ജി. കാര്‍ത്തികേയന്റെ മൃതദേഹം ഇന്ന് കേരളത്തില്‍ എത്തിക്കും, മുഖ്യമന്ത്രിയും സുധീരനും ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി
സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനും ഔദ്യോഗിക പരിപാടികള്‍ എല്ലാം റദ്ദാക്കി. രാവിലെ കൊച്ചിയില്‍ വീക്ഷണത്തിന്റെ പരിപാടിക്കായി കോണ്‍ഗ്രസ് നേതാക്കളെല്ലാം ഒത്തുകൂടിയിരുന്നു. പിന്നീടാണ് കാര്‍ത്തികേയന്റെ മരണ വാര്‍ത്തയെത്തിയത്. ഇതേതുടര്‍ന്ന് പരിപാടി ഔദ്യോഗികമായി നടത്തി നേതാക്കള്‍ പിരിയുകയായിരുന്നു.
മുഖ്യമന്ത്രിയും സുധീരനും തിരുവനന്തപുരത്തേയ്ക്ക് മടങ്ങി. എ.കെ.ആന്റണി ഉള്‍പ്പടെയുള്ള നേതാക്കള്‍ കൊച്ചിയിലുണ്ടായിരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെ.സുധാകരനും ബെന്നി ബെഹനാന്‍ എംഎല്‍എയും ബംഗളൂരുവിലേയ്ക്ക് തിരിച്ചിട്ടുണ്ട്. അന്തരിച്ച കേരള നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ മൃതദേഹം ഇന്ന് തന്നെ കേരളത്തില്‍ എത്തിക്കും. ഉച്ചക്ക് ശേഷം വിമാനമാര്‍ഗം ബംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കായിരിക്കും മൃതദേഹം എത്തിക്കുക.
ജി.കാര്‍ത്തികേയന്റെ വേര്‍പാട് സംസ്ഥാനത്തിനും കോണ്‍ഗ്രസിനും കനത്ത നഷ്ടമാണെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞു. കെ എസ് യു പ്രവര്‍ത്തകനായിരുന്ന കാലംമുതല്‍ കാര്‍ത്തികേയനുമായി അടുത്ത ബന്ധമുണ്ടായിരുന്നു. തന്റെ മന്ത്രിസഭയിലെ അംഗമായും പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഉപനേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രവര്‍ത്തന രംഗത്തെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. കൂട്ടായ പ്രവര്‍ത്തന ശൈലി ആയിരുന്നു അദ്ദേഹത്തിന്റേതെന്നും ആന്റണി പറഞ്ഞു. വിദ്യാര്‍ഥി ആയിരുന്ന കാലംമുതല്‍ അടുത്ത ബന്ധമാണ് കാര്‍ത്തികേയനുമായി ഉണ്ടായിരുന്നതെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. തന്റെ വിശ്വാസങ്ങളില്‍ ഉറച്ചുനിന്ന നേതാവായിരുന്നു അദ്ദേഹം.
സൗമ്യനായിരുന്നുവെങ്കിലും തന്റെ നിലപാടുകള്‍ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും മുന്നില്‍ ശക്തമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പാര്‍ലമെന്ററി രംഗത്തെ അദ്ദേഹത്തിന്റെ ശൈലി എല്ലാവരുടെയും സ്‌നേഹവും ബഹുമാനവും പിടിച്ചുപറ്റി. കേരളംകണ്ട മികച്ച പാര്‍ലമെന്റേറിയന്മാരില്‍ ഒരാളായിരുന്നു അദ്ദേഹമെന്ന് സുധീരന്‍ അനുസ്മരിച്ചു. രാഷ്ട്രീയത്തിലും വ്യക്തി ജീവിതത്തിലും മാന്യതയും മനുഷ്യത്വവും പുലര്‍ത്തിയ കോണ്‍ഗ്രസ്സിലെ വേറിട്ട വ്യക്തിത്വമായിരുന്നു ജി.കാര്‍ത്തികേയനെന്ന് സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha