എന്തൊരു ആശ്വാസം... യുക്രൈനുമായി 30 ദിവസത്തെ വെടിനിര്‍ത്തലിന് യുഎസ് മുന്നോട്ടുവെച്ച നിര്‍ദേശം അംഗീകരിച്ച് പുടിന്‍

യുക്രൈയ്‌ന് ഏറെ ആശ്വാസം. യുക്രൈനുമായി 30 ദിവസത്തെ വെടിനിര്‍ത്തലിന് യുഎസ് മുന്നോട്ടുവെച്ച നിര്‍ദേശം തത്ത്വത്തില്‍ അംഗീകരിക്കുന്നതായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. എന്നാല്‍, കരാറിലെ വ്യവസ്ഥകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും ദീര്‍ഘകാല സമാധാനത്തിനു വഴിതുറക്കുന്നതാകണം അതെന്നും അദ്ദേഹം പറഞ്ഞു.
മുപ്പതുദിന വെടിനിര്‍ത്തല്‍ സൈന്യത്തെ കരുത്തുറ്റതാക്കാന്‍ യുക്രൈന്‍ ഉപയോഗപ്പെടുത്തുമോ എന്ന ആശങ്ക അദ്ദേഹം പങ്കിട്ടു. യുദ്ധത്തിനു പരിഹാരമുണ്ടാക്കാന്‍ കാര്യമായി ശ്രദ്ധിക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പുതിന്‍ നന്ദിപറഞ്ഞു. സമാധാനമുണ്ടാക്കാന്‍ ശ്രമം നടത്തിയ ചൈന, ഇന്ത്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവയുടെ നേതാക്കള്‍ക്കും അദ്ദേഹം നന്ദിയറിയിച്ചു.
യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സൗദിയില്‍ നടത്തിയ ചര്‍ച്ചയില്‍ യുഎസ് മുന്നോട്ടുവച്ച 30 ദിവസത്തെ വെടിനിര്‍ത്തല്‍ പദ്ധതി തത്വത്തില്‍ അംഗീകരിക്കുന്നുവെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ പറഞ്ഞത്. യുഎസ് ശുപാര്‍ശകള്‍ അംഗീകരിക്കുന്നുവെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെ യുക്രെയ്ന്‍ സമാധാനത്തിനു സാധ്യത തെളിഞ്ഞു.
വെടിനിര്‍ത്തല്‍ പദ്ധതിയിലെ ചില നിര്‍ദേശങ്ങളില്‍ വിയോജിപ്പുണ്ടെന്നും ഇക്കാര്യം യുഎസുമായി ചര്‍ച്ച ചെയ്തു പരിഹരിക്കാമെന്നും പുട്ടിന്‍ വ്യക്തമാക്കി. തുടര്‍ചര്‍ച്ചയ്ക്ക് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് മോസ്‌കോയിലെത്തിയിട്ടുണ്ട്. പുട്ടിനും ട്രംപും തമ്മില്‍ ഫോണില്‍ സംസാരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ട്രംപിനു പുട്ടിന്‍ നന്ദി പറഞ്ഞു. സമാധാനത്തിനായി ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാഷ്ട്രനേതാക്കള്‍ നല്‍കുന്ന പിന്തുണയ്ക്കും മോസ്‌കോയില്‍ വാര്‍ത്താസമ്മേളനത്തില്‍ പുട്ടിന്‍ നന്ദി അറിയിച്ചു.
സമാധാനനീക്കങ്ങള്‍ മുന്നേറവേ, അതിര്‍ത്തിപ്രവിശ്യയായ കര്‍സ്‌കിലെ ഏറ്റവും വലിയ പട്ടണമായ സൂദ്ചയില്‍നിന്ന് യുക്രെയ്ന്‍ സൈന്യത്തെ തുരത്തിയതായി റഷ്യന്‍ സൈന്യം അവകാശപ്പെട്ടു. പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ കര്‍സ്‌കില്‍ സൈനികരെ സന്ദര്‍ശിച്ച് മണിക്കൂറുകള്‍ക്കകമാണിത്.
റഷ്യന്‍ സൈന്യത്തിന്റെ തുടര്‍ച്ചയായ ബോംബാക്രമണങ്ങളില്‍ സൂദ്ച പട്ടണം പൂര്‍ണമായി തകര്‍ന്നെന്നാണ് യുക്രെയ്ന്‍ പ്രതികരിച്ചത്. സൈന്യം പിന്മാറിയോയെന്നു വ്യക്തമാക്കിയില്ല. അതിനിടെ, കര്‍സ്‌ക് ഉള്‍പ്പെടുന്ന നോര്‍ത്തേണ്‍ കമാന്‍ഡിന്റെ മേധാവി സ്ഥാനത്തുനിന്നു മേജര്‍ ജനറല്‍ ദിമിത്രോ ക്രസല്‍നിക്കോവിനെ യുക്രെയ്ന്‍ പുറത്താക്കി.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണു കര്‍സ്‌കിലെ പ്രധാനപട്ടണങ്ങള്‍ ഉള്‍പ്പെടുന്ന 1,300 ചതുരശ്ര കിലോമീറ്റര്‍ യുക്രെയ്ന്‍ സൈന്യം പിടിച്ചത്. ഇനി 2,00 ചതുരശ്ര കിലോമീറ്റര്‍ ഭൂപ്രദേശമാണു യുക്രെയ്ന്‍ സൈന്യത്തിന്റെ അധീനതയില്‍ ശേഷിക്കുന്നതെന്നു റഷ്യന്‍ സൈന്യം പറയുന്നു.
ജിദ്ദ ചര്‍ച്ചയിലെ വെടിനിര്‍ത്തല്‍ ശുപാര്‍ശ അംഗീകരിച്ചതിനു പിന്നാലെ, യുക്രെയ്‌നുള്ള യുഎസിന്റെ സൈനികസഹായം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുനരാരംഭിച്ചിരുന്നു.
അതേസമയം സമ്പൂര്‍ണ ഉപരോധത്തിലായ ഗാസയില്‍ പട്ടിണിദുരിതം. ഗാസയിലേക്കുള്ള ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിതരണം ഇസ്രയേല്‍ തടഞ്ഞിട്ടു 12 ദിവസം പിന്നിട്ടു.
60 ദിവസത്തെ വെടിനിര്‍ത്തലിനും ജീവനോടെ ശേഷിക്കുന്ന 10 ബന്ദികളുടെ മോചനത്തിനുമുള്ള യുഎസ് പദ്ധതിയാണ് ദോഹയില്‍ ഇസ്രയേല്‍ഹമാസ് പ്രതിനിധികള്‍ ചര്‍ച്ച ചെയ്യുന്നത്.
അതേസമയം, ഗാസ യുദ്ധകാലത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ആസൂത്രിതമായ ആക്രമണങ്ങളാണ് ഇസ്രയേല്‍ നടത്തിയതെന്ന് യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ (യുഎന്‍എച്ച്ആര്‍സി) അന്വേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്തി. ആരോപണങ്ങള്‍ ഇസ്രയേല്‍ നിഷേധിച്ചു. ഗാസയിലെ വ്യാപകമായ നാശം പരിശോധിച്ച യുഎന്‍ സംഘം, ജനവാസ മേഖലകളിലും ആശുപത്രികളിലും ഇസ്രയേല്‍ മാരകശേഷിയുള്ള ബോംബാക്രമണങ്ങള്‍ നടത്തിയതായി കണ്ടെത്തി. കുട്ടികളും സ്ത്രീകളും വിവരണാതീതമായ ക്രൂരതകള്‍ നേരിട്ടതായും യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു. തടവുകാര്‍ ബലാത്സംഗത്തിനും ഇരകളായി.
യുഎന്‍എച്ച്ആര്‍സി മുന്‍മേധാവിയുടെ നേതൃത്വത്തിലുള്ള കമ്മിഷനാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. രാജ്യാന്തര ക്രിമിനല്‍ കോടതിയില്‍ ഇസ്രയേലിനെതിരായ തെളിവായി റിപ്പോര്‍ട്ട് ഉപയോഗിച്ചേക്കും.
ഗാസയില്‍നിന്ന് ആരും പലസ്തീന്‍കാരെ പുറത്താക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന ഹമാസ് സ്വാഗതം ചെയ്തു. അയര്‍ലന്‍ഡ് പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം വൈറ്റ് ഹൗസിലെ വാര്‍ത്താസമ്മേളനത്തിനാലാണ്, ഗാസയില്‍നിന്നു പലസ്തീന്‍കാരെ ഒഴിപ്പിക്കുമെന്ന മുന്‍നിലപാട് തിരുത്തുന്ന പരാമര്‍ശം ട്രംപ് നടത്തിയത്.
അതിനിടെ, സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ ദമ്മറില്‍ ഇസ്രയേല്‍ ബോംബാക്രമണം നടത്തി. പലസ്തീന്‍കാരുടെ പാര്‍പ്പിടസമുച്ചയങ്ങള്‍ക്കു നേരെയായിരുന്നു ആക്രമണം.
അതേസമയം അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഷാംപെയിനും വൈനിനും 200 ശതമാനം തീരുവ ചുമത്തുമെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഫ്രാന്‍സ്, യൂറോപ്യന്‍ യൂണിയനുകള്‍ക്കാണ് ട്രംപ് താക്കീത് നല്‍കിയിരിക്കുന്നത്. യു.എസ്. വിസ്‌കികള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ 50 ശതമാനം തീരുവ ഈടാക്കുമെന്ന അറിയിപ്പ് വന്നതിന് പിന്നാലെയാണ് ട്രംപ് ഈ രാജ്യങ്ങള്‍ക്ക് താക്കീത് നല്‍കിയിരിക്കുന്നത്.
ലോകത്തില്‍ തന്നെ ഏറ്റവും ശത്രുതാപരമായ നികുതി സംവിധാനമാണ് യൂറോപ്യന്‍ യൂണിയന്‍ സ്വീകരിക്കുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി. അമേരിക്കയെ മുതലെടുക്കുകയെന്ന ദുരുദ്ദേശത്തോടെയാണ് യൂറോപ്യന്‍ യൂണിയന്‍ വിസ്‌കിക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ തീരുവ ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ ഫ്രാന്‍സില്‍നിന്നും യൂറോപ്യന്‍ യൂണിയനുകളില്‍ നിന്നുമെത്തുന്ന മദ്യ ഉത്പന്നങ്ങള്‍ക്ക് 200 ശതമാനം നികുതി ഏര്‍പ്പെടുത്തും. യു.എസിലെ വൈന്‍, ഷാംപെയിന്‍ ബിസിനസിന് ഇത് ഗുണകരമായിരിക്കുമെന്നും ട്രംപ് ട്രൂത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
കഴിവുകെട്ട നേതൃത്വത്തിന്റെ ഭരണത്തില്‍ അമേരിക്കയില്‍ നിന്ന് മറ്റ് രാജ്യങ്ങള്‍ അപഹരിച്ചെടുത്ത സ്വത്ത് ഞങ്ങള്‍ തിരിച്ചുപിടിക്കാന്‍ തുടങ്ങുകയാണെന്ന് ബുധനാഴ്ചയാണ് ട്രംപ് പറഞ്ഞത്. ഈ നീക്കത്തിന്റെ ആദ്യ ഇരകളായാണ് യൂറോപ്പിനെയും കാനഡയേയും അദ്ദേഹം വിശേഷിപ്പിച്ചത്. കൈവിട്ടുപോയ പല കമ്പനികളും ഞങ്ങള്‍ ഇത്തരത്തില്‍ തിരിച്ചുപിടിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തിരുന്നു.
അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മറ്റ് രാജ്യങ്ങള്‍ ഈടാക്കുന്ന അതേ തീരുവ തിരിച്ചും ഈടാക്കുമെന്നാണ് ട്രംപ് സ്വീകരിച്ചിട്ടുള്ള നയം. ഏപ്രില്‍ രണ്ട് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ കാനഡയില്‍ നിന്ന് അമേരിക്കയിലെത്തുന്ന അലുമിനിയം, സ്റ്റീല്‍ ഉത്പന്നങ്ങളുടെ തീരുവ 50 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തു. യു.എസിലേക്കുള്ള വൈദ്യുതി കയറ്റുമതിക്ക് ഒന്റാറിയോ പ്രവിശ്യ 25 ശതമാനം തീരുവ ചുമത്തിയതിനുള്ള തിരിച്ചടിയായാണ് തീരുവ വര്‍ധിപ്പിച്ചത്.
ഇതിനുപുറമെ, യു.എസ്. പാലുത്പ്പന്നങ്ങള്‍ക്ക് കാനഡ ചുമത്തുന്ന 250 മുതല്‍ 390 ശതമാനം വരെയുള്ള തീരുവ അങ്ങേയറ്റം കര്‍ഷക വിരുദ്ധമാണെന്നും, ഇത് എത്രയും പെട്ടെന്ന് കുറയ്ക്കാന്‍ തയാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. നാളുകളായി ഈടാക്കുന്ന അമിത നികുതികള്‍ കാനഡ ഒഴിവാക്കിയില്ലെങ്കില്‍ അമേരിക്കയിലേക്ക് വരുന്ന കാറുകളുടെ നികുതി ഏപ്രില്‍ രണ്ടുമുതല്‍ ഗണ്യമായി വര്‍ധിപ്പിക്കുമെന്നും ട്രംപ് കാനഡയ്ക്ക് താക്കീതും നല്‍കിയിട്ടുണ്ട്.
അതേസമയം സിറിയയില്‍ ഇസ്ലാമിക നിയമം ആധാരമാക്കിയുള്ള താല്‍ക്കാലിക ഭരണഘടന പ്രഖ്യാപിച്ചു. സ്ത്രീകളുടെ അവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും ഉറപ്പാക്കുമെന്നും അറിയിച്ചിട്ടുണ്ട്. സുന്നി വിഭാഗക്കാരനായ ഇടക്കാല പ്രസിഡന്റ് അല്‍ ഷരാ രണ്ടാഴ്ച മുന്‍പാണ് ഭരണഘടനാ പ്രഖ്യാപനത്തിന്റെ കരടു തയാറാക്കാന്‍ സമിതിയെ നിയമിച്ചത്.
സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തിനും ജോലി ചെയ്യാനുമുള്ള അവകാശവും രാഷ്ട്രീയ അവകാശങ്ങളും ഭരണഘടനയില്‍ ഉറപ്പു നല്‍കുന്നുണ്ട്. മാധ്യമ, പ്രസിദ്ധീകരണ സ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്നു. വികസനത്തിനുള്ള വഴിയില്‍ സിറിയന്‍ ജനതയ്ക്ക് ഇതു പുതിയ തുടക്കമാകുമെന്ന് അല്‍ ഷരാ പറഞ്ഞു. അടുത്ത 5 വര്‍ഷം ഭരണമാറ്റ കാലഘട്ടമാണ്.
സിറിയയില്‍ അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പു നടക്കാന്‍ നാലഞ്ചു വര്‍ഷമെങ്കിലുമെടുക്കുമെന്ന് അല്‍ ഷരാ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. 2012 ല്‍ നിലവില്‍ വന്ന മുന്‍ഭരണഘടന കഴിഞ്ഞ ജനുവരിയിലാണ് റദ്ദാക്കിയത്. സ്ഥിരം ഭരണഘടനയുടെ കരടു തയാറാക്കാന്‍ പുതിയ സമിതിയെ നിയമിക്കും. പൊലീസ് സേനയെ ശരീഅത്ത് നിയമത്തിലൂന്നി അഴിച്ചുപണിയാനും ലക്ഷ്യമിടുന്നു.
https://www.facebook.com/Malayalivartha