അറബിക്കൂട്ടങ്ങളെ പേടിപ്പിച്ച് തോല്പിച്ച് ഇസ്രായേന്റെ രാവണ തല..! ആറ് ദിവസത്തെ കൊടും യുദ്ധം
1967 ജൂൺ 5നും 10നുമിടെ ഇസ്രായേലും അയൽരാജ്യങ്ങളായ ഈജിപ്ത്, ജോർദ്ദാൻ, സിറിയ എന്നീ രാജ്യങ്ങളുടെ സഖ്യവുമായി
നടത്തിയ യുദ്ധമാണ് ആറുദിനയുദ്ധം. ഇത് ജൂൺ യുദ്ധം, 1967 അറബ്-ഇസ്രേലി യുദ്ധം, മൂന്നാം അറബ്-ഇസ്രയേൽ യുദ്ധം എന്നീ പേരുകളിലും അറിയപ്പെടുന്നു.
പശ്ചാത്തലം
1948 ലെ അറബ്-ഇസ്രായേൽ യുദ്ധത്തിനുശേഷം ഇസ്രായേലും അയൽക്കാരും തമ്മിലുള്ള ബന്ധം സാധാരണ നിലയിലായിരുന്നില്ല. 1956 ൽ ഇസ്രായേൽ ഈജിപ്റ്റിന്റെ ഭാഗമായ സീനായി ഉപദ്വീപിൽ അധിനിവേശം നടത്തി. 1950 മുതൽ ഇസ്രായേൽ തുറമുഖത്തേക്കുള്ള വഴിയിലെ ടിറാൻ കടലിടുക്ക് വീണ്ടും ഈജിപ്റ്റിൽ നിന്ന് തുറന്നുകിട്ടുക എന്നതായിരുന്നു ഇസ്രയേലിന്റെ ലക്ഷ്യം. ടിറാൻ കടലിടുക്ക് തുറന്നുകിടക്കുമെന്ന് ഉറപ്പുകിട്ടിയതോടെ ഇസ്രായേൽ പിന്മാറാൻ നിർബന്ധിതരായി. ഇതിന് ശേഷം, എല്ലാ കക്ഷികളും 1949 ലെ സൈനിക കരാറുകൾ പാലിക്കുമെന്ന് ഉറപ്പാക്കുന്നതിന് സീനായിൽ ഐക്യരാഷ്ട്ര അടിയന്തര സേനയെ വിന്യസിക്കാൻ ഈജിപ്ത് സമ്മതിച്ചിരുന്നു
.അതിർത്തിയിൽ ഒരു ഐക്യരാഷ്ട്ര അടിയന്തര സേനയെ വിന്യസിച്ചുവെങ്കിലും സേനാ പിന്മാറ്റക്കരാറൊന്നും ഉണ്ടായിരുന്നില്ല. തുടർന്നുള്ള വർഷങ്ങളിൽ ഇസ്രായേലും അറബ് അയൽ രാജ്യങ്ങളും, പ്രത്യേകിച്ച് സിറിയയും തമ്മിൽ നിരവധി ചെറിയ അതിർത്തി സംഘട്ടനങ്ങൾ ഉണ്ടായി. 1966 നവംബർ ആദ്യം സിറിയ ഈജിപ്തുമായി പരസ്പര പ്രതിരോധ കരാർ ഒപ്പിട്ടു. ഇതിന് തൊട്ടുപിന്നാലെ, പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ (പിഎൽഒ) ഗറില്ലാ പ്രവർത്തനത്തിന് മറുപടിയായി, (പി.എൽ.ഒ നടത്തിയ മൈൻ ആക്രമണത്തിലുൾപ്പെടെ മൂന്ന് പേർ മരിച്ചു,) ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) ജോർദാനിയൻ വെസ്റ്റ് ബാങ്കിലെ സമു ഗ്രാമത്തെ ആക്രമിച്ചു . ഇതോടെ ജോർദ്ദാൻ സൈന്യം തിരിച്ചടിച്ചു. സഹായത്തിന് ഈജിപ്ത് എത്തിയില്ലെന്ന് ജോർദാൻ പരാതിപ്പെടുകയും, ഐക്യരാഷ്ട്ര അടിയന്തര സേനയുടെ മറവിൽ ഗമാൽ അബ്ദുൽ നാസർ ഒളിക്കുകയാണെന്ന് വിമർശിക്കുകയും ചെയ്തു.
യുദ്ധത്തിന്റെ ആരംഭം
1967 ജൂണിന് മുമ്പുള്ള മാസങ്ങളിൽ, പിരിമുറുക്കങ്ങൾ അപകടകരമായി വർദ്ധിച്ചു. ടിറാൻ കടലിടുക്ക് അടച്ചുപൂട്ടുന്നത് യുദ്ധത്തിന് കാരണമാകുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകി. ഈജിപ്ഷ്യൻ പ്രസിഡന്റ് ഗമാൽ അബ്ദുൽ നാസർ മെയ് മാസത്തിൽ ഇസ്രായേൽ കപ്പലുകൾക്ക് കടലിടുക്ക് അടച്ചിടുമെന്ന് പ്രഖ്യാപിച്ചു. തുടർന്ന് ഇസ്രായേലിന്റെ അതിർത്തിയിൽ ഈജിപ്ഷ്യൻ സൈന്യത്തെ അണിനിരത്തുകയും ഐക്യരാഷ്ട്ര അടിയന്തര സേനയെ പുറത്താക്കുകയും ചെയ്തു. ജൂൺ 5 ന്, ഈജിപ്ഷ്യൻ വ്യോമതാവളങ്ങൾക്കെതിരെ ഇസ്രായേൽ മുൻകരുതൽ വ്യോമാക്രമണം നടത്തി.
പെട്ടെന്നുണ്ടായ വ്യോമാക്രമണത്തിൽ ഈജിപ്തിന്റെ വ്യോമസേന പൂർണ്ണമായും നശിപ്പിക്കപ്പെട്ടത് ഇസ്രയേലിന്റെ വ്യോമമേധാവിത്തത്തിന് കാരണമായി. അതോടൊപ്പം, ഇസ്രയേലി കരസേന ഗാസ മുനമ്പിലേക്കും സീനായിയിലേക്കും ശക്തമായ ആക്രമണം നടത്തിയത് ഈജിപ്തിനെ അമ്പരപ്പിച്ചു. അധികം ചെറുത്തുനിൽക്കാനാവാതെ വന്നതിനാൽ ഈജിപ്ഷ്യൻ സേനയോട് പിൻവാങ്ങാനായി പ്രസിഡന്റ് നാസർ കല്പ്പിച്ചു. പിന്തിരിഞ്ഞ ഈജിഷ്യൻ സേനയെ പിന്തുടർന്ന് ഇസ്രായേൽ സൈന്യം കനത്ത നഷ്ടം വരുത്തുകയും സീനായിയെ കീഴടക്കുകയും ചെയ്തു.
യുദ്ധം തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് ജോർദാൻ ഈജിപ്തുമായി പ്രതിരോധ കരാറിൽ ഏർപ്പെട്ടിരുന്നു; യുദ്ധം ഉണ്ടായാൽ ജോർദാൻ നേരിട്ട് യുദ്ധത്തിലേർപ്പെടുകയല്ല, മറിച്ച് ഇസ്രായേൽ സേന കൂടുതൽ പ്രദേശങ്ങൾ കീഴടക്കുന്നതിന് തടയിടുമെന്നാണ് കരാർ വിഭാവനം ചെയ്തത്. [20] എന്നാൽ ഇസ്രയേൽ വ്യോമാക്രമണം ആരംഭിച്ച് ഒരുമണിക്കൂറിനകം ജോർദാൻ സേനയോട് ഇസ്രയേലിനെ അക്രമിക്കാനുള്ള നിർദ്ദേശം ഈജിപ്ത് മുന്നോട്ട് വെച്ചു. തുടക്കത്തിൽ ആശയക്കുഴപ്പത്തിലായ ജോർദാൻ, ഈജിപ്ത് ഇസ്രയേലി വ്യോമാക്രമണത്തെ തുരത്തിയെന്ന വാദത്തെതുടർന്ന് രംഗത്തിറങ്ങുകയായിരുന്നു.
ജൂൺ 8 ന് ഈജിപ്റ്റും ജോർദാനും ജൂൺ 9 ന് സിറിയയും വെടിനിർത്തലിന് സമ്മതിച്ചു; ജൂൺ 11 ന് ഇസ്രയേലുമായി വെടിനിർത്തൽ കരാർ ഒപ്പിട്ടു. യുദ്ധത്തിന്റെ ഫലമായി 20,000 ഈജിപ്ഷ്യൻ, സിറിയൻ, ജോർദാൻ സൈനികർ കൊല്ലപ്പെട്ടു. ആയിരത്തിൽ താഴെ സൈനികരെ ഇസ്രയേലിന് നഷ്ടപ്പെടുകയും ചെയ്തു. ഈജിപ്റ്റിൽ നിന്ന് ഗാസ മുനമ്പും സിനായ് ഉപദ്വീപും പിടിച്ചെടുത്ത ഇസ്രയേൽ, കിഴക്കൻ ജറുസലേം ഉൾപ്പെടെയുള്ള വെസ്റ്റ് ബാങ്ക് ജോർദാനിൽ നിന്നും, ഗോലാൻ കുന്നുകൾ സിറിയയിൽ നിന്നും പിടിച്ചെടുത്തു.
ഇസ്രയേലിന്റെ വിജയം അന്താരാഷ്ട്രതലത്തിൽ അവരുടെ നില മെച്ചപ്പെടുത്തിയപ്പോൾ ഈജിപ്ത്, സിറിയ, ജോർദാൻ എന്നീ രാജ്യങ്ങൾ ലജ്ജാകരമായ ദുസ്ഥിതിയിലായി. അപമാന ഭാരത്താൽ നാസർ രാജിവെച്ചെങ്കിലും വൻ ജനകീയപ്രതിഷേധത്തിൽ വീണ്ടും അധികാരമേറ്റു.
280,000 മുതൽ 325,000 വരെ പലസ്തീനികൾ പലായനം ചെയ്യുകയോ വെസ്റ്റ് ബാങ്കിൽ നിന്ന് പുറത്താക്കപ്പെടുകയോ ചെയ്തത് വലിയ ദുരന്തമായി മാറി.[21] കൂടാതെ ഒരു ലക്ഷത്തിലധികം പേർ ഗോലാൻ കുന്നുകളിൽ നിന്ന് പലായനം ചെയ്തു.[22] അറബ് ലോകത്തുടനീളം, യഹൂദ ന്യൂനപക്ഷ സമുദായങ്ങൾ പലായനം ചെയ്യുകയോ പുറത്താക്കപ്പെടുകയോ ചെയ്തു, ജൂത അഭയാർഥികൾ പ്രധാനമായും ഇസ്രായേലിലേക്കാണ് പോയത്[അവലംബം ആവശ്യമാണ്].
https://www.facebook.com/Malayalivartha