എനിക്കവരെ പോലെയാകാന്‍ കഴിയില്ല... മഹാന്മാരായ മുന്‍ സെക്രട്ടറിമാരായ പി.കെ.വാസുദേവന്‍, വെളിയം ഭാര്‍ഗവന്‍, സി.കെ.ചന്ദ്രപ്പന്‍ എന്നിവരെ പോലെ പാര്‍ട്ടിയെ നയിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ല
സി.പി.ഐ സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പൊതുചര്‍ച്ചയ്ക്ക് മറുപടി പറയവെ വികരാധീനനായി. മഹാന്മാരായ മുന്‍ സെക്രട്ടറിമാരായ പി.കെ.വാസുദേവന്‍, വെളിയം ഭാര്‍ഗവന്‍, സി.കെ.ചന്ദ്രപ്പന്‍ എന്നിവരെ പോലെ പാര്‍ട്ടിയെ നയിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്ന് പന്ന്യന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. താന്‍ എത്ര ശ്രമിച്ചാലും അവരെ പോലെ ആവാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി.കെ.വിയും വെളിയവും ചന്ദ്രപ്പനുമൊക്കെ പാര്‍ട്ടിയെ നയിച്ചത് കണ്ടാല്‍ ആരും അത്ഭുതപ്പെട്ടു പോവും. അത് ഒരു കഴിവായിരുന്നു. നേതൃത്വം പാടവമായിരുന്നു. എന്നാല്‍ എനിക്ക് അതുപോലെ പാര്‍ട്ടിയെ നയിക്കാന്‍ കഴിഞ്ഞില്ല. പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് ഞാന്‍ പ്രവര്‍ത്തിച്ചത്. അപ്പോഴും എന്നിലെ ഏറ്റവും മികച്ചത് പാര്‍ട്ടിക്ക് നല്‍കാന്‍ ഞാന്‍ ശ്രമിച്ചു. എന്നാല്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ബലി കഴിക്കുകയോ ആരുടേയും മുന്നില്‍ അടിയറ വയ്ക്കുകയോ ചെയ്തിട്ടില്ല. സാധാരണ കുടുംബത്തില്‍ നിന്നാണ് താന്‍ പാര്‍ട്ടിയിലേക്ക് എത്തിയത്. സി.പി.ഐയെ പോലുള്ള പാര്‍ട്ടിയുടെ സെക്രട്ടറിയാവുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്നും പന്ന്യന്‍ പറഞ്ഞു. തനിക്ക് ഫുട്‌ബോള്‍കമന്ററിയിലും മുടിയിലുമാണ് ശ്രദ്ധയെന്ന വിമര്‍ശനം തന്നെ വേദനിപ്പിച്ചതായും പന്ന്യന്‍ പറഞ്ഞു. എന്നാല്‍ വിമര്‍ശനങ്ങളെ തുറന്ന മനസോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ധനമന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ സി.പി.എമ്മിനെയും പന്ന്യന്‍ വിമര്‍ശിച്ചു. എല്‍.ഡി.എഫ് വിളിച്ചു ചേര്‍ത്ത് മാണിക്കെതിരായ സമരത്തിന് രൂപം നല്‍കുന്നതില്‍ സി.പി.എം അലംഭാവം കാണിച്ചു. ഇത് സമരം തട്ടിപ്പാണെന്ന തോന്നല്‍ ജനങ്ങള്‍ക്കിടയിലുണ്ടാക്കി. സി.പി.ഐ പലതവണ ആവശ്യപ്പെട്ടിട്ടാണ് എല്‍.ഡി.എഫ് വിളിക്കാന്‍ തയ്യാറായതെന്നും പന്ന്യന്‍ വിമര്‍ശിച്ചു.
പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശിച്ചതിനെയും പന്ന്യന്‍ ചോദ്യം ചെയ്തു. റിപ്പോര്‍ട്ടിന്റെ വണ്ണത്തിലല്ല കാര്യമെന്നായിരുന്നു പന്ന്യന്റെ നിലപാട്. ജില്ലാ സമ്മേളനത്തിനിടെ സെക്രട്ടറിമാരെ തിരഞ്ഞെടുക്കുന്നതില്‍ തര്‍ക്കങ്ങളുണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരം, പത്തനംതിട്ട ജില്ലാ കമ്മിറ്റികളെ പന്ന്യന്‍ ശാസിക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha