ജബാലിയയില്‍ ഇസ്രയേലിന്‌റെ സൈനിക പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു; ജനറല്‍സ് പ്ലാന്‍' തന്ത്രം പ്രയോഗിക്കാൻ നെതന്യാഹുവിന്റെ നീക്കം...
ഹൈഫയിൽ ഹിസ്ബുല്ല നടത്തിയ ഡ്രോൺ ആക്രമണം, ഇസ്രായേലിന്റെ സുരക്ഷാ സംവിധാനങ്ങളിലെ പഴുതുകൾ വീണ്ടും തെളിയിച്ച ഒരാക്രമണമായിരുന്നു. ബിൻയാമിനയിലെ സൈനിക താവളത്തിന് നേരെയുള്ള ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെടുകയും 61 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇസ്രായേലി സൈന്യത്തിലെ ഉന്നത വിഭാഗമായ ഗോലാനി ബ്രിഗേഡിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഒരു വർഷത്തിനിടെ ഇസ്രായേലിനെതിരെ ഹിസ്ബുല്ല നടത്തിയ ഏറ്റവും മാരകമായ ഡ്രോൺ ആക്രമണമായിരുന്നു.
വരാനിരിക്കുന്ന ആക്രമണങ്ങളുടെ സൂചന മാത്രമാണ് ഇതെന്ന് ഹിസ്ബുല്ല മുന്നറിയിപ്പ് നൽകി. എങ്ങനെയാണ് ആക്രമണം നടത്തിയതെന്നും ഹിസ്ബുല്ല പ്രസ്താവനയിൽ പറയുന്നുണ്ട്. ആദ്യഘട്ടത്തിൽ ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനം പ്രവർത്തനക്ഷമമാക്കാനായി നിരവധി മിസൈലുകൾ നഹാരിയയും അക്കയും ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ മിസൈൽ സേന വിക്ഷേപിച്ചു. ഇതോടൊപ്പം വ്യോമസേന ഡ്രോണുകളും അയക്കുകയായിരുന്നു. ഡ്രോൺ പ്രതിരോധ റഡാറുകളുടെ വലയത്തിൽപ്പെടാതെ ഇസ്രായേലിനകത്തേക്ക് തുളച്ചുകയറി. തുടർന്ന് ബിൻയാമിനയിലെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുകയും ചെയ്തു. ലെബനാന്റെ ഭൂമിയെ സംരക്ഷിക്കുന്നത് തുടരുമെന്നും ഹിസ്ബുല്ല പ്രസ്താവനയിൽ വ്യക്തമാക്കി.
ഇസ്രായേലി സൈനികർ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഡ്രോൺ പതിക്കുന്നത്. സൈറൺ മുഴങ്ങാത്തതിനാൽ ഇവർക്ക് ഓടിരക്ഷപ്പെടാൻ സാധിച്ചില്ല. ഹിസ്ബുല്ലയുടെ പ്രധാന ചാവേർ ഡ്രോണായ മിർസാദ് ആണ് പതിച്ചതെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു. അബാബിൽ -ടി എന്ന പേരിലാണ് ഇത് ഇറാനിൽ അറിയപ്പെടുന്നത്. 120 കിലോമീറ്ററാണ് ഇതിന്റെ റേഞ്ച്. മണിക്കൂറിൽ 370 കിലോമീറ്ററാണ് പരമാവധി വേഗം. 40 കിലോഗ്രാം സ്ഫോടക വസ്തുക്കൾ ഇതിന് വഹിക്കാനാകും. കൂടാതെ 3000 മീറ്റർ ഉയരത്തിൽ വരെ ഇതിന് പറക്കാനും സാധിക്കും.
ഡ്രോണുകൾ വടക്കൻ ഇസ്രായേലിൽ കടന്നപ്പോൾ എന്തുകൊണ്ട് അപായ സൈറണുകൾ മുഴങ്ങിയില്ല എന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഇസ്രായേലി ആർമി റേഡിയോ അറിയിച്ചു. ഇസ്രായേലിന്റെ പ്രതിരോധ സംവിധാനം ഡ്രോൺ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടു. അതിനാൽ തന്നെ അവയെ പ്രതിരോധിക്കാനുള്ള ശ്രമം ഉണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സാധാരണഗതിയിൽ ഇസ്രായേലിനകത്തേക്ക് മിസൈലുകൾ അടക്കമുള്ളവ വരുമ്പോൾ ഉടനടി അപായ സൈറണുകൾ മുഴങ്ങാറുണ്ട്. ഇതോടെ ജനം സുരക്ഷാ ബങ്കറുകളിലേക്ക് മാറുകയാണ് പതിവ്.
ഹൈഫയിലും കിരിയാത് പോലുള്ള സമീപ പ്രദേശങ്ങളിലും സ്ഫോടന ശബ്ദം കേട്ടതായി ‘ഇസ്രായേൽ ഹയോം’ റിപ്പോർട്ട് ചെയ്യുന്നു. മെഡിറ്റേറിയൻ കടലിൽനിന്ന് രണ്ട് ഡ്രോണുകൾ വടക്കൻ മേഖലയിലെത്തുകയായിരുന്നു. ഇതിൽ ഒന്ന് നഹാരിയക്ക് സമീപം പ്രതിരോധിച്ചു. രണ്ടാമത്തേതിനെ ഇസ്രായേൽ വ്യോമസേനക്ക് പിന്തുടരാൻ സാധിച്ചില്ലെന്നും ഇത് സൈറണുകളുടെ പരാജയത്തിലേക്ക് നയിച്ചെന്നും ഇസ്രായേൽ ഹയോമിന്റെ റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു.
അതിനിടെ വടക്കാന്‍ ഗാസയിലെ ജബാലിയയില്‍ ഇസ്രയേലിന്‌റെ സൈനിക പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു വീണ്ടും ആവർത്തിച്ചു. ലക്ഷക്കണക്കിന് പലസ്തീനികളെ വെള്ളമോ ഭക്ഷണമോ ഇല്ലാതെ പട്ടിണിയിലേക്കു തള്ളിവിടാനും ഈ മേഖലയിലെ മാനുഷിക സഹായം അവസാനിപ്പിക്കാനുമുള്ള പദ്ധതിയുടെ മുന്നോടിയായാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പ്രദേശം അടച്ചിട്ട സൈനികമേഖലയായി പ്രഖ്യാപിക്കും മുന്‍പ് പ്രദേശവാസികള്‍ക്ക് ഒഴിഞ്ഞുപോകാന്‍ ഒരാഴ്ച സമയം നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്. അവശേഷിക്കുന്നവരെ സൈനിക നിയമങ്ങള്‍ക്കു വിധേയമായി കണക്കാക്കുകയും ഭക്ഷണം, വെള്ളം, മരുന്നുകള്‍, ഇന്ധനം തുടങ്ങിയ അവശ്യസാധനങ്ങള്‍ നിഷേധിക്കുകയും അവരെ കൊല്ലാന്‍ സൈനികരെ അനുവദിക്കുകയും ചെയ്യും. 'ജനറല്‍സ് പ്ലാന്‍' എന്ന് വിശേഷിപ്പിക്കുന്ന ഈ തന്ത്രം ഹമാസ് നേതൃത്വത്തെ തകര്‍ക്കാനും സാധാരണക്കാര്‍ക്ക് അസഹനീയമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ച് വടക്കന്‍ ഗാസയിലെ സായുധസംഘത്തിന്‌റെ പിടി തകര്‍ക്കാനും രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്.
https://www.facebook.com/Malayalivartha