ജികെയെന്ന തിരുത്തല്‍വാദി, പാര്‍ട്ടിയുടെ മുഖ്യധാരയില്‍ നിന്നുകൊണ്ടു സംഘടനയെ ശക്തിപ്പെടുത്തുക എന്ന നിലപാടില്‍ ഉറച്ചുനിന്ന നേതാവ്
കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ പ്രധാന നെടും തൂണുകളിലൊരാളാണ് ജികെയെന്ന ജി. കാര്‍ത്തികേയന്‍. കോണ്‍ഗ്രസിന്റെ വളര്‍ച്ചയും പുരോഗതിയും ലക്ഷ്യംവച്ച് ആഞ്ഞടിച്ച പ്രധാനികളിലൊരാളാണ് കാര്‍ത്തികേയന്‍. കോണ്‍ഗ്രസിന്റെ സംസ്ഥാന ഘടകത്തില്‍ കെ. കരുണാകരന്റെ അപ്രമാദിത്വം നിറഞ്ഞ നാളുകളില്‍ കരുണാകരപക്ഷത്തു നിന്നു തന്നെ തിരുത്തല്‍ ഘടകമായി രംഗത്തു വന്ന പാര്‍ട്ടിയിലെ യുവനേതാക്കളുടെ നിലപാട് കേരള രാഷ്ട്രീയത്തിലെ തന്നെ മികവുറ്റ സംഭവങ്ങളിലൊന്നാണ്. തിരുത്തല്‍വാദികള്‍ എന്ന പേരു ചാര്‍ത്തപ്പെട്ടവരില്‍ ഒരാളാണ് ജി .കാര്‍ത്തികേയന്‍.
തിരുത്തല്‍വാദികളിലെ മറ്റ് പ്രമുഖര്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എം.ഐ. ഷാനവാസ് തുടങ്ങിയ നേതാക്കളും.
കരുണാകരന്റെ തണലില്‍ വളര്‍ന്ന ചെറുപ്പക്കാരുടെ നിര തന്നെയാണ് കരുണാകരപക്ഷത്തെ ചില തല്‍പര നീക്കങ്ങള്‍ക്കെതിരെ പ്രസ്താവനകളുമായി രംഗത്തുവന്നത്. മുഖ്യമന്ത്രി കെ. കരുണാകരന്‍ ആശുപത്രിയിലായിരുന്നപ്പോള്‍ അനന്തരാവകാശിയെ പ്രതിഷ്ഠിക്കാന്‍ പാര്‍ട്ടിയിലെ ചിലര്‍ ശ്രമം നടത്തിയത് സംഘടനയിലെ ആഭ്യന്തര സമാധാനം തകര്‍ത്തെന്നാണ് തിരുത്തല്‍വാദികള്‍ ആരോപിച്ചത്. അനന്തരാവകാശിയുമായി ബന്ധമില്ലാത്തവര്‍ക്ക് പാര്‍ട്ടിയില്‍ രക്ഷയില്ലെന്ന സ്ഥിതി വന്നതായും സംഘടനയ്ക്കായി ചോര നീരാക്കിയവര്‍ക്ക് പാര്‍ട്ടിയില്‍ ഒരു പങ്കുമില്ലെന്നുവന്ന സാഹചര്യം തിരുത്തേണ്ടതുണ്ടെന്നുമായിരുന്നു ഇവരുടെ വാദം.
അനന്തരാവകാശി ആരെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാതെ വാക്കുകളില്‍ മിതത്വം പാലിച്ച് സാഹചര്യം അനുകൂലമാക്കാനും തിരുത്തല്‍വാദികള്‍ ബോധപൂര്‍വമായ നിലപാട് സ്വീകരിച്ചു. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും തെറ്റുതിരുത്താന്‍ മാത്രമേ ശ്രമിക്കുന്നുളളുവെന്നായിരുന്നു തിരുത്തല്‍വാദികളുടെ നിലപാട്. ജനാധിപത്യ വ്യവസ്ഥിതിയില്‍ അഭിപ്രായം പറയുന്നത് തെറ്റായി കാണരുതെന്നും നേതൃപദവികളിലുള്ളവര്‍ അവര്‍ക്ക് ഇഷ്ടമുള്ളതു മാത്രമേ മറ്റുള്ളവര്‍ പറയാവൂ എന്നു നിര്‍ബന്ധിക്കുകയുമരുതെന്ന നിലപാടും ഇവര്‍ സ്വീകരിച്ചു.
പാര്‍ട്ടിയുടെ മുഖ്യധാരയില്‍ നിന്നുകൊണ്ടു തന്നെ സംഘടനയെ ശക്തിപ്പെടുത്തുക എന്ന നിലപാടില്‍ ഉറച്ചുനിന്ന് തിരുത്തേണ്ട മേഖലകള്‍ ചൂണ്ടിക്കാട്ടിയാണ് തിരുത്തല്‍വാദികള്‍ മുന്നോട്ടു പോയത്. ഐ ഗ്രൂപ്പെന്ന് പ്രഖ്യാപിതമായ കരുണാകര പക്ഷത്ത് നിന്ന് എ.കെ.ആന്റണിയുടെ നേതൃത്വത്തിലുളള പക്ഷത്തിലേക്കുള്ള കൂറുമാറ്റമായി പോലും തിരുത്തല്‍വാദം ആരോപിക്കപ്പെട്ടെങ്കിലും അഭിപ്രായസ്വാതന്ത്ര്യത്തിലൂന്നിയ നിലപാടും വ്യത്യസ്തതയും കൊണ്ട് തിരുത്തല്‍വാദം ഏറെ ശ്രദ്ധ നേടി. തിരുത്തല്‍വാദത്തിന്റെ ചൂട് അടങ്ങിയപ്പോള്‍ കരുണാകരപക്ഷത്തു തന്നെ കാര്‍ത്തികേയന്‍ ഏറെനാള്‍ നിലകൊണ്ടു.
തിരുത്തല്‍വാദമുയര്‍ത്തിയ കാര്‍ത്തികേയനും ചെന്നിത്തലയും സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ എന്നും പ്രാമുഖ്യമുള്ള നേതാക്കളായി മാറുന്ന കാഴ്ചയാണ് കാലം കാത്തുവച്ചത്. രാഷ്ട്രീയത്തില്‍ സൗമ്യതയുടെയും മാന്യതയുടേയും മുഖമായിരുന്നു ജി. കാര്‍ത്തികേയന്റേത്. യുവപോരാളിയും തിരുത്തല്‍വാദിയും, പിന്നെ മിതവാദിയും ആയ ചരിത്രമാണ് ജി കാര്‍ത്തികേയന്‍ എന്ന ജി.കെയ്ക്ക് ഉള്ളത്. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല രാഷ്ട്രീയപ്രവര്‍ത്തനം എന്ന് പറയുകയും സ്ഥാനങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യുകയും ചെയ്യുന്ന കോണ്‍ഗ്രസുകാരില്‍ ജി. കാര്‍ത്തികേയന്‍ വ്യത്യസ്തനായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha