മുല്ലപ്പെരിയാര്‍ പൊട്ടുമെന്നു പറഞ്ഞ് വെള്ളമൊഴുക്കി കളഞ്ഞത് സരിതയ്ക്ക് വേണ്ടിയോ? കൃത്രിമ വൈദ്യുതിക്ഷാമം സൃഷ്ടിച്ച് സോളാര്‍ തട്ടിപ്പിനു മുഖ്യമന്ത്രി കളമൊരുക്കിയെന്ന് പുതിയ കണ്ടുപിടിത്തം
മുല്ലപ്പെരിയാര്‍ പൊട്ടുമെന്നു പറഞ്ഞ് വെള്ളമൊഴുക്കി കളഞ്ഞത് സരിതയ്ക്ക് വേണ്ടിയെന്ന ആക്ഷേപവുമായി മാത്യു ടി. തോമസ് എം.എല്‍.എ. മുല്ലപ്പെരിയാര്‍ പൊട്ടുമെന്നു പറഞ്ഞ് ഇടുക്കി ഡാമിലെ വെള്ളം തുറന്നുവിട്ടതു സോളര്‍ തട്ടിപ്പിനു കളമൊരുക്കാനായിരുന്നെന്നു മാത്യു ടി. തോമസ് പറഞ്ഞു. കേരളത്തില്‍ കൃത്രിമ വൈദ്യുതിക്ഷാമം സൃഷ്ടിച്ച് സോളാര്‍ തട്ടിപ്പിനു മുഖ്യമന്ത്രി കളമൊരുക്കിയെന്നും മാത്യു ടി. തോമസ് പ്രത്യേക അന്വേഷണക്കമ്മിഷന്‍ മുമ്പാകെ മൊഴി നല്‍കി.
മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ അതിലെ വെള്ളം സുരക്ഷിതമായി സംഭരിക്കാനാണ് ഇടുക്കി ഡാമിലെ വെള്ളം തുറന്നു വിട്ടതെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീരണം. വൈദ്യുതി ക്ഷാമത്തിനു പരിഹാരമായി സോളാര്‍ പാനലുകളും കാറ്റാടിയന്ത്രങ്ങളും അടിയന്തിരമായി സ്ഥാപിക്കണമെന്നുള്ള അവസ്ഥ സൃഷ്ടിച്ചാണു മുഖ്യമന്ത്രി തട്ടിപ്പിന് ഒത്താശ ചെയ്തത്.
തട്ടിപ്പ് നടക്കുന്ന കാലയളവില്‍ ചര്‍ച്ചാവിഷയമായിരുന്ന മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷാപ്രശ്‌നവും ഇതിനായി ഉപയോഗിച്ചു. മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ വെള്ളം സുരക്ഷിതമായി ശേഖരിക്കാനെന്ന പേരില്‍ ഇടുക്കി ഡാമിലെ ജലം തുറന്നുവിട്ടിരുന്നു. അതിനുശേഷമുണ്ടായ കടുത്ത വൈദ്യുതിക്ഷാമത്തിനു പരിഹാരമെന്ന നിലയില്‍ 2500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ കൂടുതലുള്ള വീടുകള്‍ക്കു സോളാര്‍ പാനലുകള്‍ സ്ഥാപിക്കണമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചു.
സര്‍ക്കാരിന്റെ ഈ നിര്‍ദേശം മുതലെടുത്താണു സരിത തട്ടിപ്പ് നടത്തിയത്. ചില തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ ഇപ്പോഴും ഈ നിര്‍ദേശം പിന്‍തുടരുന്നതായി അറിയാം. ഇതുസംബന്ധിച്ച് വൈദ്യുതി, നഗരാസൂത്രണ മന്ത്രിമാര്‍ക്ക് അറിവുണ്ടെന്നും അദ്ദേഹം ജസ്റ്റിസ് ശിവരാജന്‍ മുമ്പാകെ നല്‍കിയ മൊഴിയില്‍ പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അറിവോടെയും പങ്കാളിത്തത്തോടെയുമാണു സരിത എസ്. നായരും ബിജു രാധാകൃഷ്ണനും സോളാര്‍ തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് നടത്താന്‍ മുഖ്യമന്ത്രിക്കുവേണ്ടി പഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ ഇടപെട്ടു. മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫിനെ മുഖ്യമന്ത്രിയുടെ പ്രതിപുരുഷനായാണ് ജനങ്ങള്‍ കാണുന്നത്. ഇവര്‍ക്ക് പങ്കാളിത്തമുള്ള തട്ടിപ്പുകളെക്കുറിച്ച് മുഖ്യമന്ത്രി അറിയേണ്ടതാണ്. എന്നാല്‍ തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞിട്ടും മുഖ്യമന്ത്രി ഇവര്‍ക്കു കൂട്ടുനിന്നു. സരിതയ്ക്കു മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്നു മനസിലാക്കിയതിനെ തുടര്‍ന്നാണു പണം നല്‍കിയതെന്നു പരാതിക്കാരായ ടി.സി. മാത്യുവും പെരുമ്പാവൂര്‍ സ്വദേശി സജാദും ശ്രീധരന്‍നായരും പറഞ്ഞിട്ടുണ്ട്.
മുഖ്യമന്ത്രിയും സരിതയും ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ കൂടിക്കാഴ്ച നടത്തിയതായി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ തോമസ് കുരുവിള വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി താമസിച്ചിരുന്ന മുറിയുടെ തൊട്ടടുത്തുള്ള മുറിയിലാണു തോമസ് കുരുവിള താമസിച്ചിരുന്നത്. ഇതേദിവസം തന്നെ ഡല്‍ഹിയിലെ മറ്റൊരു ഹോട്ടലില്‍ തോമസ് കുരുവിളയുടെ പേരില്‍ മുറിയെടുത്തിട്ടുണ്ട്. ഇതിന്റെ തെളിവുകള്‍ സമയം നല്‍കിയാല്‍ ഹാജരാക്കും.
ഇതേകേസിലെ പ്രതിയായ ബിജു രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയുമായി എറണാകുളം ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. ഈ സമയത്ത് ബിജു രാധാകൃഷ്ണന്‍ കൊലപാതകക്കേസിലെ പിടികിട്ടാപ്പുള്ളിയാണ്. വയനാട് എം.പി. എം.ഐ. ഷാനവാസ് പറഞ്ഞതനുസരിച്ചാണു ബിജു മുഖ്യമന്ത്രിയെ കണ്ടത്.
സരിതയും ബിജുവുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ടന്നതിന്റെ തെളിവാണിത്. പൊതുവേദികളില്‍ സരിത മുഖ്യമന്ത്രിയുമായി അടുത്തു പെരുമാറുന്ന ചിത്രങ്ങള്‍ ഇത് ഉറപ്പാക്കുന്നു. ഇരുവരും തട്ടിപ്പുകാരാണെന്നു ചീഫ് വിപ്പ് പി.സി. ജോര്‍ജ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നതായി നിയമസഭയില്‍ പറഞ്ഞിട്ടുണ്ട്. തട്ടിപ്പ് നടത്തി സ്വരൂപിച്ച പണം എങ്ങനെ ചെലവഴിച്ചെന്ന് പോലീസ് ഇതുവരെ അന്വേഷിച്ചിട്ടില്ല. പദ്ധതികള്‍ പാതിവഴിയില്‍ അവസാനിപ്പിച്ചതിലും സബ്‌സിഡി നല്‍കിയ വകയിലും വന്‍സാമ്പത്തിക തട്ടിപ്പ് നടന്നതായും മാത്യു ടി. തോമസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha