ഹസന്‍ നസ്രള്ളയുടെ പിന്‍ഗാമിയെ ലക്ഷ്യമിട്ട് ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആസ്ഥാനത്ത് ഇസ്രയേലിന്റെ വ്യോമാക്രമണം...
അറബ് രാഷ്ട്രങ്ങളെ ഒന്നിപ്പിച്ച് പ്രതിരോധം ശക്തമാക്കാന്‍ ഇറാന്‍ ഒരുങ്ങുന്നതിനിടെ ലെബനന്‍ തലസ്ഥാനമായ ബയ്‌റുത്തിലുള്ള ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആസ്ഥാനം ലക്ഷ്യമാക്കി ഇസ്രയേലിന്റെ വ്യോമാക്രമണം. പ്രദേശത്തെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ നിർദ്ദേശം നൽകിക്കഴിഞ്ഞു. ഹിസ്ബുള്ളയുടെ മുന്‍ തലവന്‍ ഹസന്‍ നസ്രള്ളയുടെ പിന്‍ഗാമിയാകുമെന്ന് പറയപ്പെടുന്ന ഹാഷിം സഫൈദീനെ ലക്ഷ്യമിട്ടാണ് ആക്രമം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗം ആസ്ഥാനത്തെ ബങ്കറിനുള്ളിലാണ് സഫൈദീന്‍ എന്ന വിവരം ലഭിച്ചതോടെയാണ് ആക്രമണം നടന്നതെന്നാണ് സൂചന.
ഇസ്രയേല്‍ വ്യോമാക്രമണത്തിലാണ് നസ്രള്ളയും കൊല്ലപ്പെട്ടത്. പിന്നാലെയാണ് നസ്രള്ളയുടെ പിന്‍ഗാമിയേയും ഇസ്രയേല്‍ ലക്ഷ്യംവെക്കുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. എന്നാല്‍, സഫീദ്ദിനെ വധിച്ചതായി ഇസ്രായേലി പ്രതിരോധ സേനയില്‍ നിന്നോ ലെബനനിലെ ഹിസ്ബുള്ളയില്‍ നിന്നോ ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച് വ്യാഴാഴ്ച അര്‍ധരാത്രി ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ തീവ്രമായ വ്യോമാക്രമണമാണ് നടത്തിയത്. നസ്‌റുള്ളയെ ഇസ്രായേല്‍ വധിച്ചതിന് ശേഷം പ്രദേശത്ത് നടന്ന ഏറ്റവും ശക്തമായ ബോംബാക്രമണമായിരുന്നു നടന്നത്.
2017-ല്‍ അമേരിക്ക തീവ്രവാദിയായി പ്രഖ്യാപിച്ച ഹാഷിം സഫീദ്ദീന്‍, ഹിസ്ബുള്ളയുടെ രാഷ്ട്രീയ കാര്യങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുകയും സൈനിക പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഗ്രൂപ്പിന്റെ ജിഹാദ് കൗണ്‍സില്‍ അംഗവുമാണ്. നസ്റുള്ളയുടെ ബന്ധുവായ സഫീദ്ദീന്‍ പൊതുവെ ഹിസ്ബുള്ളയിലെ 'നമ്പര്‍ ടു' ആയി ആണ് കണക്കാക്കപ്പെട്ടിരുന്നത്. കൂടാതെ ഇറാനിയന്‍ ഭരണകൂടവുമായി അടുത്ത ബന്ധവുമുള്ള ഹിസ്ബുള്ള നേതാവ് കൂടിയാണ്.
ഹിസ്ബുള്ളയുടെ കൗണ്‍സിലുകളില്‍ നിര്‍ണായക സ്ഥാനങ്ങളിലേക്ക് നസ്റുള്ള സഫീദ്ദീനെ നിയമിച്ചിരുന്നു. സഫീദ്ദീന്‍ ഒന്നിലധികം തവണ ഗ്രൂപ്പിന്റെ വക്താവ് ആയി പ്രവര്‍ത്തിച്ചിരുന്നു. യുഎസ്എയും സൗദി അറേബ്യയും ഇയാളെ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ തന്നെ ഇസ്രയേല്‍ സൈനിക ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറികളുള്ള പ്രദേശങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടത്തിയെന്ന് ഹിസ്ബുല്ലയും അവകാശപ്പെടുന്നുണ്ട്. ലെബനനിലെ കരയുദ്ധം കൂടുതല്‍ വ്യാപിപ്പിക്കാന്‍ ആണ് ഇസ്രായേൽ ഒരുങ്ങുന്നത്. തെക്കന്‍ ലെബനനിലെ 25 ഗ്രാമങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം വ്യാഴാഴ്ച നിര്‍ദേശിച്ചതോടെയാണ് ആശങ്ക ശക്തമായത്.
തെക്കന്‍ ലെബനനില്‍ വ്യാഴാഴ്ച 15 ഹിസ്ബുള്ള അംഗങ്ങളെ വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ബിന്ത ജെബീലിലെ മുനിസിപ്പല്‍ കെട്ടിടത്തിനുനേരേയുണ്ടായ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. മൂന്നു മാസംമുന്‍പ് നടത്തിയ ആക്രമണത്തിലൂടെ ഗാസയിലെ ഹമാസ് സര്‍ക്കാരിന്റെ തലവന്‍ റാഹ്വി മുഷ്താഹയെയും ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരായ സമേഹ് അല്‍ സിറാജ്, സമി ഔദേഹ് എന്നിവരെയും വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം വ്യാഴാഴ്ച അവകാശപ്പെട്ടു. വടക്കന്‍ ഗാസയിലെ ഭൂഗര്‍ഭ അറയില്‍ ഒളിച്ചുകഴിയുമ്പോഴാണ് ഇവരെ ഇല്ലാതാക്കിയതെന്നാണ് അവര്‍ പറയുന്നത്. ഹമാസിന്റെ രാഷ്ട്രീയകാര്യ തലവന്‍ യഹ്യ സിന്‍വറുമായി ഏറ്റവും അടുപ്പമുള്ളയാളാണ് മുഷ്താഹ. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്നുകയറി ഹമാസ് നടത്തിയ ആക്രമണത്തിന്റെ ആസൂത്രകരില്‍ ഒരാളാണിത്.
അതിനിടെ, ഇറാനെതിരെ ഇസ്രയേലിന്റെ പ്രത്യാക്രമണം ഏത് നിമിഷവും പ്രതീക്ഷിക്കുന്ന ഒന്നാണ്. പ്രത്യക്ഷ ആക്രമണത്തിന് മുതിര്‍ന്നില്ലെങ്കിലും ഇറാന്റെ ആണവ കേന്ദ്രങ്ങളും എണ്ണ വ്യവസായങ്ങളേയും ഇസ്രയേല്‍ ലക്ഷ്യമിട്ടേയ്ക്കും എന്നാണ് വിലയിരുത്തലുകള്‍. എന്നാല്‍, ദിവസങ്ങള്‍ക്ക് മുന്‍പ് ഇറാന്‍ ജനതയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പുറപ്പെടുവിച്ച വീഡിയോ സന്ദേശം ഇതിനെല്ലാം അപ്പുറത്തേക്ക് ഇസ്രയേല്‍ ചിന്തിച്ചേയ്ക്കുമെന്ന ശക്തമായ സൂചനയും നല്‍കുന്നു. ഈ സാഹചര്യത്തില്‍ ഇസ്രയേലിനെ പ്രതിരോധിക്കാന്‍ പശ്ചിമേഷ്യയിലെ അറബ് രാജ്യങ്ങളെ ഒന്നിപ്പിക്കാനുള്ള നീക്കങ്ങളുമായി ഇറാന്‍ സജീവമാകുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമമായ ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചുണ്ടിക്കാട്ടുന്നത്.
ഇപ്പോഴത്തെ സംഘര്‍ഷങ്ങളുടെ ബാക്കിപത്രമായി പശ്ചിമേഷ്യയുടെ ആകെ നിയന്ത്രണം ഇസ്രയേലിന്റെ കയ്യിലായാലുള്ള അപകടം ചൂണ്ടിക്കാട്ടി അറബ് ലോകത്തിന്റെ ആകെ പിന്തുണ ഉറപ്പാക്കാനാണ് ഇറാന്‍ നീക്കം. സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ തങ്ങള്‍ക്കൊപ്പം നിര്‍ത്തി അമേരിക്കയ്ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി ഇസ്രയേലിനെ പിന്തിരിപ്പിക്കുക എന്നതാണ് ഇറാന്റെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഷിയാ-സുന്നി ആശയധാരകളുടെ പേരില്‍ എന്നും വിഘടിച്ച് നില്‍ക്കുന്നവരാണ് അറബ് രാജ്യങ്ങള്‍. ഇറാന്‍ ഒരു വശത്തും സൗദി അറേബ്യയും മറ്റ് ഗള്‍ഫ് രാജ്യങ്ങളും മറുവശത്തും. ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയെ തീവ്രവാദ സംഘടനയായാണ് ഗള്‍ഫ് രാജ്യങ്ങള്‍ കണക്കാക്കുന്നത്. എന്നാല്‍ സ്വതന്ത്ര പലസ്തീന്‍ രാജ്യമെന്ന ആശയത്തില്‍ എല്ലാവരും ഒരു ചേരിയിലാണ്. അതായത് ഇസ്രയേല്‍ നിലപാടിന്റെ എതിര്‍ചേരിയില്‍ ഈ സാഹചര്യമാണ് ഇറാന്‍ ലക്ഷ്യമിടുന്നത്. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം രൂക്ഷമായതിന് പിന്നാലെ വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്തത് ജിസിസിയില്‍ ഉള്‍പ്പെട്ട ഖത്തറായിരുന്നു. ഈ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയാണ് ഖത്തറുമായി ഏറെ അടുപ്പമുണ്ടായിരുന്ന ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയയെ ഇസ്രയേല്‍ വധിച്ചതില്‍ കടുത്ത അതൃപ്തിയിലാണ് ഖത്തര്‍. ഹിസ്ബുള്ളയ്‌ക്കെതിരെ എന്ന പേരില്‍ ഇസ്രയേല്‍ ഇപ്പോള്‍ ലെബനനിലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ നടത്തുന്ന ആക്രമണങ്ങളിലും സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. അതേസമയം, ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചത് ജിസിസി രാജ്യങ്ങള്‍ അംഗീകരിക്കുന്നില്ല. എന്നാല്‍ ഇറാന്റെ ആണവ- എണ്ണ കേന്ദ്രങ്ങളെ ഇസ്രയേല്‍ ആക്രമിക്കുമെന്ന സൂചനകള്‍ അറബ് ലോകത്തെ ആശങ്കയിലാക്കുന്നു. പശ്ചിമേഷ്യയാകെ നിയന്ത്രണത്തില്‍ കൊണ്ടുവരികയാണോ ഇസ്രയേല്‍ ലക്ഷ്യമിടുന്നത് എന്ന സംശയവും അറബ് ലോകത്തിനുണ്ട്.
ഇതെല്ലാം മുന്‍ നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ക്കാണ് ഇപ്പോള്‍ ഇറാന്‍ ശ്രമിക്കുന്നത്. ഖത്തറില്‍ എത്തിയ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ സൗദിയുടെ വിദേശകാര്യ മന്ത്രിയുമായും ഖത്തര്‍ അമീറുമായും നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്തു കഴിഞ്ഞു. സമാധാനത്തിന്റെ പാത സ്വീകരിക്കാനാണ് ഇറാന്‍ ശ്രമിച്ചതെങ്കിലും ഇസ്രയേല്‍ ആക്രമിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു എന്നാണ് പെസെഷ്‌കിയാന്റെ വാദം.
ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഇസ്രായേൽ നഗരങ്ങൾക്ക് വലിയ നാശനഷ്ടം സൃഷ്ട്ടിച്ചുവെന്ന് വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത് വന്നുകഴിഞ്ഞു. ഇസ്രായേലിലെ തന്ത്രപ്രധാന സൈനിക താവളങ്ങളിലൊന്നായ നെവാറ്റിം എയർബേസിൽ മിസൈൽ നാശം വിതച്ചതിന്റെ ദൃശ്യങ്ങൾ ആണ് പുറത്ത് വന്നത്. അതീവ സുരക്ഷാ മേഖലകളിലൊന്നാണ് ബീർഷെബയിലെ നെവാറ്റം വ്യോമതാവളം. ഇസ്രായേലിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സേനാ വ്യോമതാവളങ്ങളിലൊന്നാണ്. ദക്ഷിണ ഇസ്രായേലിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. ഇവിടെയാണ് ഇറാൻ മിസൈലുകൾ നാശം വിതച്ചത്. ആക്രമണത്തിനിരയായ സൈനിക കേന്ദ്രങ്ങളെ കുറിച്ചുള്ള വാർത്തകൾക്ക് ഇസ്രായേൽ സെൻസർഷിപ്പ് ഏർപ്പെടുത്തുന്നതിനിടെയാണു പുതിയ ദൃശ്യങ്ങൾ പുറത്തുവരുന്നത്.
ഇറാൻ മിസൈൽ വർഷത്തിൽ യുദ്ധവിമാനങ്ങൾ നിർത്തിയിട്ട താവളത്തിന്റെ മേൽക്കൂരയിൽ വലിയൊരു ദ്വാരം രൂപപ്പെട്ടതായി 'ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് ചെയ്യുന്നു. റൺവേയോടു ചേർന്നുള്ള കെട്ടിടത്തിലാണു നാശനഷ്ടങ്ങളുണ്ടായത്. കെട്ടിടത്തിനു പരിസരത്ത് വലിയ തോതിൽ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വ്യോമതാവളത്തിലെ നാശനഷ്ടങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാൻ ഐഡിഎഫ് തയാറായിട്ടില്ല. ആക്രമണത്തിനുശേഷമുള്ള വ്യോമതാവളത്തിന്റെ ചിത്രം പ്രസിദ്ധീകരിക്കുന്നതിനു സൈന്യത്തിന്റെ നിയന്ത്രണമുണ്ടെന്നും വാർത്തകൾ സൂചിപ്പിക്കുന്നുണ്ട്.
ഇസ്രായേൽ വ്യോമസേനയുടെ ഏറ്റവും അത്യാധുനികമായ യുദ്ധവിമാനങ്ങൾ നെവാറ്റിം എയർബേസിലുണ്ടെന്ന് 'ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ടിൽ പറയുന്നു. യുഎസ് നിർമിത എഫ്-35 ലൈറ്റ്‌നിങ് 2 യുദ്ധവിമാനങ്ങളും ഇതിൽ ഉൾപ്പെടും. അമേരിക്കയിലെ ലോക്ക്ഹീഡ് മാർട്ടിൻ കമ്പനി നിർമിച്ച കരുത്തുറ്റ യുദ്ധവിമാനമായ സൂപ്പർ ഹെർക്കുലീസും ഇസ്രായേൽ നിർമിത വിമാനമായ വിങ് ഓഫ് സയണും താവളത്തിലുണ്ടെന്നാണ് ഇസ്രായേൽ മാധ്യമമായ 'വൈ നെറ്റ് ന്യൂസ്' റിപ്പോർട്ട് ചെയ്യുന്നത്.
https://www.facebook.com/Malayalivartha