മുതലാളിമാര്‍ ഉണ്ടാകുന്നത് ഇങ്ങനെ... ആരാണ് വൈത്തീശ്വരന്‍? നിസാമിനെ രക്ഷിക്കുന്നതിനു ചരടുവലിച്ചെന്ന് ആരോപണം ഉന്നയിച്ച വൈത്തീശ്വരന്‍ വെറും ഇടനിലക്കാരനോ?
ചന്ദ്രബോസ് കൊലപാതക കേസില്‍ മാത്രം ഒതുങ്ങുമായിരുന്നു മുഹമ്മദ് നിസാം. പക്ഷെ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജിന്റെ വെളിപ്പെടുത്തലോടെ നിസാമും പോലീസും ഭരണ പക്ഷവും തമ്മിലുള്ള ബന്ധം മറ്റുതലങ്ങളിലേക്ക് കൊണ്ടെത്തിക്കുകയായിരുന്നു. പിസിയുടെ വെളിപ്പെടുത്തലോടെ മറ്റൊരു മുതലാളി കൂടി കളം നിറയുകയാണ്. 40 വയസുള്ള വൈത്തീശ്വരന്‍.
നിസാമിനെ രക്ഷിക്കാനായി ചരടുവലിച്ചെന്ന് ആക്ഷേപമുയര്‍ന്ന വൈത്തീശ്വരന്‍ സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തുന്ന ഒരു ഇടനിലക്കാരനെങ്കിലും പോലീസിനു വി.ഐ.പി.യാണ്. ചേലക്കരയില്‍ നിന്നെത്തി ചുരുങ്ങിയകാലംകൊണ്ടാണ് വൈത്തീശ്വരന്‍ വളര്‍ന്നുകയറിയത്. ഉന്നത കോണ്‍ഗ്രസ് നേതാക്കളുമായും അടുത്തബന്ധം. ഡി.ജി.പിയുമായി വരെ നേരില്‍ ബന്ധപ്പെടാന്‍ സ്വാതന്ത്ര്യം. ഉന്നത തലങ്ങളില്‍ ഉറച്ച ബന്ധമുള്ള വൈത്തീശ്വരന്‍ താന്‍ ഡി.ജി.പിയെ കണ്ടതു സ്വന്തംകാര്യത്തിനായിരുന്നുവെന്നു പറയുന്നു.
പാട്ടുരായ്ക്കലില്‍ ആവോക്കാരന്‍ ആര്‍ക്കേഡ്‌സില്‍ ധനലക്ഷ്മി സെക്യൂരിറ്റീസ്എന്ന സ്ഥാപനം നടത്തുന്ന വൈത്തീശ്വരന്‍(40) എല്‍.ഐ.സി. മ്യൂച്ചല്‍ഫണ്ടിന്റെയും മറ്റും ബ്രോക്കിംഗ് ഇടപാടുകള്‍ നടത്തുകയാണ്. ഇയാള്‍ തനിക്കെതിരേ അശ്ലീലം പ്രചരിപ്പിക്കെന്ന് ഒരു അധ്യാപിക നല്‍കിയ പരാതി പോലീസ് ബന്ധത്തിനു മുന്നില്‍ ആവിയായിപ്പോയി. സ്വകാര്യ സി.ബി.എസ്.ഇ. സ്‌കൂള്‍ അധ്യാപിക കഴിഞ്ഞ സെപ്റ്റംബര്‍ 14നാണ് ടൗണ്‍ ഈസ്റ്റ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ഇതില്‍ കേസെടുത്തെങ്കിലും ഉന്നതങ്ങളില്‍നിന്നുള്ള സമ്മര്‍ദത്തെത്തുടര്‍ന്ന് തുടര്‍നടപടിയെടുത്തില്ല.
തൃശൂരിലെ പ്രവാസി എന്‍ജിനീയറും കെട്ടിടനിര്‍മാണഗ്രൂപ്പുമായി നേരത്തെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായപ്പോഴും വൈത്തീശ്വരന്‍ ഇടപെട്ടതിനെപ്പറ്റി പരാതിയുണ്ട്. കേസുകള്‍ ഒതുക്കുന്നതിന് പോലീസ് ഉന്നതരുടെ സഹായവും ലഭ്യമാക്കിയിരുന്നു. പ്രവാസി എഞ്ചിനീയര്‍ കോടതിയില്‍ നല്‍കിയ കേസില്‍ രണ്ടരകോടി രൂപയോളം നല്‍കാന്‍ കോടതിവിധിയുണ്ടായതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം. ഇത് ഒത്തുതീര്‍ക്കാന്‍ വൈത്തീശ്വരന്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും നിരസിച്ചതോടെ ഭാര്യക്കെതിരേ അപവാദ പ്രചാരണം നടത്തിയെന്ന് എഞ്ചിനീയര്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ ബന്ധുവിന്റെ ഭാര്യക്കെതിരേയും അശ്ലീലപ്രയോഗമുണ്ടായെന്നു കാട്ടി മറ്റൊരു പരാതിയുമുണ്ട്. വീട്ടമ്മ തന്നെയാണ് ഇതിലും പരാതിക്കാരി. വൈത്തീശ്വരന്റെ ഫോണ്‍ സംഭാഷണവും ടേപ്പുചെയ്ത് തെളിവായി പോലീസിനു നല്‍കി. അഞ്ചുമാസമായിട്ടും നടപടിയുണ്ടായില്ല. കാരണം തിരക്കുമ്പോള്‍ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ നിസഹായതയോടെ കൈമലര്‍ത്തുകയാണ്.
ഈ കേസില്‍ കോടതിവിധിയുണ്ടായശേഷം രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എഞ്ചിനിയറെ വിളിച്ചു സംസാരിച്ചിരുന്നു. കോടതിവിധി വന്നതിനാല്‍ അതുപ്രകാരമുള്ള തുക വേണമെന്ന് നിലപാടെടുത്തതോടെയാണ് കുടുംബത്തിനെതിരേ അശ്ലീല പ്രചാരണമുണ്ടായതെന്നാണ് ആക്ഷേപം. ഓണ്‍ലൈനിലൂടെ നടത്തിയ അപവാദ പ്രചാരണം സംബന്ധിച്ച് വ്യക്തമായ തെളിവുകളോടെയാണ് പരാതി നല്‍കിയത്.
ഈ കേസിന്റെ നടപടി സംബന്ധിച്ച് പി.സി. ജോര്‍ജ് പുറത്തുവിട്ട സി ഡിയില്‍ പരാമര്‍ശമുണ്ട്. കോടതിവിധി വന്ന കേസുകളില്‍ ഇടപെടുന്നതിനു പരിമിതിയുണ്ടെന്ന് താന്‍ പറഞ്ഞതായി ജേക്കബ് ജോബ് ഫോണ്‍ സംഭാഷണത്തില്‍ വിശദീകരിക്കുന്നു. സ്ത്രീകളുടെ പരാതിക്ക് കൂടുതല്‍ ഗൗരവം നല്‍കണമെന്ന നിയമവ്യവസ്ഥ പോലീസ് ലംഘിച്ചതായി പരാതിക്കാരിയുടെ കുടുംബവൃത്തങ്ങള്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha