നസ്‌റല്ലയുടെ മരണം...നസ്‌റല്ല ഉണ്ടായിരുന്ന സ്ഥലം ഇസ്രയേലിന് ചോർത്തിക്കൊടുത്തത് ഇറാൻ പൗരനായ ചാരനെന്ന് റിപ്പോർട്ട്... 80 ബോംബുകളാണു ഹിസ്ബുല്ല ആസ്ഥാനത്തിട്ടത്...
നസ്‌റല്ലയുടെ മരണം ലോകം മുഴുവൻ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ് . കൊല്ലപ്പെട്ട ഹിസ്ബുല്ല നേതാവ് ഹസൻ നസ്‌റല്ല ഉണ്ടായിരുന്ന സ്ഥലം ഇസ്രയേലിന് ചോർത്തിക്കൊടുത്തത് ഇറാൻ പൗരനായ ചാരനെന്ന് റിപ്പോർട്ട്. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഹിസ്ബുല്ലയുടെ ഭൂഗർഭ ആസ്ഥാനത്തായിരിക്കും നസ്‌റല്ല ഉണ്ടാകുകയെന്ന വിവരം ഇറാൻ പൗരൻ ഇസ്രയേൽ സൈന്യത്തിന് ചോർത്തി നൽകിയെന്ന് ഫ്രഞ്ച് ദിനപത്രമായ ‘ലെ പാരീസിയൻ’ അന്വേഷണവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. ബങ്കറിൽ ഹിസ്ബുല്ലയുടെ ഉന്നത നേതാക്കളുമായി നസ്‌റല്ല കൂടിക്കാഴ്ച നടത്തുമ്പോഴായിരുന്നു ഇസ്രയേൽ ആക്രമണം.
സെപ്റ്റംബർ 28നാണ് നസ്‌റല്ല കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചത്. പിന്നീട് ഹിസ്ബുല്ലയും ഇക്കാര്യം ശരിവച്ചു.27നു വൈകിട്ട് മിനിറ്റുകൾക്കുള്ളിൽ 80 ബോംബുകളാണു ഹിസ്ബുല്ല ആസ്ഥാനത്തിട്ടത്. 6 പാർപ്പിടസമുച്ചയങ്ങളും ആക്രമണത്തിൽ തകർന്നടിഞ്ഞു. 6 മീറ്റർ വരെ കോൺക്രീറ്റ് ഭേദിക്കാനും ഭൂമിയിൽ 30 മീറ്റർ വരെ ആഴ്ന്നിറങ്ങി ഉഗ്ര സ്ഫോടനം ഉണ്ടാക്കാനും ശേഷിയുള്ള ബങ്കർ ബസ്റ്റർ ബോംബുകളാണ് ഉപയോഗിച്ചതെന്നു റിപ്പോർട്ടുണ്ട്. വ്യാപക നാശമുണ്ടാക്കുന്ന ഇവ ജനവാസമേഖലയിൽ ഉപയോഗിക്കുന്നതു ജനീവ കൺവൻഷൻ വിലക്കിയിട്ടുള്ളതാണ്. 28നു രാവിലെയാണ് നസ്റല്ലയുടെയും മറ്റു ഹിസ്ബുല്ല നേതാക്കളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്.ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് 2006 മുതൽ ഇസ്രയേൽ നീക്കങ്ങൾ തുടങ്ങിയിരുന്നു.
https://www.facebook.com/Malayalivartha