യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ
റഷ്യയുമായുള്ള യുദ്ധം രൂക്ഷമായി തുടരുമ്പോൾ , സർക്കാർ-സൈനിക വിഭാഗങ്ങൾക്കിടയിൽ ടെലഗ്രാം ആപ്പിന്റെ ഉപയോഗം നിരോധിച്ച് യുക്രെയ്ൻ. രാജ്യത്തേക്ക് അധിനിവേശം നടത്തികൊണ്ടിരിക്കുന്ന റഷ്യ, തങ്ങളുടെ രഹസ്യവിവരങ്ങൾ ചോർത്താൻ ടെലഗ്രാം ഉപയോഗിച്ചേക്കുമെന്ന ആശങ്കയിലാണ് നടപടി. യുക്രെയ്ൻ ദേശീയ സുരക്ഷാ-പ്രതിരോധ കൗൺസിലാണ് വെള്ളിയാഴ്ച നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. രാജ്യ സുരക്ഷയുടെ ഭാഗമായാണ് നിരോധനമേര്‍പ്പെടുത്തിയതെന്നും പ്രസ്താവനയില്‍ പറയുന്നു. പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുടെ സൈനിക കമാന്റര്‍മാരും, മേഖലാ, സിറ്റീ ഉദ്യോഗസ്ഥരും കൗണ്‍സിലില്‍ പങ്കെടുത്തു
ടെലഗ്രാം ആപ്പ് ഉപയോഗിച്ച് ചാരപ്പണി നടത്താൻ റഷ്യയുടെ പ്രത്യേക സംഘങ്ങൾക്ക് കഴിയുമെന്ന് തെളിവുകളടക്കം യുക്രെയ്ൻ ജിയുആർ മിലിട്ടറി ഇൻ്റലിജൻസ് ഏജൻസിയുടെ തലവൻ കൈറിലോ ബുദനോവ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ- സൈനിക ഉദ്യോഗസ്ഥരും നിർണായക ചുമതലകൾ വഹിക്കുന്നവരും ഉപയോഗിക്കുന്ന ഔദ്യോഗിക ഉപകരണങ്ങളിൽ ടെലഗ്രാമിന്റെ ഉപയോഗം നിരോധിച്ചത്. ടെലഗ്രാം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരവും തീവ്രവാദപ്രവർത്തനവും നടക്കുന്നു എന്നാരോപിച്ച് ഓഗസ്റ്റ് 24ന് ടെലഗ്രാം സ്ഥാപകന്‍ പാവല്‍ ദുറോവിനെ അറസ്റ്റു ചെയ്തിരുന്നു .എന്നാൽ ദുറോവിനെ ജയിലിലടച്ചില്ല, പകരം 50 ലക്ഷം യൂറോയുടെ ജാമ്യത്തിൽ വിട്ടയച്ചു. കുട്ടികളുടെ പോൺ വിഡിയോകൾ ഉൾപ്പെടെയുള്ളവ ടെലഗ്രാം ഉപയോഗിച്ച് പ്രചരിപ്പിക്കുന്ന കാര്യം കൂടി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അറസ്റ്റിലേക്ക് ഫ്രഞ്ച് സർക്കാർ നീങ്ങുന്നത്. ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ഔദ്യോഗിക ഫോണുകളിൽ ടെലഗ്രാം ഉപയോഗിക്കുന്നതിന് മാത്രമാണ് നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 2022 ഫെബ്രുവരിയിലെ റഷ്യൻ അധിനിവേശത്തിന് ശേഷം, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും ഉൾപ്പെടെ ആക്രമണങ്ങളെ കുറിച്ചുള്ള വിവരങ്ങളും തീരുമാനങ്ങളും ടെലഗ്രാമിലൂടെ ആയിരുന്നു അറിയിച്ചിരുന്നത്. റഷ്യയിലും യുക്രെയ്‌നിലും വ്യാപകമായി ഉപയോഗിക്കുന്ന ആപ്പാണ് ടെലഗ്രാം.ഏകദേശം 33000 ടെലഗ്രാം ചാനലുകളാണ് യുക്രെയ്നിൽ സജീവമായിട്ടുള്ളത്.
അതേസമയം, ഫോണിൽനിന്ന് നീക്കം ചെയ്യുന്ന ഫയലുകൾ ഉൾപ്പെടെ സ്വകാര്യ വിവരങ്ങൾ റഷ്യൻ സംഘങ്ങൾ ടെലഗ്രാമിലൂടെ ചോർത്തുമെന്നാണ് യുക്രെയ്ൻ ഭയക്കുന്നത്. ഇക്കാര്യം തെളിവുകളടക്കം ബുദനോവ് ചൂണ്ടിക്കാട്ടിയതായാണ് സെക്യൂരിറ്റി കൌൺസിൽ പ്രസ്തവാനയിലൂടെ അറിയിച്ചത്. എന്നാൽ തീരുമാനത്തിന് പിന്നാലെ വിയോജിപ്പുമായി ടെലഗ്രാം രംഗത്തുവന്നു. ഉപയോക്താക്കളുടെ വിവരങ്ങളോ സന്ദേശങ്ങളോ തങ്ങൾ ആർക്കും കൈമാറാറില്ലെന്നായിരുന്നു ആപ്പിന്റെ ഔദ്യോഗിക വിശദീകരണം. സന്ദേശങ്ങൾ ചോരുന്നത്, ഉപകരണങ്ങൾ ഹാക്ക് ചെയുക വഴിയാണെന്നും ടെലഗ്രാം പ്രതികരിച്ചു.
നേരത്തെയും ടെലഗ്രാം സംബന്ധിച്ച് നിരവധി ആശങ്കകൾ യുക്രെയ്ൻ ഉയർത്തിയിരുന്നു. എന്നാൽ നടപടികളിലേക്ക് നീങ്ങിയിരുന്നില്ല. ഏകദേശം 75 ശതമാനം യുക്രെയ്ൻ പൗരന്മാർ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന ആപ്പാണ് ടെലഗ്രാം. കൂടാതെ ഒരു വിവരസ്രോതസായും ടെലഗ്രാം ഉപയോഗിച്ചുപോരുന്നുണ്ട്.
യുക്രെയ്‌ന്റെ തീരുമാനത്തിന് പിന്നാലെ ആരുടെയും വ്യക്തിപരമായ വിവരങ്ങളോ സന്ദേശങ്ങളോ പങ്കുവെക്കാറില്ലെന്ന് ടെലഗ്രാം അറിയിച്ചു. റഷ്യ ഉള്‍പ്പെടെ ഒരു രാജ്യത്തിനും ടെലഗ്രാം വിവരങ്ങള്‍ ചോര്‍ത്തി നല്‍കാറില്ലെന്നും നീക്കം ചെയ്യുന്ന സന്ദേശങ്ങള്‍ എന്നന്നേക്കുമായി നീക്കം ചെയ്യപ്പെടുമെന്നും അത് തിരിച്ചെടുക്കാന്‍ സാങ്കേതികമായി സാധിക്കില്ലെന്നും ടെലഗ്രാം അറിയിച്ചു.
അതെ സമയം യുദ്ധം തുടരുക തന്നെയാണ് . റഷ്യയുടെ മിലിട്ടറി കമാൻഡ് തങ്ങളുടെ കുർസ്ക് മേഖലയിലേക്കുള്ള ഉക്രെയ്ൻ നുഴഞ്ഞുകയറ്റം മുൻകൂട്ടി കണ്ടിരുന്നു, അത് തടയാൻ മാസങ്ങളായി പദ്ധതികളും ആസൂത്രണം ചെയ്തിരുന്നു,
ഉക്രേനിയൻ തുറമുഖ നഗരമായ ഒഡെസയിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. ചില തുറമുഖ സൗകര്യങ്ങൾക്കും ആൻ്റിഗ്വ പതാക ഘടിപ്പിച്ച സിവിലിയൻ കപ്പലിനും കേടുപാടുകൾ സംഭവിച്ചതായി ഗവർണർ ഒലെ കിപ്പർ പറഞ്ഞു. 70 റഷ്യൻ ആക്രമണ ഡ്രോണുകളിൽ 61 ഉം ഉക്രെയ്നിലെ 13 മേഖലകളിലായി നാലിൽ ഒന്ന് മിസൈലുകളും നശിപ്പിച്ചതായി ഉക്രെയ്ൻ വ്യോമസേന അറിയിച്ചു.
യുക്രെയ്നിലെ സംഘർഷത്തിനു പരിഹാരം തേടി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ച നടത്തി. സെന്റ് പീറ്റേഴ്സ്ബർഗിൽ ബ്രിക്സ് (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ സമ്മേളനത്തിനിടെ ആയിരുന്നു കൂടിക്കാഴ്ച. അടുത്ത മാസം റഷ്യയിലെ കസാനിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നും അപ്പോൾ കൂടുതൽ ചർച്ച നടത്താമെന്നും പ്രതീക്ഷിക്കുന്നതായി പുട്ടിൻ പറഞ്ഞു. രണ്ടര ആഴ്ച മുൻപ് മോദി യുക്രെയ്ൻ സന്ദർശിച്ചിരുന്നു. അതിനും ആറാഴ്ച മുൻപ് റഷ്യയും. റഷ്യയുടെ സുരക്ഷാ ഉപദേഷ്ടാവ് സെർഗെയ് ഷൊയ്ഗുവുമായും ഡോവൽ ചർച്ച നടത്തിയിരുന്നു . യുക്രെയ്നിൽ നിന്ന് ഈജിപ്തിലേക്ക് ഭക്ഷ്യധാന്യങ്ങളുമായി പോയ കപ്പലിനുനേരെ കരിങ്കടലിൽ വച്ച് റഷ്യയുടെ ആക്രമണം ഉണ്ടായതായി യുക്രെയ്ൻ ആരോപിച്ചു. ഭക്ഷ്യധാന്യക്കപ്പലുകളെ ആക്രമിക്കില്ലെന്ന ധാരണ റഷ്യ ലംഘിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു.
2022 ഫെബ്രുവരിയിൽ പൂർണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിന് ശേഷം ഏകദേശം 70,112 റഷ്യൻ സൈനികർ ഉക്രെയ്നിൽ മരിച്ചു എന്നാണു റിപ്പോർട്ടുകൾ . ഔദ്യോഗിക പ്രസ്താവനകൾ, മാധ്യമങ്ങളിലെ മരണ അറിയിപ്പുകൾ, സോഷ്യൽ മീഡിയയിലെ അറിയിപ്പുകൾ, റഷ്യൻ സെമിത്തേരികളിലെ ശവകുടീരങ്ങൾ തുടങ്ങിയ പൊതുവായി ലഭ്യമായ വിവരങ്ങളിൽ നിന്നാണ് ടോൾ രേഖപ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha