ലബനന്‍ നഗരങ്ങള്‍ കത്തിച്ച് ഐ ഡി എഫ്; ഹിസ്ബുള്ളകളെ ചുട്ടെരിച്ചു
പേജര്‍ ആക്രമണത്തില്‍ വിറച്ച ഹിസ്ബുള്ളയെ വിടാതെ ഐഡിഎഫ്. ലബനനില്‍ തുരുതുരാ മിസൈല്‍ ആക്രണം ഇരുനൂറോളം മരണം. എഴുനൂറിലേറെ പേര്‍ക്ക് പരിക്ക്. ഒരു ദാക്ഷണ്യവും പ്രതീക്ഷിക്കേണ്ട ഭീകരരെയെല്ലാം തീര്‍ത്തിട്ടേ ഈ യുദ്ധം അവസാനിക്കൂവെന്ന് ഇസ്രയേലിന്റെ പ്രഖായപനം. ഹിസ്ബുള്ള ഉപയോഗിക്കുന്ന കെട്ടിടങ്ങള്‍ക്ക് സമീപത്തുനിന്ന് മാറാന്‍ ആവശ്യപ്പെട്ട് ടെക്സ്റ്റ് വോയിസ് മെസേജുകള്‍ ലഭിച്ചുവെന്ന് തെക്കന്‍ ലെബനനിലെ താമസക്കാരെ ഉദ്ധരിച്ച് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. ഹിസ്ബുള്ളയുടെ കീഴിലുള്ള ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ സ്വയരക്ഷക്കുവേണ്ടി മാറി താമസിക്കണമെന്നും സന്ദേശങ്ങളില്‍ ആവശ്യപ്പെടുന്നു. നേരത്തെ, ഇസ്രയേല്‍ സൈന്യത്തിന്റെ വക്താക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച മുന്നറിയിപ്പുകള്‍ക്ക് സമാനമാണ് ഈ സന്ദേശമെന്നും ബി.ബി.സി. റിപ്പോര്‍ട്ടുചെയ്തു.
ഇത്തരത്തിലൊരു സന്ദേശം തന്റെ ഓഫീസിനും ലഭിച്ചതായി ലെബനന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി സ്ഥിരീകരിച്ചു. 80,000ത്തിലേറെ ഇത്തരം കോളുകള്‍ വന്നതായി ഔദ്യോഗിക ടെലികോം സേവനദാതാക്കളായ ഒഗേറോ അറിയിച്ചു. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ നിര്‍ത്തിവെക്കാന്‍ തെക്കന്‍ ലെബനനിലെ എല്ലാ ആശുപത്രികള്‍ക്കും ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. അത്യാഹിതവിഭാഗത്തില്‍ പരിക്കേറ്റ് എത്തുന്നവര്‍ക്ക് ചികിത്സ നല്‍കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നിര്‍ത്തണം. തിങ്കളാഴ്ച രാവിലെ മുതല്‍ നടന്ന വ്യോമാക്രമണത്തില്‍ പരിക്കേറ്റ് നൂറുകണക്കിന് ആളുകളാണ് ആശുപത്രികളില്‍ എത്തുന്നത്. തെക്കന്‍ ലെബനനിലും ബയ്‌റുത്തിലും സ്‌കൂളുകള്‍ക്ക് രണ്ടുദിവസം അവധി പ്രഖ്യാപിച്ചു.
ഇസ്രയേലുമായി തുറന്ന യുദ്ധത്തിലാണെന്ന് ഹിസ്ബുള്ളയുടെ ഉപമേധാവി നയീം കാസിം പ്രഖ്യാപിച്ചത് ഞായറാഴ്ചയാണ്. അവരുടെ പ്രമുഖ കമാന്‍ഡര്‍ ആയിരുന്ന ഇബ്രാഹിം അഖീലിന്റെ സംസ്‌കാരച്ചടങ്ങിനു ശേഷം ആണ് ഈ പ്രഖ്യാപനം ഉണ്ടായത് . തുടര്‍ന്ന് ഇസ്രായേലിലേക്ക് ഹിസ്ബുള്ള റോക്കറ്റുകള്‍ ചീറിപ്പാഞ്ഞിരുന്നു . ഹിസ്ബുള്ള തൊടുത്തുവിട്ട ബഹുഭൂരിപക്ഷം റോക്കറ്റുകളും ഡ്രോണുകളും മിസൈലുകളും നിര്‍വീര്യമാക്കാന്‍ അയേണ്‍ ഡോമിനു കഴിഞ്ഞു. എന്നാലിപ്പോള്‍ ലെബണനില്‍ തീമഴ പെയ്യുകയാണ് .ഹിസ്ബുള്ള ഒരിക്കലും സങ്കല്‍പ്പിക്കാത്ത തരത്തിലുള്ള കനത്ത ആഘാതങ്ങളുടെ ഒരു പരമ്പരതന്നെ ഉണ്ടാകുമെന്ന നെതന്യാഹുവിന്റെ മുന്നറിയിപ്പ് ഇപ്പോള്‍ സത്യമാവുകയാണ് .വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും ഏതാണ്ട് 63,000 പേര്‍ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറിയിട്ടുണ്ട്. ഇവര്‍ക്ക് പേടികൂടാതെ തിരിച്ചെത്താനും ജീവിതം പുനരാരംഭിക്കാനും കഴിയുംവരെ ആക്രമണം തുടരുമെന്നാണ് ഇസ്രായേല്‍ സംശയത്തിനിട നല്‍കാതെ പറയുന്നത്. അതേസമയം, ലെബനോന്റെ തെക്കും കിഴക്കും അതിര്‍ത്തികളില്‍ നിന്നും 95,000 പേര്‍ക്ക് ഒഴിഞ്ഞു പോവേണ്ടി വന്നു.
ഹിസ്ബുള്ള ആയുധം സൂക്ഷിക്കുന്ന ഇടങ്ങളെന്ന പേരിലാണ് ലെബനനിലെ നൂറോളം ഇടങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഇരുസേനകളും തമ്മില്‍ നടന്നിട്ടുള്ള ഏറ്റവും വലിയ ആക്രമണങ്ങള്‍ക്കാണ് പശ്ചിമേഷ്യ സാക്ഷ്യം വഹിക്കുന്നത്. ആക്രമണം രൂക്ഷമായ പ്രദേശങ്ങളില്‍ രണ്ട് ദിവസത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയോടെ നടന്ന ആക്രമണത്തിലാണ് നൂറിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായത്. ആശുപത്രികള്‍, സകൂളുകള്‍, മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ഇസ്രയേല്‍ ആക്രമണം നടത്തുന്നത്.
ഒക്ടോബര്‍ ഏഴിന് ശേഷം, 11 മാസക്കാലമായി ഗാസയില്‍ നടത്തിയിരുന്നു ഏകപക്ഷീയ ആക്രമണങ്ങള്‍ക്ക് ശേഷമാണ് ഇസ്രയേല്‍ തങ്ങളുടെ വടക്കന്‍ അതിര്‍ത്തി മേഖലയിലേക്ക് ചുവടുമാറ്റുന്നത്. ഹമാസ് ഇസ്രയേലില്‍ നടത്തിയ സാബത്ത് ആക്രമണത്തിനു പിന്നാലെ ഗാസയിലേക്ക് കടന്നുകയറിയ ഇസ്രയേലിനെതിരെ ഹിസ്ബുള്ളയും രംഗത്തുവന്നിരുന്നു. അതിന്റെ ഭാഗമായി നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ കാരണം എഴുപത്തിനായിരത്തോളം ഇസ്രയേലി പൗരന്മാരാണ് ജൂത രാഷ്ട്രത്തിന്റെ വടക്കന്‍ മേഖലകളില്‍നിന്ന് കുടിയിറങ്ങിയത്. ഇവരെ തിരികെ സുരക്ഷിരായി വീടുകളിലെത്തിക്കാനെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇസ്രയേലിന്റെ നിലവിലെ ലെബനന്‍ ആക്രമണം.
ലെബനനിലെ തങ്ങളുടെ ആക്രമണം കടുപ്പിക്കുകയാണെന്ന് ഇസ്രയേലി പ്രതിരോധ മന്ത്രി യോവ് ഗാലന്റ് തിങ്കളാഴ്ച അറിയിച്ചിരുന്നു. കഴിഞ്ഞദിവസം ഹിസ്ബുള്ള നടത്തിയ തിരിച്ചടിയില്‍ ഇസ്രയേലിലെ ഹൈഫ മേഖലയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നു. നാലോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. ലെബനനില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നിലവില്‍ ആശുപത്രികളില്‍ ശസ്ത്രക്രിയ പോലുള്ളവയ്‌ക്കൊഴിച്ച് മറ്റ് ചികിത്സകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്. ലെബനനില്‍ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ചൈന പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ലോക രാഷ്ട്രങ്ങള്‍ ഇസ്രയേലിനോടും ഹിസ്ബുല്ലയോടും യുദ്ധത്തില്‍നിന്ന് പിന്മാറണമെന്ന് അഭ്യര്‍ഥിച്ചതിന് പിന്നാലെയാണ് ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് മാരകമായ ആക്രമണം നടന്നത്. തെക്കന്‍ ലബനന്‍ ഗ്രാമമായ സാവ്താര്‍, ബെക്കാ താഴ്‌വര, പുരാതന നഗരമായ ബാല്‍ബെക്ക് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അരമണിക്കൂറിനുള്ളില്‍ 80ലധികം വ്യോമാക്രമണങ്ങളാണ് ലബനനില്‍ നടന്നത്.
അതേസമയം ഹിസ്ബുല്ലയുമായി ബന്ധമുള്ള സ്ഥലങ്ങളില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേല്‍ സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി ലെബനനിലെ ജനങ്ങളോട് ആവശ്യപ്പെട്ടു. ഇനിയും ആക്രമണങ്ങള്‍ ഉണ്ടാകുമെന്നാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്. ലെബനനിലുടനീളം വ്യാപിച്ചുകിടക്കുന്ന ഹിസ്ബുല്ല ഭീകരകേന്ദ്രങ്ങള്‍ക്കെതിരെ ഇസ്രയേല്‍ സൈന്യം വരും ദിവസങ്ങളില്‍ ആക്രമണം വര്‍ധിപ്പിക്കാനാണ് നീക്കമെന്നും ഹഗാരി പറഞ്ഞു.
നിലവില്‍ ലെബനനിലെ തെക്ക്, കിഴക്ക് ഭാഗങ്ങളും തലസ്ഥാന നഗരമായ ബെയ്‌റൂട്ടിന്റെ തെക്കന്‍ മേഖലയുമാണ് ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങളായി ഇസ്രയേല്‍ കണക്കാക്കുന്നത്. ലെബനന്‍ മറ്റൊരു ഗാസയായി മാറുമെന്ന് ന്യൂയോര്‍ക്കില്‍ വച്ച് നടന്ന ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക ജനറല്‍ അസംബ്ലിക്ക് മുന്നോടിയായി സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സമാധാനം പുനഃസ്ഥാപിക്കാനായി ഇരുപക്ഷത്തോടും വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്‌തെങ്കിലും നടപ്പിലായിരുന്നില്ല.
ആക്രമണം കടുപ്പിക്കുന്നതിന്റെ ഭാഗമായി ലെബനനില്‍ കഴിയുന്ന പൗരന്മാരോട് ഉടന്‍ ഒഴിയണമെന്ന് ഇസ്രയേല്‍ അറിയിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ പതിനേഴിനാണ് ലെബനനെതിരെ ഇസ്രയേല്‍ വ്യാപക ആക്രമണം ആരംഭിച്ചത്. ലെബനനിലെ പലയിടങ്ങളിലായി ഹിസ്ബുള്ള അംഗങ്ങളുടെ കൈവശമുണ്ടായിരുന്ന പേജറുകള്‍ ഒരേസമയം പൊട്ടിത്തെറിച്ചിരുന്നു. തൊട്ടടുത്ത ദിവസം വാക്കി ടോക്കികള്‍ ഉപയോഗിച്ചും ആക്രമണമുണ്ടായി. ഏകദേശം 39 പേരാണ് ഇസ്രയേല്‍ നടത്തിയ ആസൂത്രിത ആക്രമണത്തില്‍ ലെബനനില്‍ കൊല്ലപ്പെട്ടത്. പിന്നാലെ ആശയവിനിമയ ഉപകരണങ്ങള്‍ ഉപേക്ഷിക്കാന്‍ ഹിസ്ബുള്ള ആഹ്വാനം ചെയ്തിരുന്നു.
ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തിനിടയാക്കിയ മാരകമായ ഹെലികോപ്റ്റര്‍ അപകടത്തിനിടയാക്കിയ സാഹചര്യം അദ്ദേഹത്തിന്റെ പേജര്‍ പൊട്ടിത്തെറിച്ചതാണ് എന്ന സംശയം ബലപ്പെടുന്ന സാഹചര്യത്തില്‍ എല്ലാ ആശയവിനിമയ ഉപകരണങ്ങളും ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് ഉപേക്ഷിച്ചു . എല്ലാത്തരത്തിലുള്ള ആശയവിനിമയ ഉപകരണങ്ങളും ഒഴിവാക്കണമെന്നാണ് സൈനിക അംഗങ്ങള്‍ക്കുള്ള നിര്‍ദേശം. രണ്ട് മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത് .യുദ്ധം ഇനിയും മൂര്‍ച്ഛിക്കാനാണ് സാധ്യത എന്നുള്ളതാണ് ഇപ്പോള്‍ ലോക രാഷ്ട്രങ്ങള്‍ ഭീതിയോടെ കാണുന്നത്
ഹിസ്ബുള്ളഇസ്രായേല്‍ സംഘര്‍ഷം പെട്ടെന്നു വഷളാവാന്‍ കാരണമായത് കഴിഞ്ഞ ജൂലായ് 27ന് ഗോലാന്‍ കുന്നില്‍ നടന്ന റോക്കറ്റാക്രമണത്തില്‍ കുട്ടികളടക്കം 12 പേര്‍ കൊല്ലപ്പെട്ടതാണ്. 1967ലെ ആറുദിന യുദ്ധത്തില്‍ സിറിയയില്‍ നിന്നും ഇസ്രയേല്‍ പിടിച്ചെടുത്ത ഈ പ്രദേശത്ത് പന്തുകളിക്കുകയായിരുന്ന കുട്ടികളും യുവാക്കളുമാണ് കൊല്ലപ്പെട്ടത്. പിറ്റേന്നു പുലര്‍ച്ചെ തന്നെ ഇസ്രയേല്‍ ലെബനനില്‍ വ്യോമാക്രമണം നടത്തി, മുപ്പതാം തീയതി പ്രമുഖ ഹിസ്ബുള്ള കമാന്‍ഡര്‍ ഫുവാദ് ഷുക്കൂറിനെ ഒരു വ്യോമാക്രമണത്തില്‍ വധിച്ചു, അയാളായിരുന്നു ഗോലാനില്‍ കുട്ടികളെ കൊന്ന റോക്കറ്റാക്രമണത്തിന്റെ സൂത്രധാരനെന്ന് ഇസ്രയേല്‍ ആരോപിക്കുന്നു. ഹമാസിന്റെയും ഹിസ്ബുള്ളയുടെയും ഭൂരിഭാഗം പ്രധാന കമാന്‍ഡര്‍മാരെയും ഇസ്രയേല്‍ വധിച്ചു കഴിഞ്ഞു. ഇറാനില്‍ വെച്ച് കൊല്ലപ്പെട്ട ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയെക്കു പകരക്കാരനായി എത്തിയ യാഹ്യാ സിന്‍വറെ സൈന്യം വധിക്കുകയോ പരിക്കേല്‍പ്പിക്കുകയോ ചെയ്തു .യഹ്യ സിന്‍ഡര്‍ എവിടെ എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല.
ഹമാസിനും ഹിസ്ബുള്ളയ്ക്കും ഇറാഖിലെയും സിറിയയിലെയും ഷിയാ പോരാളികള്‍ക്കും യെമനിലെ ഹൂത്തികള്‍ക്കുമൊക്കെ ഇറാന്‍ സൈനികവും അല്ലാത്തതുമായ സഹായങ്ങള്‍ ചെയ്യുന്നുണ്ട്. ജൂതരാഷ്ട്രമാവട്ടെ, ലെബനനിലെ ഹിസ്ബുള്ളയുടെ അടിവേരു മാന്തുംവരെ യുദ്ധം തുടരുമെന്ന വാശിയിലുമാണ്
https://www.facebook.com/Malayalivartha