ജെറുസലേം തലസ്ഥാനമായി പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതു വരെ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച് ഹമാസ്; ഇസ്രായേലിനെതിരെ യുദ്ധത്തിന്റെ പുതിയ ഘട്ടം തുടങ്ങിയെന്ന് പ്രഖ്യാപിച്ച് ഹിസ്ബുല്ല...
ജറുസലം തലസ്ഥാനമായി പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതു വരെ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച് ഹമാസ്. യഹിയ സിൻവാറിന്റെ മരണത്തിന് പിന്നാലെ ഇസ്രയേലിനെതിരായ നീക്കങ്ങള്‍ കടുപ്പിക്കാൻ ആണ് നീക്കം. ഏറ്റുമുട്ടല്‍ കൂടുതല്‍ തീവ്രമായ ഘട്ടത്തിലേക്ക് പ്രവേശിക്കാൻ പോകുകയാണെന്ന് ഹിസ്ബുള്ള വ്യക്തമാക്കി. ഇനി ചെറുത്തുനില്‍പ്പിന് കൂടുതല്‍ ശക്തിയേറുമെന്നായിരുന്നു ഇറാന്റെ പ്രതികരണം. ഒക്ടോബർ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന്റെ സൂത്രധാരൻ സിൻവാറാണെന്നാണ് കരുതപ്പെടുന്നത്. ഈ ആക്രമണത്തിന് ശേഷമായിരുന്നു ഗാസയിലെ ഇസ്രയേല്‍ അധിനിവേശം ആരംഭിച്ചത്.
പശ്ചിമേഷ്യ കൂടുതല്‍ സംഘർഷ ഭരിതമാകാനൊരുങ്ങുന്നുവെന്നാണ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വാക്കുകളും ഇത് ശരിവെക്കുന്നതാണ്. ഹമാസ് ബന്ദികളാക്കിയിയെ ഇസ്രയേല്‍ പൗരന്മാരെ മോചിപ്പിക്കുന്നതു വരെ യുദ്ധം തുടരുമെന്നാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. "സിൻവാറിന്റെ മരണത്തോടെ പകരം വീട്ടിയിരിക്കുന്നു. തിന്മയുടെ മുഖത്താണ് തിരിച്ചടിയേറ്റിരിക്കുന്നത്. പക്ഷേ, ദൗത്യം ഇനിയും പൂർത്തിയായിട്ടില്ല.
ബന്ദികളാക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളെ, യുദ്ധത്തില്‍ ഇതൊരു പ്രധാനപ്പെട്ട നിമിഷമാണ്. നിങ്ങളുടെ പ്രിയപ്പെട്ടവർ വീട്ടിലെത്തുന്നവരെ ഞങ്ങള്‍ പോരാട്ടം തുടരും," നെതന്യാഹു വ്യക്തമാക്കി. എന്നാൽ ജറുസലം തലസ്ഥാനമായി പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതു വരെ ഹമാസ് പോരാട്ടം തുടരുമെന്ന് യഹ്യയുടെ മരണം സ്ഥിരീകരിക്കുന്ന വിഡിയോയിൽ ഹമാസിന്റെ ഡെപ്യൂട്ടി ചീഫ് ഖലീൽ അൽ-ഹയ്യ വ്യക്തമാക്കി.
ഇസ്മയില്‍ ഹനിയയുടെ മരണത്തിന് ശേഷം ഹമാസിന്റെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടത് സിൻവാറായിരുന്നു. തെക്കൻ ഗാസയില്‍ നടന്ന ഏറ്റുമുട്ടലിലായിരുന്നു സിൻവാർ കൊല്ലപ്പെട്ടത്. സിൻവാറിനെയാണ് തങ്ങള്‍ കീഴ്പ്പെടുത്തിയതെന്ന കാര്യം ഇസ്രയേലിന് ആദ്യം ബോധ്യപ്പെട്ടിരുന്നില്ല. ഇസ്രയേല്‍ സൈന്യം പുറത്തുവിട്ട ഡ്രോണ്‍ ദൃശ്യത്തില്‍ തകർന്ന ഒരു കെട്ടിടത്തിനുള്ളില്‍ ദേഹത്താകെ പൊടിപടലങ്ങള്‍ നിറഞ്ഞ അവസ്ഥയിലുള്ള ഒരാളെയാണ് കാണാൻ സാധിച്ചത്. ഇത് സിൻവാറാണെന്നാണ് കരുതപ്പെടുന്നത്.
വെടിനിർത്തലിനായുള്ള തീവ്ര ശ്രമങ്ങള്‍ പാശ്ചാത്യരാജ്യങ്ങള്‍ നടത്തുന്നതിനിടെയാണ് സിൻവാറിന്റെ കൊലപാതകം കാര്യങ്ങള്‍ കൂടുതള്‍ വഷളാക്കിയത്. ഒക്ടോബർ ഒന്നിലെ ഇറാന്റെ ആക്രമണത്തിന് തിരിച്ചടി നല്‍കാൻ ഒരുങ്ങുകയാണ് ഇസ്രയേല്‍. എന്നാല്‍, ഒക്ടോബർ ഏഴിലെ ആക്രമണത്തിന് കാരണക്കാരനായ വ്യക്തിയെ ഇല്ലാതാക്കിയതോടെ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേല്‍ തയാറാകണമെന്ന ആവശ്യവും അന്താരാഷ്ട്ര സമൂഹത്തിനിടയില്‍ നിന്ന് ഉയരുന്നുണ്ട്.
സിൻവാറിന്റെ കൊലയ്ക്ക് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നെതന്യാഹുവിനെ നേരിട്ട് വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു. ഗാസയിലെ സംഘർഷം അവസാനിക്കാനുള്ള സാധ്യതകളും ബൈഡൻ തുറന്നുനല്‍കിയിട്ടുണ്ട്. ബന്ദികളെ മോചിപ്പിക്കുന്നതും വെടിനിർത്തല്‍ സാധ്യമാകുന്നതിനുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ അറിയിച്ചു.
ഇതിനിടെ ഇസ്രായേലിനെതിരെ യുദ്ധത്തിന്റെ പുതിയ ഘട്ടം തുടങ്ങിയെന്ന് പ്രഖ്യാപിച്ച് ലബനാനിലെ ഹിസ്ബുല്ല രംഗത്തെത്തി. തങ്ങളുടെ പോരാളികൾ പുതിയ തരം ഗൈഡഡ് മിസൈലുകളും ബോംബുകൾ വഹിക്കുന്ന ഡ്രോണുകളും ആദ്യമായി ഉപയോഗിക്കാൻ തുടങ്ങിയതായും ഹിസ്ബുല്ല അറിയിച്ചു. ഒരാഴ്ചയ്ക്കിടെ പത്ത് ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തിയതായും നിരവധി സൈനിക ടാങ്കുകൾ തകർത്തതായും ഹിസ്ബുല്ല അറിയിച്ചു. ഇസ്രായേലിലെ ആക്രെയിലും ഹൈഫയിലും ഇന്നലെ ഹിസ്ബുല്ലയുടെ നിരവധി റോക്കറ്റുകൾ പതിച്ചു. അതേസമയം, വടക്കൻ ഗസ്സയിൽ ഇസ്രായേൽ വ്യാപക ആക്രമണം തുടരുകയാണ്. ഇന്നലെ മാത്രം 34 പേർ കൊല്ലപ്പെട്ടു. ജബാലിയ ക്യാമ്പിൽ നടന്ന ആക്രമണത്തിൽ 20 പേർ മരിച്ചു. പ്രദേശത്തെ സ്ഥിതിഗതികൾ അത്യന്തം ആശങ്കാജനകമാണെന്ന് യുഎൻ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സിൻവാറിന്റെ മരണത്തിനു പിന്നാലെ ഹമാസ് നേതാക്കളുമായി തുർക്കി വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി. ഇസ്താംബൂളിലായിരുന്നു ഹമാസ് നേതാക്കളെ തുർക്കി മന്ത്രി ഹകാൻ ഫിദാൻ കണ്ടത്. ഹമാസ് ഷൂറാ കൗൺസിൽ തലവൻ മുഹമ്മദ് ദർവീഷും രാഷ്ട്രീയവിഭാഗത്തിലെ പ്രമുഖ നേതാക്കളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഗാസയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനായിരുന്നു നേതാക്കൾ നേരിൽ കണ്ടതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, സിൻവാറിന്റെ മരണത്തിനു പിന്നാലെയുള്ള കൂടിക്കാഴ്ചയ്ക്കു കൂടുതൽ രാഷ്ട്രീയ പ്രാധാന്യമുണ്ട്. യോഗത്തിൽ ഹമാസ് നേതാവിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചതായി ഫിദാൻ തന്നെ പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.
ഇസ്രായേൽ ബന്ദികളുടെയും ഫലസ്തീൻ തടവുകാരുടെയും കൈമാറ്റത്തിലൂടെ വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കുന്നതിന്റെ സാധ്യതകൾ കൂടിക്കാഴ്ചയിൽ ചർച്ചയായതായി ഹകാൻ ഫിദാൻ അറിയിച്ചു. ഗസ്സയിലെ മാനുഷിക ദുരിതത്തിനെതിരെ അന്താരാഷ്ട്ര സമൂഹത്തിന്റെ വികാരമുണർത്താനായി തുർക്കി സാധ്യമായ എല്ലാ നയതന്ത്രവഴികളും ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ ഫലസ്തീൻ സംഘടനകൾക്കിടയിലെ അനുരഞ്ജനശ്രമങ്ങളും ചർച്ചയായതായി 'അൽമോണിറ്റർ' റിപ്പോർട്ട് ചെയ്യുന്നു.
ദോഹ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹമാസ് രാഷ്ട്രീയ വിഭാഗത്തിലെ പ്രമുഖ നേതാക്കളായ ഖലീൽ അൽഹയ്യ, മൂസ അബൂ മർസൂക്, സാഹിർ ജബാറീൻ തുടങ്ങിയവരും തുർക്കി വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സംബന്ധിച്ചു. അഥിനിടെ, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തുർക്കിയിലെത്തിയിട്ടുണ്ട്. ഇന്ന് അങ്കാറയിൽ ഹകാൻ ഫിദാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണു വിവരം.
https://www.facebook.com/Malayalivartha