മലയാളി വാര്‍ത്ത.
ഇടുക്കിയിലെ തങ്കമണി കൂട്ട മാനഭംഗ കേസ് കേരള രാഷ്‌ട്രീയത്തെ പിടിച്ചുലക്കിയ സംഭവമാണ്. കേരള പോലീസിന്റേയും കരുണാകരന്‍ മന്ത്രി സഭയുടേയും പ്രതിച്ഛായ തകര്‍ത്ത ഒന്നു കൂടിയായിരുന്നു 1986ലെ തങ്കമണി സംഭവം. കരുണാകരന്‍ സര്‍ക്കാരിന്റെ പോലീസിന്റെ ക്രൂര മുഖം പേടിയോടെ മലയാളികള്‍ കണ്ട ദിനങ്ങളായിരുന്നു അത്. എന്നാല്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷം തങ്കമണി മാനഭംഗ കേസ് തികച്ചും രാഷ്‌ട്രീയാവശ്യത്തിനായി കെട്ടിച്ചമച്ചതാണെന്ന വെളിപ്പെടുത്തലുമായി പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ ജോണ്‍ പെരുവന്താനം രംഗത്തെത്തിയിരിക്കുകയാണ്. മംഗളം പത്രത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ജോണ്‍ പെരുവന്താനം തങ്കമണി സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രം തുറന്ന് കാട്ടുന്നത്.
1986 ഒക്‌ടോബര്‍ 21 നാണ് തങ്കമണിയില്‍ പോലീസ് അതിക്രമങ്ങള്‍ക്ക് തുടക്കംകുറിച്ച അനിഷ്‌ട സംഭവങ്ങളുടെ തുടക്കം.ഇടുക്കിയിലെ കട്ടപ്പന-തങ്കമണി റൂട്ടില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിലെ ജീവനക്കാരും വിദ്യാര്‍ഥികളും തമ്മിലുണ്ടായ തര്‍ക്കമാണു ആളിപ്പടര്‍ന്നത്. തങ്കമണി ജംഗ്‌ഷനിലെത്താതെ ഒരു കിലോമീറ്റര്‍ അപ്പുറത്ത് സര്‍വീസ് അവസാനിപ്പിക്കുന്ന ബസിനെ വിദ്യാര്‍ഥികള്‍ മോശമായ റോഡിലൂടെ തങ്കമണി ടൗണിലേക്ക് ബലമായി കൊണ്ടുപോയതാണ് പ്രകോപനം. തുടര്‍ന്ന് ബസുടമ കട്ടപ്പനയില്‍ നിന്ന് പോലീസുമായെത്തി ബസ് കൊണ്ടുപോകാന്‍ ശ്രമിച്ചു. ഈ ശ്രമം നാട്ടുകാര്‍ തടഞ്ഞു. പോലീസ് ജനക്കൂട്ടത്തിനുനേരെ ലാത്തിവീശി. അതോടെ, പോലീസിനു നേരെ കല്ലേറുതുടങ്ങി. കെട്ടിടങ്ങളുടെ മറവില്‍ ഒളിഞ്ഞുനിന്നായിരുന്നു കല്ലേറ്.
പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത പോലീസ് ആദ്യം ആകാശത്തേക്ക് വെടിവച്ചു. കല്ലേറ് തുടര്‍ന്നപ്പോള്‍ നടന്ന വെടിവയ്‌പ്പില്‍ രണ്ടുപേര്‍ വീണു. കോഴിമല അവറാച്ചന്‍ എന്നയാള്‍ തല്‍ക്ഷണം മരിച്ചു. ഉടുമ്പയ്‌ക്കല്‍ മാത്യുവിനു ഗുരുതരമായി പരുക്കേറ്റു. ഇവരെയുംകൊണ്ട് പോലീസ് ജില്ലാ ആസ്‌ഥാനമായ പൈനാവിലേക്ക് മടങ്ങി. ഇതോടെ പള്ളിയില്‍ കൂട്ടമണി ഉയര്‍ന്നു. തടിച്ചുകൂടിയ ജനം രാത്രി എട്ടരയോടെ പിരിഞ്ഞുകഴിഞ്ഞപ്പോള്‍ ജില്ലയിലെ വിവിധ സ്‌റ്റേഷനുകളില്‍ നിന്ന് നിരവധി വാഹനങ്ങളില്‍ പോലീസ് തങ്കമണിയില്‍ വന്നിറങ്ങി. അഞ്ഞൂറോളം പോലീസുകാര്‍ അഞ്ച് ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ പ്രദേശങ്ങളിലെ വീടുകളില്‍ കയറി. ജനം ഇറങ്ങി ഓടി കൃഷിയിടങ്ങളിലും മറ്റും ഒളിച്ചു. പല വീടുകളിലും സ്‌ത്രീകളും കുട്ടികളും തനിച്ചായി. വൃദ്ധരടക്കം നിരവധി ആളുകളെ പോലീസ് മര്‍ദിച്ചു. ഇതിനിടെ കലാപത്തിനു നേതൃത്വംകൊടുത്ത സി.പി.എം. പ്രവര്‍ത്തകരും മറ്റും രക്ഷപ്പെട്ടിരുന്നു. കണ്ടാലറിയാവുന്ന ഇരുനൂറോളം പേര്‍ക്കെതിരേ പോലീസ് കേസെടുത്തു.
കരുണാകരന്‍ മന്ത്രി സഭയുടെ പ്രതിച്ഛായ തകര്‍ക്കാനായി രാഷ്‌ട്രീയ വൈരം മറന്ന് എല്ലാവരും ഒത്തുകൂടിയെന്നാണ് ജോണ്‍ പെരുവന്താനം പറയുന്നത്. കരുണാകരനെ എങ്ങനേയും അധികാരത്തില്‍ നിന്നൊഴിവാക്കാന്‍ സി.പി.എം. പ്രദേശിക നേതൃത്വവുമായി കോണ്‍ഗ്രസുകാര്‍ അടുത്തു. ഒപ്പം ചില സാമൂഹിക പ്രവര്‍ത്തകരുടെ സഹായങ്ങളും കിട്ടി. അങ്ങനെയാണ് തങ്കമണി സംഭവത്തിന് ബലാത്സംഗ മുഖം നല്‍കിയത്.
പോലീസ് വെടിവയ്‌പ്പും തുടര്‍ന്നു നടന്ന അക്രമങ്ങളും സൃഷ്‌ടിച്ച പ്രകമ്പനം പെട്ടെന്ന് കെട്ടടങ്ങിയപ്പോഴാണ് പോലീസിനെതിരേ മാനഭംഗക്കേസ് ചമയ്‌ക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായതെന്ന് ജോണ്‍ പെരുവന്താനം പറഞ്ഞു. തങ്കമണിയില്‍ പോലീസ് സ്‌ത്രീകളെ ബലാല്‍സംഗം ചെയ്‌തു എന്ന കഥ പ്രചരിപ്പിക്കാന്‍ അന്നത്തെ കോണ്‍ഗ്രസ് എം.എല്‍.എയായിരുന്ന ജോസ് കുറ്റ്യാനിയും സി.പി.എം. ഉടുമ്പഞ്ചോല എം.എല്‍.എ. എം. ജിനദേവനും രാഷ്‌ട്രീയം മറന്ന് കൈകോര്‍ത്തു. കരുണാകരന്റെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതിന്റെ പകയാണ് ജോസ് കുറ്റ്യാനിക്കുണ്ടായിരുന്നത്. തങ്കമണിയില്‍ പോലീസിനുനേരെ വ്യാപകമായ തോതില്‍ നടന്ന കല്ലേറിന്റെ പേരില്‍ തദ്ദേശീയരായ നിരവധിപേര്‍ക്കെതിരേ കേസ് നിലനിന്നിരുന്നു. ഇതു മറികടക്കാന്‍ പോലീസിനെതിരായ ആയുധമെന്ന നിലയ്‌ക്കാണ് ബലാല്‍സംഗ കഥ അഴിച്ചുവിട്ടത്.
സര്‍ക്കാരിനെതിരായ ഏറ്റവും നല്ല ആയുധമായി ഈ സംഭവത്തെ തിരിച്ചുവിടാന്‍വേണ്ടിയാണ് പിന്നീട് തങ്കമണിയില്‍ പോലീസ് ബലാല്‍സംഗം നടത്തിയതായി പ്രചരിപ്പിച്ചത്. നിരവധി സ്‌ത്രീകളെക്കൊണ്ട് മൊഴിനല്‍കിപ്പിച്ചു. സി.പി.എം. മുന്‍ കാഞ്ഞിരപ്പിള്ളി എം.എല്‍.എയും ഇപ്പോള്‍ കോട്ടയം ജില്ലാ സെക്രട്ടറിയുമായ കെ.ജെ. തോമസിന്റെ കൂടി അറിവോടെയാണ് ഈ കഥകള്‍ അഴിച്ചുവിട്ടത്. ബലാല്‍സംഗത്തിനിരയായി എന്നു മൊഴികൊടുത്ത യുവതി കെ.ജെ. തോമസിന്റെ സഹോദരപുത്രിയാണ്.
തന്നെ പോലീസ് ബലാല്‍സംഗം ചെയ്‌തുവെന്ന് യുവതി പിന്നീട് ജസ്‌റ്റിസ് ശ്രീദേവി കമ്മിഷന് മൊഴിനല്‍കിയെങ്കിലും കോടതിയില്‍ അങ്ങനെയൊരു കേസ് എത്തിയില്ല. തങ്കമണി സംഭവത്തിന്റെ ഓളത്തില്‍ അധികാരത്തിലെത്തിയ നായനാര്‍ക്കും ആ അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കാന്‍ ഉല്‍സാഹമുണ്ടായില്ല.
എന്തായാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്തിയത് എന്തിന്റെ പേരിലായാലും കേരളത്തോട് പ്രത്യേകിച്ചും സ്‌ത്രീകളോട് കാട്ടിയ ഏറ്റവും വലിയ നീച പ്രവര്‍ത്തി തന്നെയാണ്.