ഇസ്രയേൽ ലക്ഷ്യമിട്ടത് ഹിസ്ബുള്ള ഗ്രൂപ്പിന്റെ സർവനാശം... സർവ സന്നാഹങ്ങളുമായി യുഎസും രംഗത്തുണ്ട്...യുദ്ധക്കപ്പലുകളും വ്യോമസേനയുടെ നാലു പോർവിമാനങ്ങളും എത്തി...
പേജർ, വാക്കിടോക്കി സ്ഫോടന പരമ്പരകളിലൂടെ ഇസ്രയേൽ ലക്ഷ്യമിട്ടത് ഹിസ്ബുള്ള ഗ്രൂപ്പിന്റെ സർവനാശം. തങ്ങളുടെ യുദ്ധമുറികളിൽ വർഷങ്ങളുടെ ശ്രമഫലമായി വിദഗ്‌ധർ രൂപപ്പെടുത്തിയ കുടില തന്ത്രം ഇസ്രയേൽ അണുകിട തെറ്റാതെ നടപ്പാക്കുകയും ചെയ്തു. നേരത്തേ തന്നെ സങ്കീർണമായ രഹസ്യ ആക്രമണങ്ങൾ നടപ്പാക്കാൻ കഴിവുള്ളവർ എന്ന പേര് ഇസ്രയേലിന് സ്വന്തമായിരുന്നു. ഇപ്പോഴത്തെ ആക്രമണ പരമ്പരകളിലൂടെ അത് അരക്കിട്ടുറപ്പിക്കുകയും ചെയ്തു.പേജർ, വോക്കി ടോക്കി സ്ഫോടനപരമ്പരകൾക്കു പിന്നാലെ ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം കൂടി അരങ്ങേറിയതോടെ മധ്യപൂർവദേശത്തു യുദ്ധഭീതി പടരുന്നു. ഇസ്രയേലിന്റെ വ്യോമാക്രമണം യുദ്ധപ്രഖ്യാപനമാണെന്നാണ് ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറൽ ജനങ്ങൾക്കു മുന്നറിയിപ്പു നൽകിയത്.
മധ്യപൂർവദേശത്ത് കാര്യങ്ങൾ കൂടുതൽ കലുഷിതമായ സാഹചര്യത്തിൽ, സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തി സർവ സന്നാഹങ്ങളുമായി യുഎസും രംഗത്തുണ്ട്. മധ്യപൂർവദേശത്ത് ഉഗ്രശക്തിയുള്ള ആയുധങ്ങളും പടക്കപ്പലുകളുമായി സൈനികസാന്നിധ്യം വർധിപ്പിക്കുകയാണ് കാലങ്ങളായി യുഎസ്. 40,000 സൈനികരും പന്ത്രണ്ടോളം യുദ്ധക്കപ്പലുകളും വ്യോമസേനയുടെ നാലു പോർവിമാനങ്ങളും ആ സൈനിക വ്യൂഹത്തിൽ ഉൾപ്പെട്ടിരുന്നു. ഇസ്രയേൽ– ലബനൻ സംഘർഷം രൂക്ഷമായതിനു പിന്നാലെ ഇത് 50,000 ആയി ഉയർന്നു. തുടക്കം മുതൽ തന്നെ ഇസ്രായേലിന് മേൽ സമ്മർദ്ദം ഉയരുമ്പോഴും പൂർണ പിന്തുണ നൽകി കൊണ്ടിരുന്ന രാജ്യമാണ് അമേരിക്ക . പിന്തുണ മാത്രമല്ല മാരകായുധങ്ങളും അമേരിക്ക ഇസ്രായേലിലേക്ക് അയക്കുന്നുണ്ടായിരുന്നു.
മധ്യപൂർവദേശത്തു വിന്യസിച്ചിട്ടുള്ള യുഎസ് സെന്റട്രൽ കമാൻഡിൽ 34,000 സേനാംഗങ്ങളാണുണ്ടായിരുന്നത്. ഇസ്രയേൽ– ഹമാസ് യുദ്ധം ആരംഭിച്ചതിനു പിന്നാലെ ഇത് 40,000 ആയി ഉയർന്നു. കൂടുതൽ പടക്കപ്പലുകളും വിമാനവാഹിനികളും ഇവിടേക്ക് എത്തിയതോടെയാണ് അംഗബലം ഉയർന്നത്. ആഴ്ചകൾക്ക് മുമ്പ്, ഇസ്രയേലും ലെബനനും തമ്മിലുള്ള സംഘർഷം രൂക്ഷമായപ്പോൾ, ഓസ്റ്റിൻ രണ്ട് വിമാനവാഹിനിക്കപ്പലുകളും അനുബന്ധ പടക്കപ്പലുകളും പ്രദേശത്തു തന്നെ തുടരാൻ ഉത്തരവിട്ടതോടെ ആകെ എണ്ണം ഏകദേശം 50,000 ആയി ഉയർന്നു.
https://www.facebook.com/Malayalivartha