ഇസ്രായേലിലെ മാനുഷികദുരിതത്തില്‍ ഇടപെട്ടില്ലെങ്കിൽ ആയുധം നൽകുന്നതു നിർത്തുമെന്ന് ഇസ്രായേലിനു ഭീഷണിയുമായി അമേരിക്ക
ഇസ്രായേലിലെ മാനുഷികദുരിതത്തില്‍ ഇടപെട്ടില്ലെങ്കിൽ ആയുധം നൽകുന്നതു നിർത്തുമെന്ന് ഇസ്രായേലിനു ഭീഷണിയുമായി അമേരിക്ക. ഒരു മാസത്തിനകം ഗസ്സയിലെ മാനുഷിക പ്രതിസന്ധി പരിഹരിക്കാനും അടിയന്തര സഹായം എത്തിക്കാനും നടപടിയുണ്ടായില്ലെങ്കിൽ ആയുധ ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്ക അന്ത്യശാസനം നൽകിയതായി 'ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് ചെയ്തു.
യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ എന്നിവരാണ് ഇസ്രായേൽ സ്ട്രാറ്റജിക് അഫേഴ്‌സ് മന്ത്രി റോൻ ഡെർമെറിന് അയച്ച കത്തിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഗസ്സയിലേക്കുള്ള മാനുഷിക സഹായങ്ങൾ വലിയ തോതിൽ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. യുഎസ് സുരക്ഷാ സഹായം ലഭിക്കുന്ന എല്ലാ രാജ്യങ്ങൾക്കുമായി പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ഫെബ്രുവരിയിൽ നാഷനൽ സെക്യൂരിറ്റി മെമോറാണ്ടം പുറത്തിറക്കിയിരുന്നു. ഇതിൽ പറഞ്ഞ നിർദേശങ്ങൾ അംഗീകരിക്കാൻ സഹായം സ്വീകരിക്കുന്ന രാജ്യങ്ങൾക്കെല്ലാം ബാധ്യതയുണ്ട്. ഇതുണ്ടായില്ലെങ്കിൽ സൈനിക സഹായവും നിർത്തുമെന്നാണ് യുഎസ് വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഗസ്സയ്ക്കുള്ള സഹായങ്ങളിൽ 50 ശതമാനത്തിന്റെ ഇടിവുണ്ടായതായും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ആക്രമണം ആരംഭിച്ച ശേഷമുള്ള ഏറ്റവും കുറഞ്ഞ സഹായമാണ് കഴിഞ്ഞ സെപ്റ്റംബറിൽ റിപ്പോർട്ട് ചെയ്തത്. ഗസ്സയ്ക്കുള്ള മാനുഷിക സഹായത്തിന്റെ തോത് വർധിപ്പിക്കണം, ജോർദാൻ വഴിയുള്ള സഹായ വിതരണത്തിനു സൗകര്യമൊരുക്കണം, വടക്കൻ ഗസ്സയ്ക്കുമേൽ ചുമത്തിയ ഉപരോധം അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങളും കത്തിൽ ഉയർത്തിയിട്ടുണ്ട്.
മിസൈൽ ആക്രമണത്തിനുള്ള തിരിച്ചടിയിൽനിന്ന് ഇറാനിലെ ആണവ നിലയങ്ങളെ ഒഴിവാക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു. ഇറാന്റെ സൈനിക താവളങ്ങളെ മാത്രമേ തങ്ങൾ ആക്രമിക്കൂവെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി അറിയിച്ചത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് നെതന്യാഹു ഇക്കാര്യത്തിൽ ഉറപ്പുനൽകിയതെന്ന് 'ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് ചെയ്തു.
യുഎസ് നിലപാട് കടുപ്പിച്ചതോടെയാണ് ഇസ്രായേൽ പ്രത്യാക്രമണത്തിൽ അയവുവരുത്തിയതെന്നാണ് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മിസൈൽവേധ വ്യോമപ്രതിരോധ സംവിധാനം നൽകണമെങ്കിൽ യുഎസ് കർശന ഉപാധികൾ മുന്നോട്ടുവയ്ക്കുകയായിരുന്നുവെന്നാണു വിവരം. ഇറാനിലെ എണ്ണപ്പാടങ്ങളിലും ആക്രമണം നടത്തില്ലെന്ന് നെതന്യാഹു അറിയിച്ചിട്ടുണ്ട്.
ഫോൺ വഴിയാണ് നെതന്യാഹുവും ബൈഡനും സംസാരിച്ചത്. രണ്ടു മാസത്തിനിടെ ഇരു നേതാക്കളുടെയും ആദ്യത്തെ ഫോൺ സംഭാഷണമായിരുന്നു ഇത്. അമേരിക്കയുടെ അഭിപ്രായങ്ങൾ തങ്ങൾ മുഖവിലയ്‌ക്കെടുക്കുമെന്ന് ഇതിനുശേഷം ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫിസ് എക്‌സിൽ കുറിച്ചിരുന്നു. എന്നാൽ, ദേശീയതാൽപര്യം കൂടി മുൻനിർത്തിയാകും അന്തിമ തീരുമാനം കൈക്കൊള്ളുന്നതെന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഒക്ടോബർ ഒന്നിനായിരുന്നു ഇസ്രായേലിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം നടന്നത്. മൊസാദ് ആസ്ഥാനം, രണ്ട് വ്യോമതാവളങ്ങൾ എന്നിവയ്ക്കുനേരെ ആക്രമണമുണ്ടായതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചിരുന്നു. അതീവസുരക്ഷാ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് 200 ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ അയച്ചത്. ഇതിൽ നിരവധി മിസൈലുകൾ വ്യോമപ്രതിരോധ സംവിധാനം നിർവീര്യമാക്കിയതായും ഐഡിഎഫ് അവകാശപ്പെട്ടിരുന്നു.
ആക്രമണത്തിനു പിന്നാലെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഇതുവരെയും ഇറാനുനേരെ ഒരു അനക്കവുമുണ്ടായിട്ടില്ല. ഇതിനിടെ, പ്രത്യാക്രമണം വൈകുന്നതിൽ ഇസ്രായേലിൽ വിമർശനമുയരുന്നുണ്ട്. ദിവസങ്ങൾക്കുമുൻപ് ചേർന്ന ഇസ്രായേൽ സുരക്ഷാ കാബിനറ്റിലും ആശയക്കുഴപ്പത്തെ തുടർന്ന് പ്രത്യാക്രമണവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുത്തിരുന്നില്ല.
ഇസ്രായേലിൽ നൂതന മിസൈൽ പ്രതിരോധ സംവിധാനമായ ടെർമിനൽ ഹൈ-ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് (THAAD) വിന്യസിക്കുമെന്ന് പെൻ്റഗൺ. ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണങ്ങളെ നേരിടാനാണ് സംവിധാനം എത്തിക്കുന്നത്. സാങ്കേതിക വിദ്യക്കൊപ്പം താഡ് പ്രവർത്തിപ്പിക്കുന്നതിന് ഏകദേശം 100 യുഎസ് സൈനികരെയും ഇസ്രായേലിൽ വിന്യസിക്കും. ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് താഡ് സംവിധാനം വിന്യസിക്കാനുള്ള പെൻ്റഗണിൻ്റെ തീരുമാനം.
ബാലിസ്റ്റിക് മിസൈലുകളെ തടയാൻ രൂപകൽപ്പന ചെയ്ത താഡ്, ഇസ്രായേലിൻ്റെ നിലവിലുള്ള പ്രതിരോധ ഇൻഫ്രാസ്ട്രക്ചറിന് പരിരക്ഷ നൽകും. ഹ്രസ്വ, ഇടത്തരം ബാലിസ്റ്റിക് മിസൈൽ ഭീഷണികളെ ചെറുക്കാനാണ് താഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മിസൈല്‍ പ്രതിരോധത്തിന് പുറമെ, കിഴക്കൻ മെഡിറ്ററേനിയൻ, ചെങ്കടൽ, അറബിക്കടൽ എന്നിവിടങ്ങളിൽ വിമാനവാഹിനിക്കപ്പലുകളും യുദ്ധക്കപ്പലുകളും വിന്യസിച്ചിട്ടുണ്ട്. മേഖലയിലുടനീളം അധിക വ്യോമ പ്രതിരോധം നിലയുറപ്പിച്ചിട്ടുണ്ട്. കുടിയൊഴിപ്പിക്കൽ പദ്ധതികളെ സഹായിക്കാൻ യുഎസ് സൈന്യം സൈപ്രസിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഇറാനും ഹിസ്ബുല്ലയുമായി സംഘർഷം നിലനിൽക്കെയാണ് താഡ് സംവിധാനം നൽകുന്നത്.
കഴിഞ്ഞ ദിവസം മധ്യ-വടക്കൻ ഇസ്രയേലിലെ സൈനിക കേന്ദ്രത്തിൽ ഹിസ്‍ബുല്ലയുടെ വ്യോമാക്രമണമുണ്ടായി. ആക്രമണത്തില്‍ നാല് ഇസ്രയേലി സൈനികർ കൊല്ലപ്പെടുകയും അറുപതോളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബറിൽ യുദ്ധം ആരംഭിച്ച ശേഷം ഇസ്രയേൽ നേരിടുന്ന ഏറ്റവും വലിയ ആക്രമണമാണ് ഉണ്ടായത്.
ടെൽ അവീവിന് വടക്കുള്ള ബിൻയാമിന നഗരത്തിലാണ് ഡ്രോൺ ഉപയോഗിച്ച് ഹിസ്‍ബുല്ല ആക്രമണം നടത്തിയതെന്ന് ഇസ്രയേലി പ്രതിരോധ സേന അറിയിച്ചു. ലെബനാൻ അതിർത്തിയിൽ നിന്ന് 65 കിലോമീറ്ററോളം അകലെയാണ് ഇവിടുത്തെ സൈനിക കേന്ദ്രം. പരിക്കേറ്റവരിൽ ഏഴ് സൈനികരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ബിൻയാമിനയിലെ ഇസ്രയേലി സൈനിക പരിശീലന കേന്ദ്രം ലക്ഷ്യമാക്കി ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഞായറാഴ്ച ഹിസ്‍ബുല്ല അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടെന്ന വിവരം ഇസ്രയേൽ പുറത്തുവിട്ടത്.
https://www.facebook.com/Malayalivartha