ഇസ്രയേലിനെ ലക്ഷ്യമിട്ട് ഹിസ്ബുള്ള തൊടുത്തുവിട്ടത് 200 ഓളം പ്രൊജക്‌ടൈലുകൾ; ഗാസയിൽ വ്യാപക കൂട്ടക്കുരുതി...
ഇസ്രായേലും ലെബനൻ സായുധ സംഘവും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയിൽ കഴിഞ്ഞ ദിവസം ഇസ്രയേലിനെ ലക്ഷ്യമിട്ട് ഹിസ്ബുള്ള തൊടുത്തുവിട്ടത് 200 ഓളം പ്രൊജക്‌ടൈലുകൾ എന്ന് വ്യക്തമാക്കി ഇസ്രായേൽ സൈന്യം. വടക്കൻ ഇസ്രായേലിലുടനീളം സൈറണുകൾ ദിവസം മുഴുവനും കൃത്യമായ ഇടവേളകളിൽ മുഴങ്ങി. അതിനിടെ, ഗാസയിൽ വ്യാപക കൂട്ടക്കുരുതികളാണ് ഇസ്രായേൽ തുടരുന്നത്. വടക്കൻ ഗസ്സയിലെ ബെയ്ത് ലാഹിയയിൽ മാത്രം 100 പേർ കൊല്ലപ്പെട്ടതായി ഗസ്സയിലെ സർക്കാർ മാധ്യമ വിഭാഗം അറിയിച്ചു. കമാൽ അദ്വാൻ ആശുപത്രിക്ക് നേരെ നടന്ന ആക്രമണത്തിലും നിരവധി പേർ കൊല്ലപ്പെട്ടു. ചുരുങ്ങിയത് 50 പേരെങ്കിലും ഇവിടെ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ പെട്ടിരിക്കുമെന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്.
വംശഹത്യയടെ ഞെട്ടിക്കുന്ന സംഭവങ്ങൾക്കാണ് വടക്കൻ ഗസ്സ സാക്ഷിയാകുന്നതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാത്രി വൈകിയും അഭയാർഥി ക്യാമ്പുകൾക്ക് നരെ ഇസ്രായേൽ ആക്രമണം തുടർന്നു. ലബനാൻ തലസ്ഥാനമായ ബെയ്റൂത്തിനു നേരെയും വ്യാപക ആക്രമണം നടന്നു. കൂടുതൽ കെട്ടിടങ്ങളിൽ നിന്ന് ആളുകളോട് ഒഴിഞ്ഞു പോകാൻ ഇസ്രായേൽ സേന നിർദേശിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ആക്രമണത്തെക്കുറിച്ച് ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കൂടുതൽ ആക്രമണം നടത്താനായി ഹമാസ് അംഗങ്ങൾ സംഘടിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് സൈനിക നടപടികൾ എന്നാണ് ഏറ്റവും പുതിയ ആക്രമണങ്ങളെക്കുറിച്ച് ഇസ്രയേലിന്റെ വിശദീകരണം. ഇക്കാര്യം പറഞ്ഞ് ഇസ്രയേൽ സൈന്യം ആഴ്ചകളായി ജനസാന്ദ്രതയേറിയ ജബാലിയ അഭയാർഥി ഉപരോധിക്കുകയാണ്. രണ്ടാഴ്ചയിലേറെയായി 400,000 പേർ ക്യാമ്പിനുള്ളിൽ ഭക്ഷണമോ വെള്ളമോ ഇല്ലാതെ കുടുങ്ങിക്കിടക്കുകയാണ്.
ഒക്‌ടോബർ 5 മുതൽ പ്രദേശത്ത് വിപുലമായ സൈനിക നടപടികൾ നടത്തുകയും വടക്കൻ ഗാസ ഭാഗങ്ങളിൽനിന്ന് സിവിലിയന്മാർക്കായി പലായന ഉത്തരവുകൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഡസൻ കണക്കിന് വീടുകൾക്ക് നേരെ ദിവസവും ഇസ്രായേൽ കര- വ്യോമ ആക്രമണങ്ങൾ നടത്തുന്നുണ്ട്. പ്രദേശത്തെ വാർത്ത- വിനിമയ സംവിധാനങ്ങൾ പൂർണമായും തടസപ്പെട്ടതായും റിപ്പോർട്ടുകൾ ഉണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വടക്കൻ ഗാസയിൽ ഇസ്രയേൽ അഴിച്ചുവിട്ട ആക്രമണത്തിൽ 450-ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിൽ സ്ഥിതിഗതികൾ കൂടുതൽ വഷളായിട്ടുണ്ട്. ക്യാമ്പ് ഇസ്രയേൽ ടാങ്കുകളാൽ ചുറ്റപ്പെട്ടിരിക്കുകയാണെന്നും, എങ്ങും നാശനഷ്ടങ്ങൾ മാത്രമാണ് കാണാൻ സാധിക്കുന്നതെന്നും ദൃസാക്ഷികൾ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. അവിടെയുള്ള ആശുപത്രികളും ഇസ്രയേൽ സൈന്യം വളഞ്ഞിട്ടുണ്ട്. വടക്കൻ ഗാസയിലെ മൂന്ന് പ്രധാന ആശുപത്രികളായ ഇന്തോനേഷ്യൻ ആശുപത്രി, അൽ-ഔദ ആശുപത്രി, കമാൽ അദ്വാൻ ആശുപത്രി എന്നിവയ്ക്ക് നേരെയാണ് ഇസ്രയേൽ ഉപരോധം ശക്തമാക്കിയത്.
ആശുപത്രികൾക്ക് നേരെ ആക്രമണങ്ങളും ശക്തമാണ്. ഹമാസ് നേതാവ് യഹ്‌യ സിൻവാറിൻ്റെ കൊലപാതകത്തോടെ ഇസ്രയേൽ ഗാസ വംശഹത്യയിൽ നിന്ന് പിന്മാറുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ഇല്ലെന്ന സൂചന നൽകിക്കൊണ്ടാണ് ഐഡിഎഫ് ആക്രമണങ്ങൾ ഇപ്പോൾ ശക്തമാക്കുന്നത്.
https://www.facebook.com/Malayalivartha