കെട്ടിടങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇതുകൂടാതെ 40 ഏക്കർ സ്ഥലം മറ്റാവശ്യങ്ങൾക്കായും തെരഞ്ഞെടുത്തിട്ടുണ്ട്.
സ്‌ഡെറോട്ട് നഗരത്തിന്റെ വിപുലീകരണവും 5,000 ഭവന യൂണിറ്റുകളുടെ നിർമ്മാണവും വളരെ സന്തോഷകരമായ കാര്യമാണെന്ന് കൺസ്ട്രക്ഷൻ ആൻഡ് ഹൗസിംഗ് മന്ത്രാലയത്തിന്റെ സിഇഒ യെഹൂദ മോർഗൻസ്റ്റേൺ പറഞ്ഞു. കോളേജുകൾ, സ്‌കൂളുകൾ, റെയിൽവേ സ്‌റ്റേഷനുകൾ, നദികൾ, പാർക്കുകൾ, കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും വേണ്ടിയുള്ള നടപ്പാതകൾ, തെക്ക് ഭാഗത്തേക്ക് ബന്ധിപ്പിക്കുന്ന റോഡ്… ഇതെല്ലാം പദ്ധതിയിലുണ്ട്. തലസ്ഥാനമായ ടെൽ അവീവിൽ നിന്ന് 73 കിലോമീറ്റർ തെക്ക് മാറി സ്ഥിതിചെയ്യുന്ന നഗരം ഇപ്പോൾ വെറും അവശിഷ്ടമായി മാറിയെങ്കിലും പുതുതായി കെട്ടിപ്പടുക്കാമെന്ന പ്രതീക്ഷയിലാണ് ഇസ്രായേൽ.
ഹമാസിനെ ഉന്മൂലനം ചെയ്യാനും എല്ലാ ബന്ദികളെയും മോചിപ്പിക്കാനും ഗാസ ഇനി ഒരിക്കലും ഇസ്രായേലിന് ഭീഷണിയാകില്ലെന്ന് ഉറപ്പാക്കാനും എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നതുവരെ യുദ്ധം അവസാനിപ്പിക്കില്ലെന്നും ഇസ്രായേൽ പോരാട്ടം തുടങ്ങിയ അന്നുമുതൽ വ്യക്തമാക്കിയിട്ടുണ്ട്. ഹമാസിനെ ഇല്ലാതാക്കുകയാണ് ലക്ഷ്യം എന്ന് പ്രഖ്യാപിച്ചായിരുന്നു ഒക്‌ടോബർ ഏഴിന് ഇസ്രയേൽ ആക്രമണം ആരംഭിച്ചത്. ഇസ്രായേലിൽ കടന്നു കയറി ഹമാസ് ആക്രമണം നടത്തിയതിന് പിന്നാലെയായിരുന്നു ഇസ്രയേൽ ഗാസയിൽ ആക്രമണം ആരംഭിച്ചത്.
ഇപ്പോൾ ഹമാസ് തീവ്രവാദികളെ തിരഞ്ഞ് ഗാസയെ 'റ' മാതൃകയില്‍ വളഞ്ഞിരിക്കുകയാണ് ഇസ്രയേല്‍. തെക്കന്‍ ഗാസയില്‍ റഫയുടെ ഉള്‍മേഖലകളും വടക്കന്‍ ഗാസയിലെ ഷെജയ്യ പ്രദേശത്തിലൂടെയുമായി ഇസ്രയേല്‍ പുതിയ യുദ്ധതന്ത്രം നടപ്പിലാക്കിയിരിക്കുന്നത്. ഈ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ഐഡിഎഫിന്റെ ഏറ്റവും ശക്തമായ സൈന്യനിര ഹമാസിനെ ആക്രമിക്കുന്നത്. ഇനി ഒരു ഹമാസ് തീവ്രവാടിപോലും ജീവനോടെ പുറത്തിറങ്ങില്ലെന്നു ആവർത്തിച്ച് വ്യക്തമാക്കുകയാണ് ഇസ്രായേൽ സൈന്യം
അതേസമയം, സെന്‍ട്രല്‍ റഫയിലെ അല്‍ ഔദ പള്ളിക്ക് സൈന്യം തീയിട്ടു. 2 ദിവസത്തിനകം ഇന്ധനമെത്തിയില്ലെങ്കില്‍ ഗാസയിലെ ശേഷിക്കുന്ന ആശുപത്രികളുടെയും പ്രവര്‍ത്തനം നിലയ്ക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്
ഹമാസിന്റെ ഉന്മൂലനമല്ലാതെ മറ്റൊന്നും മുന്നിലില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു നിലപാട് ആവര്‍ത്തിച്ചു. ഡസന്‍ കണക്കിനു ഹമാസുകാരെ ദിവസവും കൊന്നൊടുക്കുന്നതായും അന്തിമ വിജയം നേടാതെ പിന്മാറ്റമില്ലെന്നും നെതന്യാഹു കാബിനറ്റ് യോഗത്തില്‍ പറഞ്ഞു. ഷെജയ്യയിലും റഫയിലും ചെറുത്തുനില്‍പു ശക്തമായി തുടരുന്നുവെന്ന് ഹമാസും പ്രസ്താവിച്ചു.
ഇസ്രയേലിനെതിരെ ആയുധം എടുക്കുന്നവരെ വളഞ്ഞിട്ട് ആക്രമിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഹമാസിനെയും ഹിസ്ബുള്ളയെയും ലക്ഷ്യമാക്കിയാണ് നെതന്യാഹു പുതിയ താക്കീത് നല്‍കിയിരിക്കുന്നത്.
ഗാസയില്‍ ഹമാസിനെതിരായ യുദ്ധത്തിന്റെ നിലവിലെ ഘട്ടം അവസാനിച്ചുകൊണ്ടിരിക്കുകയാണ്. ലെബനനിലെ ഹിസ്ബുല്ലയെ നേരിടാന്‍ കൂടുതല്‍ സൈനികരെ വടക്കന്‍ അതിര്‍ത്തിയില്‍ വിന്യസിക്കും. തെക്കന്‍ ഗാസ നഗരമായ റഫയില്‍ സൈന്യം നിലവിലെ കരയാക്രമണം പൂര്‍ത്തിയാക്കാനിരിക്കെ ഹമാസിനെതിരായ യുദ്ധം അവസാനിച്ചുകൊണ്ടിരിക്കുകയാണ്.
ഇനി ഗാസയില്‍ കുറച്ച് സൈനികരെ മാത്രമേ ആവശ്യമുള്ളൂ. ഹിസ്ബുല്ലയെ നേരിടാന്‍ സൈന്യത്തെ അവിടെനിന്ന് മോചിപ്പിക്കേണ്ടതുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി. പതിനായിരക്കണക്കിന് കുടിയിറക്കപ്പെട്ട ഇസ്രായേലികളെ നാട്ടിലേക്ക് നെതന്യാഹു തിരിച്ചുവിളിച്ചു.
കഴിഞ്ഞ ഒക്ടോബര്‍ 7ന് ആരംഭിച്ച ഗാസ ആക്രമണത്തിനു തൊട്ടുപിന്നാലെ ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ല ഇസ്രായേലിനെതിരെ ആക്രമണം തുടങ്ങിയിരുന്നു. പല ഘട്ടങ്ങളിലും ഇരു സൈന്യവും തമ്മില്‍ തീവ്രമായ ഏറ്റുമുട്ടലുകള്‍ നടന്നു. ഹിസ്ബുള്ളയെ അവസാനിപ്പിക്കുമെന്നാണ് ഇസ്രയേല്‍ സൈന്യമായ ഐഡിഎഫും പറഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha