മലേഷ്യന്‍ വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണതായി മലേഷ്യന്‍ പ്രധാനമന്ത്രി സ്ഥിരീകരിച്ചു
അഞ്ച് ഇന്ത്യാക്കാര്‍ ഉള്‍പ്പെടെ 239 ആളുകളുമായി മാര്‍ച്ച് 8 ന് കാണാതായ മലേഷ്യന്‍ എയര്‍വേയ്‌സ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീണു തകര്‍ന്നതായി മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിമാനം തകര്‍ന്നതായും യാത്രക്കാരെല്ലാം മരിച്ചതായും സ്ഥിരീകരിച്ചു. ഇക്കാര്യമറിയിച്ചുകൊണ്ട് യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് സന്ദേശങ്ങളും അയച്ചു.
യു.കെ.എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചും ബ്രട്ടീഷ് സാറ്റലൈറ്റ് കമ്പനിയായ ഇന്‍മര്‍സാറ്റും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിമാനം തകര്‍ന്നതായി സ്ഥിരീകരിച്ചത്. ഓസ്‌ട്രേലിയന്‍ പടക്കപ്പലിന് വിമാന അവശിഷ്‌ടങ്ങള്‍ ലഭിച്ചതും അപകടം സ്ഥിരീകരിക്കാന്‍ കാരണമായി. കൂടുതല്‍ തെളിവുകള്‍ ഇന്നു ലഭിക്കുമെന്നാണ് സൂചന. വിമാനത്തിന്റേതെന്നു കരുതുന്ന അവശിഷ്‌ടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ ഓസ്‌ട്രേലിയ, ചൈന., ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ പുറത്തു വിട്ടിരുന്നു.
മാര്‍ച്ച് 8 ന് 239 പേരുമായി ആകാശത്തേക്ക് പറന്നുയര്‍ന്ന വിമാനമാണ് അപ്രത്യക്ഷമായത്. വിമാനം തകര്‍ന്നെന്നുള്ള സൂചന ആദ്യം ചൈനയ്‌ക്കാണ് ലഭിച്ചത്. വിമാനം കാണാതായി എന്നു കരുതുന്ന ഈ മേഖലയില്‍ പത്തു വിമാനങ്ങളാണ് അരിച്ചുപെറുക്കുന്നത്. സമചതുരത്തിലുള്ള വെള്ള വസ്‌തുക്കളാണ് ചൈനീസ് ഇല്ല്യൂഷിന്‍-76 വിമാനം കണ്ടെത്തിയത്. വിമാനത്തിനുവേണ്ടി തെരച്ചില്‍ നടക്കുന്ന മേഖലയിലേയ്‌ക്ക് അമേരിക്കന്‍ നാവികസേനയുടെ പസഫിക് പടക്കപ്പല്‍ വ്യൂഹത്തിലെ ഹൈ-ടെക് ബ്ലാക് ബോക്‌സ് ലോക്കേറ്ററുകളിലൊന്ന് അയച്ചിട്ടുണ്ട്.
ആറു കിലോമീറ്റര്‍ വരെ അഗാധതയില്‍ വീണ വിമാനങ്ങളുടെ ബ്ലാക് ബോക്‌സുകള്‍ കണ്ടെടുക്കാന്‍ ശേഷിയുള്ളതാണ് അമേരിക്കന്‍ സേനയുടെ ടി.പി.എല്‍-25 സംവിധാനം. എന്നാല്‍ തെരച്ചിലിന് തടസ്സമാകുന്നത് ചുഴലികൊടുങ്കാറ്റ് ആണ്.
വിമാനത്തില്‍ മുംബൈ കൊലേക്കര്‍ കുടുംബത്തിലെ മൂന്നു പേര്‍ അടക്കം 5 ഇന്ത്യാക്കാരാണ് ഉണ്ടായിരുന്നത്. ചേത്‌ന കൊലേക്കര്‍ (55) , വിനോദ് കൊലേക്കര്‍ ( 59) , സ്വനന്ദ് കൊലേക്കര്‍(23) , ചന്ദ്രിക ശര്‍മ (51) , ക്രാന്തി ഷിര്‍സത (44) എന്നിവരാണ് അപകടത്തില്‍പ്പെട്ട ഇന്ത്യാക്കാര്‍. 153 പേര്‍ ചൈനീസ് പൗരന്മാരും. 38 മലേഷ്യക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. ഇറാന്‍, തായ്‌വാന്‍, ഹോളണ്ട്, കാനഡ, ഇന്തോനേഷ്യ, യുക്രൈന്‍, റഷ്യ പൗരന്മാരും വിമാനത്തില്‍ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha