ഈ വർഷം 800ലധികം മുതിർന്ന ഉദ്യോഗസ്ഥർ ഇസ്രായേൽ സൈന്യത്തിൽനിന്ന് രാജിവെച്ചതായി റിപ്പോർട്ടുകൾ...കേണൽ, ലെഫ്റ്റനന്റ് കേണൽ തുടങ്ങിയ റാങ്കിലുള്ളവരാണ് രാജിവെച്ചത്... ഈ കണക്ക് ഇസ്രായേൽ സൈനിക ചരിത്രത്തിൽ തന്നെ അപൂർവമാണ്...
ഈ വർഷം 800ലധികം മുതിർന്ന ഉദ്യോഗസ്ഥർ ഇസ്രായേൽ സൈന്യത്തിൽനിന്ന് രാജിവെച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കേണൽ, ലെഫ്റ്റനന്റ് കേണൽ തുടങ്ങിയ റാങ്കിലുള്ളവരാണ് രാജിവെച്ചത്. ഈ കണക്ക് ഇസ്രായേൽ സൈനിക ചരിത്രത്തിൽ തന്നെ അപൂർവമാണ്.ആഭ്യന്തര സുരക്ഷ പ്രശ്നങ്ങൾ, രാഷ്ട്രീയ സംഘർഷങ്ങൾ തുടങ്ങിയ ദുർഘടമായ സാഹചര്യങ്ങളെ തുടർന്നാണ് രാജി. കൂടാതെ വ്യത്യസ്ത സംഘർഷ മേഖലകളിൽ ജോലി ചെയ്യാനുള്ള സമ്മർദവും രാജിയിലേക്ക് നയിക്കുന്നുണ്ട്.ഈ രാജികൾ സൈന്യത്തിന് വലിയ വെല്ലുവിളിയാണെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇത്രയും ഉയർന്ന റാങ്കിലുള്ള സൈനികർ രാജിവെക്കുന്നത് ഭാവിയിൽ രാജ്യസുരക്ഷയെ തന്നെ ബാധിക്കാൻ സാധ്യതയുണ്ട്.
നിലവിൽ മാനസിക പ്രശ്നങ്ങളടക്കം പരിഹരിക്കാനുള്ള പരിശീലന പരിപാടികൾ സൈന്യം നടപ്പിലാക്കുന്നുണ്ട്. ഇതോടൊപ്പം കൂടുതൽ സൈനികരെ ആകർഷിക്കാനായി ആഭ്യന്തര നയങ്ങളിലും സേവനങ്ങളിലും സർക്കാർ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.അതേസമയം, സർക്കാറും സൈന്യവും വലിയ ഭിന്നതയിലൂടെയാണ് കടന്നുപോകുന്നത്. സൈന്യം നടപ്പാക്കുന്ന പല തീരുമാനങ്ങളും സർക്കാർ അറിയുന്നില്ലെന്ന് പരാതിയുണ്ട്. ഇതുസംബന്ധിച്ച് പലതവണ സൈനിക നേതൃത്വവുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടക്കം ഏറ്റുമുട്ടിയത് വലിയ വാർത്തയായിരുന്നു.
ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്. ഹമാസ് ഗസ്സയിൽ ഭരണം തുടർന്നാലും വെടിനിർത്തൽ ഉടൻ വേണമെന്നാണ് ഇസ്രായേൽ സൈനിക നേതൃത്വത്തിന്റെ ആവശ്യമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. നിലവിലെയും മുൻകാല സുരക്ഷാ ഉദ്യോഗസ്ഥരെയും ഉദ്ധരിച്ചാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.ബാക്കി ബന്ദികളെ മോചിപ്പിക്കാനുള്ള മികച്ച മാർഗം സ്ഥിരമായ വെടിനിർത്തലാണെന്ന് ജനറൽമാർ വിശ്വസിക്കുന്നു. ലെബനാനിലെ ഹിസ്ബുല്ലയുമായുള്ള യുദ്ധത്തിന് മുമ്പ് ഇസ്രായേൽ പ്രതിരോധ സേനയെ പുനഃസ്ഥാപിക്കേണ്ടതുണ്ട്. ഗസ്സയിൽ യുദ്ധം അവസാനിക്കുന്നതോടെ ഹിസ്ബുല്ലയുമായുള്ള പോരാട്ടത്തിനും അറുതിയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.എന്നാൽ, റിപ്പോർട്ടിന് മറുപടിയുമായി ഇസ്രായേൽ സൈന്യം പ്രസ്താവനയുമായി രംഗത്തുവന്നു.
https://www.facebook.com/Malayalivartha